മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

loveletters

ലോകത്താദ്യമായി പുതിയൊരു സാഹിത്യശാഖയ്ക്ക് മൊഴി നാന്ദി കുറിക്കുന്നു. "പ്രണയലേഖനം". പ്രണയ ലേഖനങ്ങൾ ധാരാളം ആളുകൾ എഴുതിയിട്ടുണ്ട്. എങ്കിലും അതൊരു സാഹിത്യശാഖയായി ആരും അതിനെ സമീപിച്ചിട്ടില്ല. 
ഹൃദയം ഹൃദയത്തോടു സംവദിക്കുന്ന നൈർമല്യമാണ് പ്രണയം. ഉത്തമപുരുഷൻ (first person) അതിനെ അക്ഷരങ്ങളിൽ ആവിഷ്ക്കരിക്കുമ്പോൾ പ്രണയ പശ്ചാത്തലമായി മറ്റെന്തും കടന്നുവരാം. പ്രകൃതി വർണ്ണന മുതൽ ചരിത്രം വരെ, ആക്ടിവിസം മുതൽ തത്ത്വചിന്ത വരെ, ജീവശാസ്ത്രം മുതൽ രാഷ്ട്രമീമാംസ വരെ. ഇവിടെ പരിമിതിയുടെ മുള്ളുവേലി കെട്ടുന്നത് രചയിതാവിന്റെ ഭാവനയും, ഭാഷാനിപുണതയും മാത്രമാണ്. പ്രിയ എഴുത്തുകാരെ, കളഞ്ഞുപോയ നിങ്ങളുടെ പൊൻതൂലിക കണ്ടെടുത്താലും. ഹൃദയത്തിൽ മുക്കി പ്രണയലേഖനങ്ങൾ വിരചിച്ചാലും. ലോകത്തിന്റെ അവ്യവസ്ഥകളെ നമുക്കു പ്രണയം കൊണ്ടു നേരിടാം.

city

Safvanul-Nabeel

ഇരുട്ടിനെ പകലാക്കുന്ന നഗരങ്ങൾക്ക് എവിടെയാണ് രാത്രി. ചീറിപ്പായുന്ന വണ്ടികൾക്ക്, കൂട്ടിലണയുന്ന അങ്ങാടിക്കുരുവികൾക്ക് അങ്ങോളം ഇങ്ങോളം നഗരവീഥികൾക്ക് ഇരുപുറങ്ങളിൽ കാലറ്റം പുതപ്പെത്താതെ കിടന്നുറങ്ങുന്ന സാധാരണ മനുഷ്യരിൽ,  ചെറിയ വെളിച്ചത്തിന്റെ മറവിൽ തിരക്കൊഴിഞ്ഞ വലിയ മൈതാനഗേറ്റിന് അപ്പുറത്ത് ശരീരം വിൽക്കുവാൻ കാത്തുനിൽക്കുന്ന പാവപ്പെട്ട സ്ത്രീ ജന്മങ്ങൾ അങ്ങനെയങ്ങനെ എത്രത്തോളം സാധാരണമായ കാഴ്ചകളാണ് ആ നഗരത്തിന്റെ രാത്രികളിൽ നിറം നൽകുന്നത്.

"ഇതല്പം കടന്നതാണ്. ഇന്നലെയും ഞാൻ പോയി ഇന്നും ഞാൻ പോകണമെന്ന് പറഞ്ഞാൽ ഇതെന്ത് ന്യായമാണ്!".  ഇനി  പോകാത്തവർ പോകട്ടെ, കൊണ്ടുവന്നു കഴിഞ്ഞാൽ തിന്നുവാൻ എല്ലാവർക്കും ഒരേ ഉത്സാഹമാണല്ലോ.

ആരോമലിന്റെ തലച്ചോറ് പുകഞ്ഞു. അസ്വസ്ഥതയുടെ വലിയൊരു മഹാ വൃക്ഷം അവന്റെ തലയിൽ വന്നു വീണതുപോലെ തോന്നി.

