mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 11

വഴിപോക്കരും അടുത്തുള്ള കടക്കാരും രാമചന്ദ്രൻ നായരെ താങ്ങിയെടുത്ത് സർക്കാരാശുപത്രിയിലെത്തിച്ചു. അവിടുത്തെ ഡോക്ടർ പരിശോധിച്ചിട്ടു പറഞ്ഞു, സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. വേഗം സ്പെഷ്യാലിറ്റി സൗകര്യമുള്ള മറ്റൊരാശുപത്രിയിലെത്തിക്കണം.

പരിചയക്കാർ രാമചന്ദ്രൻ നായരുടെ മരുമക്കളെ വിളിച്ച് വിവരം ധരിപ്പിച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും ആശുപത്രിയിൽ എത്തി. അവർ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

രാമചന്ദ്രൻ നായരും മനോജും ആശുപത്രിയിൽ കഴിയുമ്പോൾ, വീട്ടിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.

വീടിനു വെളിയിലിറങ്ങി സ്വന്തമായി സഞ്ചരിക്കാത്ത രത്നമ്മ, ലോകപരിചയമില്ലാത്ത മനോജിന്റെ ഭാര്യ ദേവു, സ്വന്തമായി ഒന്നും ചെയ്തിട്ടില്ലാത്ത 

മനോജിന്റെ കുട്ടികൾ. ദേവുവിന്റെ സഹോദരി അറബിനാട്ടിൽ നഴ്സാണ്. അവർ നാട്ടിൽ അവധിക്കു വന്ന സമയമായിരുന്നു. ദേവു, സഹോദരിയെ വിളിച്ച് സഹായിക്കണമെന്ന് അഭ്യർഥിച്ചു.

സഹോദരി 'ഭാമ' ഉടനെ തന്നെ പാലായിലെ ആശുപത്രിയിൽ മനോജിന്റെ അടുത്തെത്തി. മനോജിന് ബോധം തെളിയുന്ന അവസരങ്ങളിൽ, "എനിക്കു ജീവിക്കണം, വേറെ ആശുപത്രിയിൽ കൊണ്ടുപോകൂ, എന്ന് പുലമ്പിക്കൊണ്ടിരുന്നു.

ഭാമ സ്വന്തം ഉത്തരവാദിത്വത്തിൽ മനോജിനെ കാരിത്താസ് ആശുപത്രിയിൽ കൊണ്ടുപോയി. അവർ കഴിയുന്നതൊക്കെ ചെയ്യമെന്നു പറഞ്ഞ് മനോജിനെ അഡ്മിറ്റ് ചെയ്തു. കാരിത്താസ് ആശുപത്രിയിൽ കരളിലെ വെള്ളവും പഴുപ്പും കുത്തിയെടുത്തു കളയുമ്പോൾ കുറച്ച് ആശ്വാസം തോന്നും.

ദേവുവും സഹോദരി ഭാമയും മനോജിന്റെ കൂടെ ആശുപത്രിയിൽ നിന്നു.

രാമചന്ദ്രൻ നായർ കോട്ടയം മെഡിക്കൽ കോളേജിൽ കിടന്നിട്ടും വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അദ്ദഹത്തെ മരുന്നും കൊടുത്ത് വീട്ടിലേക്ക് വിട്ടു. മകൾ മഞ്ജുവും ഭർത്താവ് ബിനുവും അദ്ദേഹത്തിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചു.

ഓരോ ദിവസവും രാമചന്ദ്രൻ നായരുടെ നില വഷളായിക്കൊണ്ടിരുന്നു. പഴയ പാർട്ടിക്കാരോ, പുതിയ പാർട്ടിക്കാരോ സഹായിക്കാൻ എത്തിയില്ല. ലോണെടുത്തിരുന്ന ബാങ്കുകാർ ജപ്തി നോട്ടീസ് അയക്കാൻ തുടങ്ങി. ആരെങ്കിലും വീട്ടിലേക്കുവേണ്ടുന്ന സാധനങ്ങൾ വാങ്ങിക്കൊടുത്താലെ അടുപ്പിൽ തീപ്പുകയുണ്ടാവുകയുള്ളു.

ഇതിൽക്കുടുതൽ എന്തു തകരാനാണ്?

ജീവിതം മുഴുവൻ ഒരു പ്രത്യയ ശാസ്ത്രത്തിനുവേണ്ടി ഉഴിഞ്ഞു വെക്കുക. ജീവിതാവസാനം താനൊരു മരീചികയ്ക്കു പിറകെ ആയിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുമ്പോഴേക്കും തിരുത്താൻ സമയം നല്കാതെ മരണം പടിവാതില്ക്കലെത്തുക! രാമചന്ദ്രൻ നായരും തിരിച്ചറിഞ്ഞിരുന്നു റഷ്യയിൽ ഗോർബച്ചേവ് നടത്തിയ ഗ്ലാസ്സ്നോസ്റ്റ് ഒരു വിഡ്ഢിത്തം ആയിരുന്നില്ലെന്ന്. ജനകോടികളെ രാഷ്ട്രീയ പാരതന്ത്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള കാൽവെപ്പായിരുന്നുവെന്ന്. സ്വന്തം കുടുംബത്തിലും ഒരഴിച്ചു പണിക്ക് രാമചന്ദ്രൻ നായർ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴേക്കും മനോജ് വീണു പോയിരുന്നു.

