(ഷൈലാ ബാബു)
എന്തേ മറന്നിടാ,നീ
ലോലമലരിനെ,
പഴമ, തന്നടവിയി-
ലെന്തിനായെറിയുന്നു?
ഒരു മോഹനവർണ-
കുസുമമായെത്ര,
പകലുകൾ ചാരു-
ശിലയായ് നിന്നു ഞാൻ!
മാലേയ നിറശോഭയി-
ലായിരം കാവ്യങ്ങളായ്
വർണനാസ്തുതികളിൽ
കോരിത്തരിച്ചുപോയ്!
സുസ്മേരവദനയായ്
നാണിച്ചു തല താഴ്ത്തി
അരുണകിരണ പ്രഭയിൽ
മയങ്ങി ഞാൻ!
പരിമളത്തെന്നലിൻ
ചിറകേറിയെത്തിടും
മധുപനാം കാമുകൻ
മധുവുണ്ടു രസിച്ചതും;
ആരാമമുറ്റത്തൊ-
രുകോണിലായി-
ന്നാരാലുമറിയാത-
ന്യമാം സ്മരണയിൽ!
മൃദുലമെൻ ദലങ്ങളാൽ
ചമച്ച മാല്യങ്ങളെത്രമേൽ;
ഭഗവൽ പ്രസാദമായ-
ർപ്പിച്ചിരുന്നു പോൽ!
സൗരഭ്യമേകിടാൻ
യോഗമില്ലാതിന്നു
ശാപജന്മത്തി-
നർത്ഥം തിരയവേ...
മുല്ലയും ജമന്തിയും
ചെമ്പനീർ സുമങ്ങളും
സൗഗന്ധികങ്ങളായ്
വിടരുന്നു വാടിയിൽ!
കല്പിതാങ്കണത്തിലൊരു
റാണിയായ് വിലസിടാൻ,
കനകാംബരദൈന്യം
ദുഃഖമായൊഴുകുന്നു..!