സ്വസ്ഥമായി യൂട്യൂബിൽ ഏതോ കൊറിയൻ ഡ്രാമയുടെ പുതിയ എപ്പിസോഡ് കണ്ടുകൊണ്ടിരിക്കെയാണ് ആരോമലിനോട് ജോയ്സ് ഹോട്ടലിലേക്ക് ഭക്ഷണം കൊണ്ടുവരാനുള്ള തയ്യാറെടുപ്പ് നടത്തണമെന്ന് വാട്സാപ്പിൽ മെസ്സേജ് അയക്കുന്നത്. റൂം നമ്പർ നാല്പ്പത്തിനാലിൽ നിന്ന് നാല്പത്തൊമ്പതിലേക്കാണ് ജോയ്സിന്റെ ദൂത് വന്നു വീണത്. നഗരമധ്യത്തിൽ മൂന്നുനില കെട്ടിടമാണ് ആ ബോയ്സ് ഹോസ്റ്റൽ. എട്ടുമണിക്ക് അത്താഴത്തിനുള്ള ബെല്ലടിക്കും. ആദ്യം വന്ന പത്തിരുപത് പേർക്ക് കിട്ടും, സമയത്തിന്റെ വില ഇവിടെയൊക്കെയാണ് നാം മനസ്സിലാക്കേണ്ടത്. കോളേജ് കഴിഞ്ഞിട്ടും  കാമുകിയുമായി കറങ്ങി നടക്കുന്നവർ കോളേജ് വൈബ് ആസ്വദിക്കുവാൻ കോളേജിൽ തന്നെ  കൂടുന്നവർ നേരം എത്രയായി എന്ന് നോക്കാതെ അങ്ങോട്ടുമിങ്ങോട്ടും തെണ്ടി നടക്കുന്നവർ. അവർക്കെല്ലാം അന്ന് നിർഭാഗ്യത്തിന്റെ നിമിഷങ്ങൾ തന്നെ. കാമുകിയുമായി ഉല്ലസിച്ചു  ഹോസ്റ്റലിലേക്ക് പത്തു മണി കഴിഞ്ഞിട്ട് കയറിവരുന്ന ജിൻസനെ ഒരു നിമിഷം മനസ്സിൽ സ്മരിച്ചു പോയി. അതിനോടൊട്ടും യോജിക്കാൻ കഴിയില്ല അതായിരുന്നു ഒന്നാമത്തെ തോന്നിവാസമായി തോന്നിയത്. വയറിലേക്ക് എന്തെങ്കിലും നിറഞ്ഞിട്ട് മതിയല്ലേ പ്രണയമെന്ന് ഞാൻ ആലോചിച്ചു പോകും. വിശപ്പിനേക്കാൾ മഹത്തരമായ മറ്റൊരു വസ്തുതയെക്കുറിച്ച് പ്രണയമോ കാവ്യമോ എഴുതാതെ പോയവർ വിശന്നു വലഞ്ഞു പട്ടിണികിടന്നു മരിച്ചവരോട്  നീതിപുലർത്തേണ്ടതില്ലേ എന്ന് ഞാൻ സംശയിക്കും.

ഹോസ്റ്റലിലെ ആഹാരം വയറിലേക്ക് തള്ളി വിടാനുള്ള വെറുമൊരു ദ്രവ വസ്തുവായിട്ടാണ് ജോയ്സ് കാണാറുള്ളത്. ആരോമലിന് കിട്ടിയാലും ഇല്ലെങ്കിലും തിരക്കേടില്ല, പക്ഷേ കിട്ടണമെന്നാണ് വെപ്പ്. ഇതിനൊക്കെയുള്ള പ്രതിവിധിയാണ് രാത്രി 12 മണി കഴിഞ്ഞാൽ നഗരത്തിലെ പ്രമുഖമായ ഹോട്ടലുകൾക്ക് മുന്നിൽ നിസ്സഹമായ ഒരു നിൽപ്പു നിൽക്കുക ബാക്കിയുള്ളത് എന്തെങ്കിലും തന്നു കിട്ടിയാൽ അത് മിണ്ടാതെ വാങ്ങിപ്പോയി ആരൊക്കെയാണോ മേടിക്കുവാൻ വന്നത് അവർ മാത്രമായി റൂമിലിരുന്ന് ആസ്വദിച്ചു കഴിക്കുക.  ഹോട്ടലിലേക്ക് ആത്മാഭിമാനം പണയം വെച്ച് വരാനുള്ള അവസ്ഥയെക്കുറിച്ച് രണ്ടുവട്ടം ആലോചിക്കുന്നവരാണ് കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ നല്ലൊരു ഭാഗം തിന്നു തീർക്കുക എന്നത് കഷ്ടമുള്ള കാര്യം തന്നെയാണ്. അത് മഹാ തോന്നിവാസമാണ്  'മറ്റുള്ളവന്റെ അധ്വാനത്തിന്റെ വിയർപ്പ് നക്കുന്ന കാപാലികർ' കടുത്ത പ്രയോഗങ്ങളുടെ അസ്വസ്ഥരതയെ  അങ്ങേയറ്റം രീതിയിൽ അവരെ അവതരിപ്പിക്കേണ്ട ഗതികേടിൽ  സ്വാഭാവികമായും വിഷമം തോന്നും, പറഞ്ഞുവരുമ്പോൾ ഹോസ്റ്റൽ മേറ്റുകളാണ്.  എന്നാലും തോന്നിവാസം അതല്ലാതായി തീരുന്നില്ല എന്ന് തന്നെ.

പാതി മനസ്സിൽ കിട്ടാൻ പോകുന്ന നല്ല ഭക്ഷണത്തിന്റെ സാധ്യതയെ ഓർത്ത് ആരോമലും ജോയിസും പിന്നെ ഞാനും  അന്നത്തെ ദൗത്യം ഏറ്റെടുത്തു. അല്പം കാത്തുനിന്നിട്ടാണെങ്കിലും അന്നത്തേക്കുള്ള ചിലതൊക്കെ ഞങ്ങൾക്ക് അവിടെയുള്ളവർ പൊതിഞ്ഞുകെട്ടിത്തന്നു.

ഹോട്ടൽ മുതലാളിക്ക് ഞങ്ങളോട് പ്രിയമാണ്.  അവിടെ നിൽക്കുന്ന പണിക്കാർ (അതിഥി തൊഴിലാളികൾ) അവരുടെ ഔദാര്യപൂർണ്ണമായ പ്രവർത്തി കാണുമ്പോൾ ചിലപ്പോൾ കയർത്ത് എന്തെങ്കിലും പറയാൻ തോന്നും.

ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഭക്ഷണം ബാക്കിയൊന്നുമില്ല എന്ന് പറഞ്ഞ് മടക്കി അയച്ച സമയത്ത് തിരിഞ്ഞു നടക്കുമ്പോൾ മുന്നിൽ വന്നു നിർത്തിയ ഏതൊരു വേസ്റ്റ് വണ്ടിയിലേക്ക് കുറേ അവിടുത്തെ വിഭവങ്ങൾ കൊണ്ട് തട്ടുന്നത് കണ്ടിട്ടുണ്ട്. കേടു വന്നിട്ടുണ്ടാകും,  എന്നിരുന്നാലും കേടുവരാത്ത ഭക്ഷണങ്ങളും അതിൽ ഉണ്ട് എന്ന സാധ്യതയില്ലാതില്ലാ.

പകൽ സമയത്ത് പത്ത്  കൊടുത്താണെങ്കിൽ ചിലപ്പോൾ ഭയപ്പെടേണ്ടി വരും. ആഹാരം വെച്ച് വിളമ്പുയതിൽ  ഒരു ഈച്ച കുഞ്ഞിനെ കിട്ടിയാൽ  അതങ്ങ് സോഷ്യൽ മീഡിയയിൽ വെച്ച് കത്തിച്ച് അത്തരം ഹോട്ടൽ സംരംഭങ്ങളെ തകർത്തു വിടാനുള്ള കഴിവുള്ള യുവതലമുറയോട്  അവർക്കല്പം നീരസം തോന്നുന്നത് സ്വാഭാവികം ആയിട്ടായിരിക്കണമെന്ന് തന്നെ വിശ്വസിക്കണം.

എന്തായാലും അതും എന്റെ കണ്ണിൽ തോന്നിവാസമായി തോന്നിയിട്ടുണ്ട്. കളയുന്നതിനു മുമ്പ് ഒന്ന് നോക്കിയാൽ ചിലതെങ്കിലും നല്ലത് ഞങ്ങൾക്ക് കിട്ടുമായിരുന്നു.