ശരീരത്തിന്റെ ശക്തി നശിച്ചെങ്കിലും ചിന്തകളുടെ തിരമിലകൾ ആഞ്ഞടിച്ചുകൊണ്ടിരുന്നു. ശരീരവും മനസ്സും തമ്മിലുള്ള സംഘട്ടനം തളർച്ചയുടെ ആക്കം കൂട്ടിക്കൊണ്ടിരുന്നു.

ചിന്തകളിൽ മുഴുകി, ഒന്നു തിരിഞ്ഞു കിടക്കുവാൻ പോലും കഴിയാതിരുന്ന രാമചന്ദ്രൻ നായർ പാതിരാവിനു ശേഷം എപ്പോഴോ കണ്ണൊന്നടച്ചു.പിന്നീട് ആ കണ്ണുകൾ തുറന്നില്ല!

രാമചന്ദ്രൻ നായരുടെ മരണവാർത്ത മനോജിനെ അറിയിക്കണമോ, വേണ്ടയോ എന്നാണ് ബന്ധുക്കൾ ചർച്ച ചെയ്തത്. അവസാനം അറിയിക്കാനാണ് തീരുമാനം എടുത്തത്. എത്ര അവശതയാണെങ്കിലും അച്ഛന്റെ ചിതയ്ക്ക് മകനെക്കൊണ്ടുതന്നെ തീ കൊളുത്തിക്കണം എന്ന തീരുമാനമെടുത്തു!

കാരിത്താസ്സിൽ ചെന്ന് മനോജിനെ ചികിത്സിക്കുന്ന ഡോക്ടറെ ബന്ധുക്കൾ കണ്ടു. ശവസംസ്കാര ചടങ്ങിനുവേണ്ടി കുറച്ചുസമയത്തേക്ക് കൊണ്ടുപോകാം, പക്ഷേ ഉടനെ തന്നെ തിരികെ എത്തിക്കണം. മാത്രമല്ല നിരീക്ഷണത്തിനും പരിചരണത്തിനുമായി ഒരു നഴ്സ് കൂടെയുണ്ടാവണം. ഭാമ അലധിക്കുവന്ന നഴ്സാണെന്നറിഞ്ഞ ഡോക്ടർ മനോജ് എന്തൊക്കെ ചെയ്യരുത് എന്ന് പറഞ്ഞു കൊടുത്തു.

മനോജിനെ കൊണ്ടു പോകാൻ കാറുമായാണ് ആൾക്കാർ എത്തിയിരുന്നത്. മറ്റുള്ളവർ താങ്ങി കാറിൽ കയറിയ മനോജ് ചിന്തകളുടെ ചുഴിയിലേക്ക് താഴുകയായിരുന്നു.

രാമചന്ദ്രൻ നായരുടെ മരണ വാർത്ത മനോജിന് ഉൾക്കൊള്ളാവുന്നതായിരുന്നില്ല. വെറും വാശിയുടെ പേരിലിണ് അച്ഛനോട് വഴക്കടിച്ചതും മദ്യപിച്ചതും. തന്റെ പ്രവർത്തികൾ തെറ്റായിരുന്നു എന്ന് മനോജിനറിയാം. പക്ഷേ തിരുത്താനുള്ള സമയം കിട്ടിയില്ലല്ലോ എന്ന ദു:ഖം മനോജിന്റെ മനസ്സിൽ നിറഞ്ഞു.

ഇപ്പോഴാണ്, ഇനി തന്റെ കുട്ടികൾക്കാരുണ്ട് എന്ന ചിന്ത മനോജിന്റെ മനസ്സിൽ ഉദിക്കുന്നത്. തനിക്ക് ജീവിച്ചേ തീരു. തന്റെ കുടുബത്തെ തകർച്ചയിൽ നിന്നും രക്ഷിച്ചേ തീരു.

ഇന്നുവരെ ദൈവത്തെ വിളിക്കാത്ത മനോജ് അറിയാവുന്ന സകല ദൈവങ്ങളോടും അല്പം കനിവിനുവേണ്ടി യാചിച്ചു. ഈ ചിന്തകളിൽ നിന്നുണർന്നപ്പോഴേക്കും മനോജിനെ കൊണ്ടുപോയ കാർ ഇടിയനായിൽ എത്തിയിരുന്നു.

(തുടരും... )

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