പുഴയും, മഴയും, മലയും, മരങ്ങളും തണുപ്പുമെല്ലാം ഉർവ്വരയായ ഭൂമിയുടെ മാന്ത്രികമായ ജൈവ താളമാണ്. വികസനത്തിന്റെ വിത്തുകൾ ഉയർന്നു പൊങ്ങുന്ന കോൺക്രീറ്റ് സൗധങ്ങളാണെന്ന് വായിക്കുകയും

വ്യാഖ്യാനിക്കുകയും ചെയ്യുന്നവരുടെ കാലമാണിത്. എന്നാൽ ഈ പ്രക്രിയയിൽ ഇരകളാവുന്നത് ഏറിയ പങ്കും ഗബ്ദം നഷ്ടമായവരും, അരികുവൽക്കരിക്കപ്പെട്ടവരുമാണ് .

വികസനപ്രക്രിയയുടെ പ്രാമാണിക നടപ്പാക്കലുകളിൽ നിശബ്ദം തകർക്കപ്പെട്ട ജാർഖണ്ടിലെ സാന്താൾ ഗോത്ര സമൂഹത്തിന്റെ ജൈവചേതനയുടെ കഥയാണ് സാറാ ജോസഫിന്റെ ബുധിനി എന്ന നോവൽ.

കാടും, നദിയും പച്ചപ്പും ഹൃദയരക്തമായിരുന്നു സാന്താൾ ഗോത്ര ജനതക്ക്. പ്രകൃതിയുടെ ഹൃദയതാളത്തിനൊപ്പം ജീവിക്കാൻ ശീലിച്ചവർ. അവരുടെ താളമറിഞ്ഞ് ദാമോദർ നദിയും ഒഴുകി. നദിയുടെ തീരങ്ങളിൽ ഗോത്രസസ്ക്കാരത്തിന്റെ ചെത്തവും ചൂരുമായി സന്താൾ ഗോത്രം ജീവിച്ചു വരവെയായിരുന്നു ഒരശനിപാതം പോലെ ദാമോദർ നദിയിൽ പാഞ്ചേത്ത് അണക്കെട്ട് പണിയാരംഭിച്ചത്. കാടും ആവാസവ്യവസ്ഥയും നഷ്ടപ്പെട്ട അവർ അതിദയനീയമായി സ്വന്തമിടങ്ങളിൽ നിന്ന് തുരത്തപ്പെട്ടു.

മഹാക്ഷേത്രങ്ങളെക്കുറിച്ച് പഠിക്കാൻ ഇറങ്ങിത്തിരിക്കുന്ന രുപി മുർമുവിന്റെ അന്വഷണങ്ങളിലൂടെയാണ് നോവൽ അനാവൃതമാകുന്നത്. ദാമോദർവാലി കോർപറേഷനിലെ തൊഴിലാളിയായ ബുധിനി, രുപിയുടെ അകന്ന ബന്ധുവാണ്. പാഞ്ചേത്ത് അണക്കെട്ടിന്റെ പണി പൂർത്തിയായി ഉത്ഘാനത്തിനായി പ്രധാനമന്ത്രിയായ ജവഹറാൽ നെഹ്രു എത്തുന്നു. നെഹ്രുവിനെ ഹാരമണിയിച്ച് സ്വീകരിക്കാൻ നിയോഗമുണ്ടായത് ബുധിനിക്കായിരുന്നു. ഒരു തൊഴിലാളിയെക്കൊണ്ട് ഉത്ഘാടനം നടത്താൻ തീരുമാനിച്ച നെഹ്രു അതിനായി ബുധിനിയെ തെരഞ്ഞെടുത്തു.

ആശംസകൾ ഏറെ ഏറ്റുവാങ്ങിയ ബുധിനിയുടെ വിധി മറ്റൊന്നായിരുന്നു. സാന്താൾ ജനതയുടെ ആചാരപ്രകാരം അന്യ ഗോത്രത്തിൽ പെട്ടയാളെ ഹാരമണിയിക്കുന്നത് വിവാഹം കഴിക്കുന്നതിന് തുല്യമാണ്. അന്യ ഗോത്രത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതായി വിധിച്ച് ബുധിനിയെ ഗ്രോത്രം ഭ്രഷ്ട് കല്പിച്ച് പുറത്താക്കുന്നു.

ബുധിനി കിരാതമായ ജാതി വ്യവസ്ഥയുടേയും, പ്രാകൃതമായ നിയമങ്ങളാലും വീഴ്ത്തപ്പെട്ട ഇരയാണ്. മുറിവേറ്റ സ്ത്രീത്വത്തിന്റെ പ്രതീകവും. ജഗദീപ് മുർമു, സോമ് നീത, ജോല എന്നീ കഥാപാത്രങ്ങളും പൊള്ളിപ്പടർന്ന ജീവിത യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ്. 

ഗോത്രതാളങ്ങളുടെ ഗരിമയും, തനിമയും ഹരിതാഭയോടെ വരച്ചു ചേർത്തിരിക്കുന്ന നോവൽ ഹൃദ്യമായ വായനാനുഭവം പകരുന്നു.

ഒരു സമൂഹത്തിന്റെ വ്യത്യസ്ഥമായ നീതിബോധം കൊണ്ട് ഹൃദയത്തിൽ മുറിവേറ്റ വളായി ഗ്രാമത്തിൽ നിന്നും പുറത്താക്കപ്പെട്ട ബുധിനി വേദനിപ്പിക്കുന്ന സ്തൂപം പോലെ വായനക്കാരെ പിൻതുടരുന്നു.