"ല്ലേ'

ഞാൻ ആരോമലിനോട് ചോദിക്കും

'പിന്നല്ലാതെ, കള്ള തിരുമാലികൾ. നമ്മുടെ നാട്ടിൽ പണിക്ക് നിന്നിട്ട് നമുക്ക് തന്നെ പണി ഉണ്ടാക്കുന്നവൻമാർ.'

ഫോണിൽ നോക്കി നടക്കുന്നതിനിടയിലും അതിഥി തൊഴിലാളികളോടുള്ള അവന്റ വിരോധം  ഇത്തരം വാക്കുകളായി ആരോമലിന്റെ  വായിൽ നിന്നും വീഴും.

ഒറ്റ കവറിൽ തന്നെ മീൻകറിയും ചിക്കൻ കറിയും കടലക്കറിയും   എല്ലാം ഒഴിച്ച് തരുന്ന അവരുടെ  കവർ  ലഭിക്കാനുള്ള  ത്വരയെ അഭിനന്ദിക്കാതെ വയ്യ. അവിടെയുള്ള മിസോറാമിക്കാരൻ ഞാൻ ഇടക്ക് ശ്രദ്ധിക്കാറുണ്ട്. അവന്റെ കണ്ണുകൾക്ക്  നക്ഷത്രത്തിളക്കമാണ്.

ഭക്ഷണം  വിളമ്പിത്തരുന്ന അവന്റെ കരങ്ങളിൽ സ്നേഹമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്, അവൻ ഒരു കൊച്ചു പയ്യനാണ്. പ്രായം പതിനെട്ട് കഴിഞ്ഞോയെന്ന് ഉറപ്പിക്കുവാൻ പ്രയാസമാണ്. ഉത്തരേന്ത്യയിലെ സാമൂഹ്യ സ്ഥിതിയെക്കുറിച്ച് വാതൊരാതെ ഞങ്ങൾ പലപ്പോഴായി ചർച്ച ചെയ്തിട്ടുണ്ട്.

ഈയൊരു വലിയൊരു നഗരത്തിൽ എത്രയോ തവണ ഇത്തരത്തിലുള്ള ബാല്യത്തിൽ ചുമടെറ്റി നടക്കുന്നവന്റെ അസങ്കൽപ്പിതമായ മുഖങ്ങൾ ചിലപ്പോൾ പരിചിന്തനത്തിന്റെ  മുന്നിൽ വന്നു വീഴും.

ഞങ്ങൾ അവരോട് ചെയ്യുന്ന തോന്നിവാസമായിട്ട് തോന്നാറുണ്ട്. ഞങ്ങളിങ്ങനെ ചെത്തി വിലസി കോളേജ് കുമാരാൻമാരായി നടക്കുന്നത് അവർ എങ്ങനെയാണ് ഒരു സാക്ഷിയെപ്പോലെ നോക്കി നിൽക്കുന്നത്.

അപരിചിതമായ നഗരവീഥികളിലൂടെ ഞങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ ആരോടെങ്കിലും വഴി ചോദിക്കുവാൻ ഞങ്ങൾ എത്തുക ഏതെങ്കിലും ഹിന്ദിക്കാരുടെ മുന്നിലായിരിക്കും.  ഏതെങ്കിലും എന്നത് ഇപ്പോൾ ഈ നഗരത്തിൽ അപ്രസക്തം തന്നെയാണ് കാരണം ഈ നഗരത്തിന്റെ  ജനസംഖ്യയെ വലിയൊരു അളവിൽ   അതിഥി തൊഴിലാളികൾ തിന്നു കഴിഞ്ഞു.

കൂട്ടത്തിൽ അല്പം ഒക്കെ ഹിന്ദി വെച്ചുപിടിച്ച് ഞങ്ങൾ വഴി ചോദിക്കും

"മേം തൊടാ, തൊടാ ഹിന്ദി മാലും"

എന്നൊക്കെ അരമുറി ഹിന്ദിയിൽ വച്ച് പിടിച്ച് ഞങ്ങൾ അവരോട് സംസാരിക്കുമ്പോൾ  അവര് പറയുന്നത് ആംഗ്യത്തിലൂടെ മനസ്സിലാക്കാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്

ഒരിക്കൽ ഒരു ഹിന്ദിക്കാരൻ ഞങ്ങളോട് ഇങ്ങനെ പറഞ്ഞു. 

'തും കിതനെ മൂർഗ്ഗ ഹേ, ഹമാരാ രാഷ്ട്രഭാഷ ഹിന്ദി  നെഹി ജാൻത്തെ'

അരമുറി ഹിന്ദി ജ്ഞാനത്തിൽ നിന്നാണെങ്കിലും അതിന്റെ അർത്ഥം ഞാൻ ഊഹിച്ചെടുത്തു, ദേശീയ ഭാഷയായ ഹിന്ദി അറിയാത്ത ഞങ്ങൾ എന്തൊരു മണ്ടന്മാരാണ്!"

ശരിക്കും ഇന്ത്യക്ക് ഒരു ദേശീയ ഭാഷയുണ്ടോ എന്ന ചോദ്യം ഏതെങ്കിലും ക്ലാസിലെ സമൂഹ ശാസ്ത്ര പിരീഡിൽ ഞങ്ങൾ ആരെങ്കിലും ചോദിച്ചിരുന്നുവെങ്കിൽ ആ ഹിന്ദിക്കാരന് മുമ്പിൽ മറുപടി പറയാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. സത്യത്തിൽ അങ്ങനെ ഒരു ചോദ്യം ചോദിക്കാനിട്ടല്ല,  ചെറുപ്പത്തിൽ എവിടെയൊക്കെയോ ഹിന്ദി ടീച്ചർമാർ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് രാജ്യത്തെ ഒട്ടുമിക്ക ജനങ്ങളും സംസാരിക്കുന്ന ഈ ഭാഷ നിങ്ങളും വായിൽ ഇറക്കി കുടിക്കേണ്ടതുണ്ട് എന്ന്.

അന്ന് ഹിന്ദിക്കാരൻ ഞങ്ങളോട് പറഞ്ഞ ആ പ്രയോഗമാണ് വലിയൊരു തോന്നിവാസം ആയിട്ട് ഞാൻ ഡയറിയിൽ കുറിച്ചു വെച്ചത്. സത്യത്തിൽ ഇന്ത്യയ്ക്ക് ഒരു രാഷ്ട്രഭാഷയില്ല. ഈയൊരു വിഷയത്തിൽ ഏറ്റവും കൂടുതൽ ചർച്ച താൽപര്യനായിരുന്നത് റൂം നമ്പർ പതിനാറിലെ വിശ്വൻ അറുമുഖനായിരുന്നു. തമിഴ്നാട് സ്വദേശി.  തമിഴന്നതിൽ തന്നെ എന്തെങ്കിലും ഹിന്ദി വിരുദ്ധ തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാഥാർശ്ചികം.

അന്നത്തേക്കുള്ള വിഭവങ്ങൾ രണ്ട് കവറിൽ ആക്കി ഞങ്ങൾ ഹോസ്റ്റലിലേക്ക് നടക്കുകയാണ്. ഒരു കവറിൽ മൂന്നാല് കറികളുടെ മിശ്രിതം മറ്റേതിൽ നെയ്ച്ചോറും മന്തിച്ചോറും മിസോറാമി ചെക്കൻ എടുത്തുതന്ന മൂന്നുനാല് പഴംപൊരികൾ ഞാൻ നടക്കുന്നതിനിടയിൽ തിന്നുകൊണ്ടിരുന്നു.

ഇന്നലെയും അയാൾ അവിടെ ഉണ്ടായിരുന്നു.

വലുപ്പമില്ലാത്ത  ദീർഘകാലമായി വെള്ളം തൊട്ടു തീണ്ടാത്ത എന്ന് തോന്നുന്ന ജഡ പിടിച്ച നരനരന്ന മുടിയുള്ള ചുക്കി ചുളിഞ്ഞ ശരീരമുള്ള ദേഹമാസകലം പൊടിയും മറ്റെന്തെങ്കിലും ഒക്കെ പതിഞ്ഞിട്ടുള്ള പൂർണ്ണാർത്ഥത്തിൽ ഒരു യാചകൻ എന്ന് തോന്നിപ്പോകുന്ന ഒരു മനുഷ്യൻ.

