മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

രാമായണം എന്ന മഹാകാവ്യത്തെ കുറിച്ച് കേൾക്കാത്തവർ ഒരു പക്ഷെ ഇല്ലെന്നു തന്നെ പറയാം. ഹിന്ദുക്കൾക്ക് ഇത് അവരുടെ ആരാധനാമൂർത്തിയായ, ഉത്തമപുരുഷനായി വാഴ്ത്തപ്പെടുന്ന ശ്രീരാമദേവന്റെ ജീവിത കഥയാണ്. എന്നാൽ മാലോകർക്ക് ഈ കാവ്യം ലോകത്തിലെ നാലു ഇതിഹാസങ്ങളി ലൊന്നാണ്. ഇലിയഡ്, ഒഡീസി, മഹാഭാരതം എന്നിവയാണ് മറ്റു മൂന്നെണ്ണം.

ഉള്ളടക്കത്തിൽ ഇവയിൽ കാണുന്ന സമാനതകൾ ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. ഇതിവൃത്തങ്ങൾ പരിശോധിച്ചാൽ മഹായുദ്ധങ്ങളാണ് പ്രതിപാദ്യവിഷയങ്ങൾ. പരാമർശിക്കപ്പെട്ട യുദ്ധങ്ങൾ എല്ലാം സ്ത്രീ വിഷയങ്ങളോട് ബന്ധപ്പെട്ടതും കുലങ്ങൾ മുടിയാൻ തന്നെ കാരണമായതും.

രാമായണത്തിൽ സീതാദേവിയെച്ചൊലിയാണ് രാമരാവണയുദ്ധം നടന്നതെങ്കിൽ, മഹാഭാരതത്തിൽ അതു പാഞ്ചാലി എന്ന രാജകുമാരിയുടെ പ്രതികാരത്തിന്റെ കഥയാണെന്ന് കാണാം. ഹെലൻ എന്ന ലോകസുന്ദരിയാണ് ഇലിയഡിലെ മറ്റൊരു മഹായുദ്ധമായ ട്രോജൻവാറിന് കാരണം.ഈ നാലു ഇതിഹാസങ്ങളിലെ ഘോരയുദ്ധങ്ങളിലും മഹാരഥന്മാർക്ക് പുറമെ ദേവന്മാരും ഇരുവശങ്ങളിലും നിലയുറപ്പിച്ചതായി പറയുന്നു.

വളരെ സങ്കീർണമായ ഘടനയിലാണ് ഇവയെല്ലാം എഴുതപ്പെട്ടിട്ടുള്ളത്. കഥകളും ഉപകഥകളും മറ്റു സൂചിതകഥകളുമായി വായനക്കാരനെ കഥകളുടെ ഒരു ചുഴിയിലിട്ടു കറക്കി താഴ്ത്തുന്ന ഒരു ആഖ്യാന രീതിയാണ് ഈ ഇതിഹാസങ്ങളിലെല്ലാം ഗ്രന്ധകർത്താക്കൾ അവലംബിച്ചിട്ടുള്ളത്. എന്നാൽ ഓർത്തെടുക്കാൻ ബുദ്ധിമുട്ട് വരാതിരിക്കാൻ വാർത്തെടുത്ത വളരെ ആകർഷകമായ കഥകളാണ് അതിമനോഹരമായി നെയ്തു ചേർത്തിരിക്കുന്നത്.

ഈ കഥാസാഗരങ്ങളിൽ മുങ്ങി താഴ്‌ന്നു വിലമതിക്കാനാവാത്ത മുത്തുകളുമായി പൊങ്ങിവന്ന നിരവധി എഴുത്തുകാരുണ്ട് ലോകസാഹിത്യത്തിൽ. ഷേക്‌സ്‌പിയറും ഷെല്ലിയുമെല്ലാം ചൂണ്ടിക്കാണിക്കാവുന്ന പാശ്ചാത്യ സാഹിത്യകാരന്മാരാണ്. മലയാളത്തിലെ കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനവും എംടിയുടെ രണ്ടാമൂഴവും ഇന്ത്യൻ ഇതിഹാസങ്ങളുടെ സ്വാധീനത്തിൽ പിറന്ന പ്രശസ്തമായ മലയാള കൃതികളായി നമ്മുടെ മുന്നിലുണ്ട്.

ഒരു കാലത്ത് ഈ ഗ്രന്ഥങ്ങളെല്ലാം സാധാരണക്കാരന് വിവിധ കാരണങ്ങൾ അപ്രാപ്യമായിരുന്നു. അതുകൊണ്ട് ഈ ഗ്രന്ഥപരിചയം മിക്കവര്ക്കും കേട്ടുകേൾവിയിൽ കൂടി മാത്രമായിരുന്നു പകർന്നു കിട്ടിയിരുന്നത്.

രാമായണത്തിന്റെ കാര്യം പറഞ്ഞു തുടങ്ങിയത് കൊണ്ട് അതിനെ കുറിച്ച് രണ്ടു വാക്ക് കൂടതൽ പറയേണ്ടതുണ്ട് എന്നു തോന്നുന്നു. കാട്ടാളനിൽ നിന്നും ഋഷി പദവിയിലേക്ക് ഉയർന്ന വാത്മീകിയാണ് രാമായണത്തിന്റെ സൃഷ്ടികർത്താവ്. മൃഗങ്ങളെ വേട്ടയാടിയും വഴി യാത്രക്കാരെ കൊള്ളയടിച്ചും ജീവിച്ചിരുന്ന രത്നാകരൻ എന്ന കാട്ടാളന് ധർമത്തിന്റെ മാർഗം സന്ദർഭവശാൽ കരഗതമാകുകയും പിനീടുള്ള ജീവിതം രാമജപത്തിൽ ജീവിക്കാൻ സാധിക്കുകയും ചെയ്തു.

ഒരിക്കൽ പുലർകാലെ പതിവ് ദിനചര്യയുടെ ഭാഗമായി പുറത്തിറങ്ങിയപ്പോൾ കൺമുന്നിൽ ഒരു കാട്ടാളന്റെ അമ്പേറ്റു പിടഞ്ഞു വീണ ക്രൗഞ്ചപക്ഷികളൊന്നിന്റെ ദര്ശനമാത്രയിൽ അറിയാതുയിർകൊണ്ട 'മാനിഷാദ ' എന്ന ശബ്ദമാണ് രാമായണമെന്ന മഹാകാവ്യം പിറവിയെടുക്കാൻ ഹേതുവായതു എന്നു പറയപ്പടുന്നു.

അയോധ്യാപതിയായ ശ്രീരാമന്റെ സംഭവബഹുലവും എന്നാൽ അതിലുപരി മാനവകുലത്തിന് വഴികാട്ടാൻ ഏറെ സാദ്ധ്യതകൾ നിറഞ്ഞതുമായ ഒരു ധർമചരിതമാണ് മുനി ശ്രേഷ്ഠനായ വാത്മീകി നമ്മുക്ക് കനിഞ്ഞരുളിയത് എന്നുള്ളത് എന്നു നമ്മുടെ ഭാഗ്യമായി തന്നെ കരുതാം. ഒരു മാതൃകാ പുരുഷനാകാൻ എങ്ങിനെ ജീവിക്കണം എന്ന് സ്പഷ്ടമായി പറഞ്ഞു തന്നിട്ടുണ്ട് ആദികവി. മകനായാലും ഭർത്താവായാലും ഭരണാധികാരിയായാലും സഹോദരനായാലും മിത്രമായാലും പരിപാലിക്കേണ്ട അടിസ്ഥാന തത്വങ്ങളെല്ലാം കഥയുടെ വിവിധ ഭാഗങ്ങളിൽ വെടിപ്പായി പറഞ്ഞു വെച്ചിട്ടുണ്ട് ആചാര്യൻ.

മനുഷ്യകുലത്തിന്റെ കാലം തന്നെയാണ് രാമായണത്തിന്റെയും ആയുസ്. നിത്യപാരായണം അർത്ഥമറിഞ്ഞാണെങ്കിൽ, അറിഞ്ഞത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ കഴിഞ്ഞെങ്കിൽ, ആ വ്യക്തിയുടെ ജീവിതം ധന്യമാകാതെ പോകാൻ തരമില്ല എന്നത് നൂറു തരം.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter