ആദിയിൽ ജിറാഫുകൾ ചെറിയ ജീവികൾ ആയിരുന്നു. കഴുതകളെ പോലെ കുറുകി, വളരെ അദ്ധ്വാനിച്ചു,
സ്വന്തം കാര്യം നോക്കി ജീവിച്ചിരുന്നു. പരിണാമത്തിന്റെ ഏതോ ദിശയിൽ, അവ അയൽ വീട്ടുകാരന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കാൻ തുടങ്ങി. വെറുതെ ഒരു രസത്തിനു തുടങ്ങിയതാണ്. പിന്നീടതൊരു ഹരമായി. അവസാനം ഒരു ലഹരിയായി. അതിരു തിരിച്ചിരുന്ന വേലിക്കു മുകളിലൂടെ കഴുത്തു നീട്ടി, ചെവി വട്ടം പിടിച്ചു. ഇത് പതിവായപ്പോൾ കഴുത്തു നീണ്ടു. അതോടെ ബയോളജി ചോദ്യ പേപ്പറിലെ സ്ഥിരം ചോദ്യ മായി മാറി. ജിറാഫിന്റെ കഴുത്തിന്റെ കശേരുക്കൾ എത്രയാണ്? ആഴ്ചയിലെ ദിവസങ്ങൾ പോലെ, അതു മാത്രം മാറിയില്ല. കഴുത്തു നീണ്ടു മേൽക്കൂരയ്ക്ക് മുകളിലെത്തിയപ്പോൾ, മറ്റൊരു പൂതി ഉണർന്നു. വേലി ചാടിയാലോ? എന്തും തുടർച്ചയായി ചെയ്‌താൽ പന പോലും തിന്നാമെന്നല്ലേ. വേലി ചാടിച്ചാടി കാലുകൾക്കു നീളം വച്ചു. ഇപ്പോൾ വേലിക്കു മുകളിലൂടെ സുഖമായി നടന്നു പോകാം. ചാടേണ്ട കാര്യമില്ല. അയൽക്കാരന്റെ സ്വകാര്യതകൾ കൃത്രിമ ഉപഗ്രഹം പോലെ മുകളിൽ നിന്നും 'സർവൈലൻസു' ചെയ്യാം. എന്താ സൗകര്യം!!!