'ഡാ ദേ അയാൾക്കൊരു പഴംപൊരി കൊടുക്ക്, പാവണ്ട് ട്ട കണ്ടിട്ട് എളുപ്പം പോയി ഒന്ന് കൊടുക്ക്.'

ആരോമലിന്റെ സ്തുർഹമായ വാക്കുകളെ  ഒരു ചെറിയ പുഞ്ചിരി കൊണ്ട് മാത്രം അഭിനന്ദിച്ചുകൊണ്ട് കയ്യിലുള്ള പഴംപൊരിയുമായി അയാളുടെ അടുത്തേക്ക് ചെന്നു.

വലിയൊരു സൽ പ്രവർത്തി ചെയ്യുന്ന ലാഘവത്തോടെ ഞാനത് അയാൾക്കു നേരെ നീട്ടി.പാവം പട്ടിണ കിടന്നിട്ട് നാളെ ഏറെയായി എന്ന് എനിക്ക് തോന്നിപ്പോയി. അയാൾ എന്തോ അത് വാങ്ങിയില്ല.  വേണ്ടെന്നു പറഞ്ഞു

 'ചെ വല്ലാത്തൊരു വിരോധാഭാസം ഈ കിഴവൻ'

 ഞാൻ മനസ്സിൽ  അയാളുടെ അന്നേരത്തെ പ്രവർത്തിയെ മുക്തകണ്ഠം ഭരണി പാട്ടിന്റെ താളോളത്തിൽ മുറുമുറുത്തു. ജോയിസും ആരോമലും മാറി നിന്നി ചിരിക്കുന്നു. ഞാനൊരു ചടച്ച നിർത്തം നിൽക്കാതെ  അവരുടെ അടുത്തേക്ക് തിരിഞ്ഞു നടന്നു.

'തോന്നിവാസം അല്ലേ അയാൾ ചെയ്തത്? കണ്ടാൽ അംബാനിയാണെന്ന് വിചാരം  ഒരു പഴംപൊരി വാങ്ങാൻ ഇത്ര ജാഡയോ ച്ചെ ഞാൻ അങ്ങോട്ട് ഇല്ലാണ്ടായി പോയി"

ഞാൻ എന്റെ മാനക്കേട്  അവരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

"ബാ നടക്ക് കേടുവരലിന്റെ അങ്ങേയറ്റത്തെ നിൽക്കുന്ന സാധനങ്ങളാ ഇനി വർത്താനം പറഞ്ഞ് ഇതും കേടാക്കണ്ട"

ആരോമലിന് തിന്നുവാൻ തിടുക്കമായി.  ജോയ്സ് ഒന്നും മിണ്ടിയില്ല.  ഞങ്ങൾ മൂന്നുപേരും ഹോസ്റ്റലിലേക്ക് നടന്നു.

വല്ലാത്തൊരു തോന്നിവാസം തന്നെയാണ് അയാൾ ചെയ്തത് ഞാൻ മനസ്സിൽ അയാളെ ആയിരം പ്രാവശ്യം എന്റെ നീരസ പുഴയിൽ മുക്കിക്കൊന്നു.

അയാളുടെ ഭൂതകാലത്തിന്റെ പരപ്പളവിലേക്ക് ചെന്നെത്തുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല.  ആർക്കാണ് അതിനൊക്കെ നേരം. ഒരുപക്ഷേ അയാളുടെ വയറു നിറഞ്ഞിരിക്കാം, അതുമല്ലെങ്കിൽ അയാൾക്ക് ഞങ്ങളുടെ അടുക്കൽ നിന്നും വാങ്ങാതിരിക്കാൻ പ്രത്യക്ഷത്തിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകാം. പക്ഷേ ഞങ്ങളുടെ ആത്മബോധം  അങ്ങനെ വലിയൊരു താത്തീക അവലോകനം നടത്താൻ ഉതകുന്നതായിരുന്നില്ല.

നല്ലത് ചെയ്താൽ നല്ലത് കിട്ടും ഞാൻ സ്വയം മന്ത്രിച്ചു നടപ്പിന്റെ വേഗം കൂട്ടി.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter