mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2 

തിരികെ മടങ്ങുംനേരം തോട്ടത്തിനടുത്തായുള്ള വഴിയരികിലെ ആ കൊച്ചുവീടിനുനേർക്ക് ഞാനൊന്നു സൂക്ഷിച്ചു നോക്കി പുറത്തെങ്ങും ആരുമില്ല.വാതിൽ അടഞ്ഞുകിടക്കുന്നു. മുറ്റത്തിന്റെ കോണിലുള്ള കൂട്ടിൽ നിന്നുകൊണ്ട് ആടുകൾ കെട്ടിതൂക്കിയിട്ട പ്ലാവിലകൾ കടിച്ചുതിന്നുന്നുണ്ട്.

തോട്ടത്തിൽ പണിക്കുവരാറുള്ള ലക്ഷ്മി ചേച്ചിയുടെ വീടാണത്. ചേച്ചിയും ഏകമകൾ സിന്ധുവുമാണ് ആ വീട്ടിൽ താമസം. ചേച്ചി ആളിത്തിരി പിശകാണെന്നാണ് എല്ലാവരും പറഞ്ഞുള്ള അറിവ്. മുൻപ് പലതവണ വെല്ല്യാപ്പയുമൊത്തു തോട്ടം സന്ദർശിക്കാൻ വന്നപ്പോഴൊക്കെ ചേച്ചിയെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. ഞാൻ തോട്ടത്തിലെ നടത്തിപ്പുകാരനായി എത്തിയിട്ട് ഇതുവരെ ചേച്ചിയെ പണിക്ക് കണ്ടതുമില്ല. അന്വേഷിച്ചപ്പോൾ ദൂരെ ഏതോ ബന്ധുവിന്റെ വീട്ടിൽ പോയതാണെന്ന് അറിയാൻ കഴിഞ്ഞു.കുന്നുംപുറത്തു ലക്ഷ്മി അങ്ങനെയാണ് ചേച്ചിയെ എല്ലാവരും വിളിക്കുന്നത്‌. തോട്ടത്തിലെത്തി ആഴ്ച ഒന്നുകഴിഞ്ഞിട്ടും അയൽവാസിയായ ചേച്ചിയെ ഒന്നുപരിചയപ്പെടാൻ കഴിയാതത്തിൽ എനിക്ക് നിരാശ തോന്നി. ഒപ്പം ഉള്ളിൽ വല്ലാത്തൊരു കുളിരും.ഈ മലയോരത്തെ ചെറുപ്പക്കാരുടെയൊക്കെ ഉറക്കംകെടുത്തുന്ന ചേച്ചിയെ ഒന്ന് കാണാൻ വല്ലാത്ത കൊതി. എന്തായാലും ഇനിയുള്ളദിവസങ്ങൾ താൻ ഇവിടെയുണ്ടല്ലോ...സാവദാനം പരിചയപ്പെടാം. ഞാൻ മനസ്സിൽ കരുതി.

തോട്ടത്തിലെത്തുമ്പോൾ പണിക്കാർ കാപ്പി കുടിക്കാനുള്ള തിരക്കിലാണ്. അതിനായി ചായ ചൂടാക്കിവെച്ചിട്ട് കൃഷ്ണൻകുട്ടിച്ചേട്ടൻ അവരെ കൂക്കി വിളിക്കുന്ന ശബ്ദം അകലെനിന്നെ ഞാൻ കേട്ടിരുന്നു. എല്ലാം ചേട്ടന് കിറുകൃത്യമാണ്.പണിയുടെകാര്യത്തിലും, പണിയെടുപ്പിക്കുന്ന കാര്യത്തിലുമെല്ലാം.സമയം അറിയാൻ ചേട്ടന് വാച്ചു നോക്കേണ്ടുന്ന ആവശ്യംപോലുമില്ല. വർഷങ്ങളുടെ പരിചയം.ഇരുപതു വർഷത്തോളമായി ചേട്ടൻ വല്ല്യാപ്പയുടെ വിശ്വാസ്തനായി ഞങ്ങടെ തോട്ടത്തിലെ കാവൽക്കാരനായി കൂടിയിട്ട്.

എന്നെക്കണ്ടതും ചേട്ടൻ അരികിലേയ്ക്ക് വന്നു സുഹൃത്തിന്റെ വിവരങ്ങൾ തിരക്കാൻ.

"ദിവകരന് എങ്ങനുണ്ട്.?"

"നല്ല പനിയുണ്ട്...ഭയക്കാനൊന്നുമില്ല. മരുന്നിനുപോകാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്."

"നിങ്ങളെല്ലാവരും കൃത്യസമയത്തുതന്നെ കാപ്പികുടിച്ചല്ലേ...ഞാനിതുവരെ കഴിച്ചിട്ടില്ല...വല്ലാത്ത വിശപ്പ്..."പണിക്കാരെ നോക്കി പറഞ്ഞിട്ട് ഞാൻ ഷെഡ്‌ഡിലേയ്ക്ക് കയറി.

ചേട്ടൻ കൈ കഴുകിക്കൊണ്ട് എന്റെപിന്നാലെ ഷെഡ്‌ഡിലേയ്ക്ക് കടന്നു. എന്നിട്ട് വേവിച്ചുവെച്ചിരുന്ന ചെണ്ടൻ കപ്പയും, കാന്താരിമുളകിന്റെ ചമ്മന്തിയും പ്ലേറ്റിലേയ്ക്ക് പകർന്നുതന്നു. ഞാൻ ആസ്വദിച്ചു കാപ്പി കുടിച്ചു.

ഈ സമയം എന്റെ കാലിന്റെ മുട്ടിന്റെ മടക്കിൽ വല്ലാത്ത ചൊറിച്ചിൽ തോന്നി. നോക്കുമ്പോൾ... ഒരു തോട്ടപ്പുഴു കടിച്ച് ചോരകുടിച്ചു വീർത്തിരിക്കുന്നു. മുറിവിൽനിന്നും രക്തം ഒഴുകിയിറങ്ങുന്നുണ്ട്. ആദ്യമായിട്ടല്ല തോട്ടപ്പുഴു കടിക്കുന്നതെങ്കിലും ഞാൻ അറപ്പോടെ ഒരു പേപ്പർ കഷ്ണം കൂട്ടി അതിനെ പറിച്ചെടുത്തുകൊണ്ട് ചേട്ടനെനോക്കി.

ചേട്ടൻ അതിനെ കൈയിൽ വാങ്ങി ലൈറ്റർ തെളിച്ചുകൊണ്ട് പൊള്ളിച്ചിട്ട് മുറ്റത്തേക്കെറിഞ്ഞു. തുടർന്ന് കടിച്ചയിടത്ത് ബീഡിക്കവറിന്റെ അൽപ്പം കടലാസുകഷ്ണം ഒട്ടിച്ചുവെച്ചു.

മുൻപ് പലപ്പോഴും തോട്ടം സന്ദർശിക്കാൻ വന്നപ്പോൾ തോട്ടപ്പുഴു കടിച്ചിട്ടുണ്ട്. മഴക്കാലത്തെ പുഴുവിന്റെ ശല്യത്തേക്കുറിച്ച് വല്ല്യാപ്പയും മറ്റും പറഞ്ഞ് കേട്ടിട്ടുണ്ട്. പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കിയിട്ട് തട്ടിന്റെ പുറത്ത് വെച്ചു. ചാർജ് കുറവാണ്... കറണ്ട് ഇനിയും എത്തിയിട്ടില്ല.

ഡ്രസ്സുമാറി... ഒരു തോർത്തെടുത്തു തലയിൽ കെട്ടി. തുടർന്ന് ഞാൻ തോട്ടത്തിലേയ്ക്ക് വരാനൊരുങ്ങിയപ്പോൾ...വല്ല്യാപ്പ പാടത്താളി എന്ന പച്ചമരുന്ന് വെളിച്ചെണ്ണയിലിട്ട് കാച്ചി പ്രത്യേകം തയ്യാറാക്കി തന്നയച്ച എണ്ണ കാലിൽ തേച്ചുപിടിപ്പിച്ചു. തോട്ടപ്പുഴു കടിക്കാതിരിക്കാനാണിത്. എന്തായാലും എണ്ണ കൊണ്ടുവന്നത് വലിയൊരു അനുഗ്രഹമായി എന്നാണ് ഇതറിഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞത്.ഒരു വെട്ടുകത്തിയുമെടുത്തുകൊണ്ട് ഞാൻ മെല്ലെ തോട്ടത്തിലേയ്ക്കിറങ്ങി.

തോട്ടത്തിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. എലത്തോട്ടത്തിനുള്ളിലെ ചെറിയ ഷെഡ്ഡ് തന്റെ ഗൃഹമായി മാറിയിരിക്കുന്നു. ഷെഡ്ഢിനെ രണ്ടായി ഭാഗിച്ച് ഒരുഭാഗം കിടക്കാനുള്ള സ്ഥലമായും... ബാക്കിയുള്ള സ്ഥലം അടുക്കളയ്ക്കും, വളവും, മരുന്നുമൊക്കെ വെയ്ക്കുന്നതിനുമായും മാറ്റിവെച്ചിരിക്കുന്നു. പലപ്പോഴും അടുക്കളയിൽ നിന്നുയരുന്ന പുകപടലങ്ങൾ പുറത്തേയ്ക്ക് പോകാതെ ഷെഡ്ഢിനുള്ളിൽ തന്നെ തങ്ങിനിൽക്കും.അപ്പോൾ വല്ലാത്ത അസ്വസ്ഥത തന്നെയാണ്. പിന്നെ പുകയിൽ നിന്ന് രക്ഷപെടാനുള്ള ഏകമാർഗം തൈതൽ ഉപയോഗിച്ചുള്ള മറയുടെ ഒരുഭാഗം ഉയർത്തി വെയ്ക്കുക എന്നതുമാത്രമാണ്. അപ്പോൾ മാത്രമേ പുക പുറത്തുപോയി ശുദ്ധവായുവും വെളിച്ചവും ഉള്ളിൽ കടക്കുകയുള്ളൂ. ഏക്കറുകണക്കിന് പരന്നുകിടക്കുന്ന എലതോട്ടമാണ്.തോട്ടത്തിന്റെ വലിപ്പത്തോട് ബന്ധപ്പെടുത്തി നോക്കിയാൽ ഷെഡ്ഡ് വളരെ ചെറുതാണ്. നാട്ടിൽനിന്ന് കൂടുതൽ ആളുകൾ വരുമ്പോൾ വളരെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞുകൂടുക. തൊഴിലാളികൾ കൂടുതലുള്ള ദിവസങ്ങളിലും വളരെ ബുദ്ധിമുട്ടാണ്. മഴയോ മറ്റോ വന്നാൽ കുടയോ, പ്ലാസ്റ്റിക്കോ ചൂടി മുറ്റത്തും ഇറമ്പിലുമൊക്കെ നിൽക്കേണ്ടി വരും. സീസണിൽ മാത്രമേ പണിക്കാർ കൂടുതലുണ്ടാവൂ... ആദ്യമായി താനിവടെ എത്തിച്ചേർന്നദിവസം കൂടുതൽ ജോലിക്കാരുണ്ടായിരുന്നു. അന്ന് പുതുതായി തൈകൾ നടുന്ന ദിവസമായിരുന്നു. ഞാൻ തോട്ടത്തിൽ നടത്തിപ്പുകാരനായി എത്തിച്ചേരുന്നതിനുമുൻപ് സ്ഥിരമായി ഒരാൾ കൃഷ്ണൻകുട്ടിച്ചേട്ടൻ മാത്രമായിരിക്കും കാവലിന് ഉണ്ടാവുക. വല്ല്യാപ്പ വന്ന് ഒന്നൊരാണ്ടോ ദിവസങ്ങൾ തങ്ങി ചേട്ടനെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചുകൊണ്ട് പൈസയും കൊടുത്തിട്ട് മടങ്ങുകയാണ് ചെയ്യാറ്.

തങ്ങൾക്ക് സ്ഥിരമായി തോട്ടമുടമയുടെ സാന്നിധ്യം കിട്ടിയതിൽ തൊഴിലാളികൾ സന്തോഷിച്ചു. ഏറ്റവുംകൂടുതൽ സന്തോഷം കൃഷ്ണൻകുട്ടി ചേട്ടനാണ്. രാത്രികാലങ്ങളിൽ മിണ്ടിപ്പറയാൻ ഒരാളായല്ലോ... എടുത്തുപറയത്തക്ക ബന്ധുക്കളൊന്നും ഇല്ലാത്ത ചേട്ടന്റെ ജീവിതമത്രയും ഇതുപോലുള്ള തോട്ടങ്ങളിൽ കാവൽക്കാരനായും മറ്റുമാണ് ജീവിച്ചുതീർത്തിട്ടുള്ളത്. എന്റെ ആഗ്രഹപ്രകാരം... ചേട്ടനുംകൂടി പലപ്രാവശ്യം വല്ല്യാപ്പയുടെ അടുക്കൽ നിർബന്ധിച്ചു പറഞ്ഞതുകൊണ്ടും,ധൈര്യം പകർന്നതുകൊണ്ടും മാത്രാമാണ് എനിക്ക് ഇവിടേയ്ക്ക് വരാനായത്. എന്നെ തനിച്ച് തോട്ടത്തിലേയ്ക്ക് അയയ്ക്കാൻ കുടുംബങ്ങങ്ങളിൽ ആർക്കും താല്പര്യമുണ്ടായിരുന്നില്ല. ഒടുവിൽ എന്റെ നിർബന്ധത്തിന് വീട്ടുകാർ മനസ്സില്ല മനസ്സോടെ വഴങ്ങുകയായിരുന്നു.തോട്ടത്തിലെത്തിയ ആദ്യദിനം മുതൽ എനിക്കുവേണ്ടുന്ന നിർദേശങ്ങളും, കരുതലുമൊക്കെ തന്നുകൊണ്ട് വല്ല്യാപ്പയ്ക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ പിന്നാലെത്തന്നെയുണ്ട് ചേട്ടൻ.

ആദ്യമായിട്ട് തറവാട്ടുവക തോട്ടത്തിലെ മേൽനോട്ടക്കാരനായി എത്തിയിരിക്കുന്നു .സ്‌കൂൾപഠനം കഴിഞ്ഞ് നാട്ടിലെ കൃഷിയിലും മറ്റും പങ്കുചേർന്നിട്ടുണ്ടെങ്കിലും എലത്തോട്ടത്തിലെ പണികളെക്കുറിച്ചും, അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും, ജീവിതരീതികളെക്കുറിച്ചുമൊന്നും അധികം അറിവുണ്ടായിരുന്നില്ല. വല്ല്യാപ്പ വല്ലുമ്മയോടും, സുഹൃത്തുക്കളോടുമൊക്കെ പറഞ്ഞുകേൾക്കാറുള്ള അറിവ് മാത്രമായിരുന്നു ഏക മുതൽക്കൂട്ട്.

മക്കളേയും,മരുമക്കളേയുമെല്ലാം ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ്‌ വല്ല്യാപ്പ.കുടുംബങ്ങങ്ങളെപ്പോലെതന്നെ മറ്റുള്ളവരുടെ ദുഃഖവും വല്ല്യാപ്പയ്ക്ക് താങ്ങാനാവില്ല.അദ്ദേഹത്തിന്റെ കൊച്ചുമകനായി ജനിച്ച് ജീവിക്കാൻ കഴിഞ്ഞതിൽ വല്ലാത്ത അഭിമാനം തോന്നിയ പല സന്ദര്ഭങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

വല്ല്യാപ്പയോട് യാത്രപറഞ്ഞുകൊണ്ട് ഇവിടേയ്ക്ക് തിരിച്ച സമയം ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. കൈകൾ ചേർത്തു കെട്ടിപ്പുണർന്നുകൊണ്ട് തോളിൽ മുഖം ചേർക്കുമ്പോൾ ചുളിവുകൾ വീണ ആ കൺപോളകൾ നീരഞ്ഞിട്ടുണ്ടായിരുന്നു.നിയന്ത്രിക്കാനാവാത്ത സങ്കടത്താൽ ആ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു.

എലത്തോട്ടത്തിലെ പ്രത്യേകത നിറഞ്ഞ കാലാവസ്ഥ. മഞ്ഞുമൂടിയ പ്രഭാതം,തണുപ്പ് കൂടുതലുള്ള രാത്രി,സദാ പെയ്യുന്ന മഴ, തണുത്ത കാറ്റ്...ഇതിനോട് ഇടപഴകിയുള്ള ജീവിതം...ഒരാഴ്ചത്തെ താമസംകൊണ്ട് ശരീരം വല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു. മുടിയൊക്കെ ചെമ്പിച്ച്, ശരീരമാകെ മൊരിച്ചിൽ പിടിച്ച്... പിന്നെ വിട്ടുമാറത്ത ജലദോഷവും, തുമ്മലുമെല്ലാം. കുറച്ചുനാൾ കഴിയുമ്പോൾ എല്ലാം ശരിയാകും എന്നാണ് കൃഷ്ണൻകുട്ടി ചേട്ടൻ പറഞ്ഞത്.ആദ്യമായിട്ട് തോട്ടത്തിൽ എത്തുന്നവരുടെ അവസ്ഥ ഇതൊക്കെത്തന്നെയാണ്... വര്ഷങ്ങളുടെ ജീവിതപരിചയമുള്ള ചേട്ടൻ എന്നോട് പറഞ്ഞു. അതു ശരിയായിരിക്കും... ഇല്ലെങ്കിൽ തന്നെയും ശരിയായല്ലേ പറ്റൂ... എന്തും സഹിക്കാൻ തയ്യാറായിത്തന്നെയാണ് ഇങ്ങോട്ട് പുറപ്പെട്ടത്. വല്ല്യാപ്പയെപ്പോലെ നല്ലൊരു മനുഷ്യനാകണം. നല്ലൊരു കർഷകനും, മനുഷ്യസേന്ഹിയുമൊക്കെ ആവണം.അതിന് അനുഭവസമ്പത്തും ജീവിതപരിചയങ്ങളും വേണം.വല്ല്യാപ്പയുടെ ആദ്യനാളുകൾപോലെ തന്റെയും തുടക്കം ഇവിടെന്നുതന്നെയാവണം.എന്തായാലും തോട്ടത്തിൽ വന്നനാളുകളിലുള്ള ബുദ്ധിമുട്ട് ഇപ്പോൾ തോന്നുന്നില്ല.

തോട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലത്ത് താമസിക്കുന്നതിൽ കൂടുതൽ പേരും വളരെ നിർധനരാണ്.മറ്റുള്ളവരുടെ തോട്ടങ്ങളിൽ പണിയെടുത്തുകൊണ്ട് അന്നന്നുള്ള അന്നത്തിന് വകകണ്ടെത്തുന്നവർ... പാവങ്ങൾ. മഞ്ഞും മഴയുമൊന്നും വകവെയ്ക്കാതെ തുച്ഛമായ കൂലിയ്ക്കുവേണ്ടി എല്ലാദിവസവും ജോലിക്ക് പോകുന്നവർ. അവർക്ക് അവധിദിനങ്ങളോ, ആഘോഷങ്ങളോ ഒക്കെയും തന്നെ കുറവാണ്.അന്നന്നുകിട്ടുന്ന രൂപക്കൊണ്ട് വൈകിട്ട് ജോലികഴിഞ്ഞു പോകുന്നവഴി ടൗണിലെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിൽ പോകുന്നവർ.കപ്പയും, കിഴങ്ങുമൊക്കെ ഭക്ഷണമാക്കിയവർ.പറയത്തക്ക സമ്പാദ്യങ്ങളോ... നാളെയെന്ന നാളുകൾക്കായി കരുതലുകളോ ഒന്നുംതന്നെ ഇല്ലാത്തവർ.

തോട്ടത്തിൽ പുതുതായി എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ... പുരോഗതികൾ വരുത്താനാകുമോ എന്ന് ഞാൻ ആലോചിച്ചു. അതിന് ആദ്യമേ തൊഴിലാളികളുമായി നല്ല സൗഹൃദം സ്ഥാപിക്കണം.അവരാണ് തോട്ടത്തിന്റെ നിലനിൽപ്പിന് ആധാരം.ആദ്യം അവരുടെ മനസ്സിൽ ഇടപിടിക്കണം.പിന്നെ അവരുടെ കുടുംബവുമായി സൗഹൃദം സ്ഥാപിക്കണം.

ഉച്ചയോടെ തോട്ടത്തിലെ ചുറ്റിക്കറങ്ങൽ അവസാനിപ്പിച്ച് ഷെഡ്‌ഡിൽ തിരികെയെത്തി.കാലിലും മറ്റും വിശദമായി പരിശോദിച്ചു.ഭാഗ്യത്തിന് പുഴുക്കൾ ഒന്നും കടിച്ചിട്ടില്ല. വല്ല്യാപ്പ തന്നയച്ച എണ്ണയുടെ ഗുണം. ഈ സമയം പണിക്കാർ കഞ്ഞികുടിക്കാൻ കയറിക്കഴിഞ്ഞിരുന്നു.അടുപ്പത്തുനിന്ന് അപ്പോൾ വെച്ചിറക്കിയ കഞ്ഞിയും, ചമ്മന്തിയും, അച്ചാറും ചേട്ടൻ സ്റ്റീൽ പ്ലേറ്റുകളിൽ പകർന്നെടുത്തു.സ്പൂണുപയോഗിച്ച് മെല്ലെ ചൂടാറ്റി ഞാൻ കഞ്ഞി ആസ്വദിച്ചു കുടിച്ചു.

കഞ്ഞികുടിച്ചശേഷം അൽപനേരം ഫോണിൽ നോക്കി തട്ടുമ്പുറത്തങ്ങനെ വെറുതേ കിടന്നു. തോട്ടപ്പുഴു കടിച്ച സ്ഥലത്ത് വല്ലാത്ത ചൊറിച്ചിൽ തോന്നി.പുഴുക്കൾ രണ്ടുമൂന്നുതരം ഉണ്ടെന്നാണ് വല്ല്യാപ്പ പറഞ്ഞിട്ടുള്ളത്.ചിലത് കടിച്ചാൽ അറിയില്ല ചോര കാണുമ്പോഴേ അറിയൂ.മറ്റുചിലത് കടിച്ചാൽ വല്ലാത്ത ചൊറിച്ചിലായിരിക്കും.അത് ദിവസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യും.

തോട്ടത്തിലേയ്ക്ക് ഒരു ജീപ്പ് വരുന്നതിന്റെ ശബ്ദം കേട്ടു ഞാൻ മെല്ലെ ഷെഡ്ഢിൽ നിന്ന് പുറത്തേയ്ക്കിറങ്ങി. ജീപ്പ് നിറുത്തി ഇറങ്ങിയ ആളെകണ്ട്‌ ഞാൻ അത്ഭുതംകൊണ്ടു. പുഞ്ചിരിയോടെ ആളെ നോക്കിക്കൊണ്ട് ഞാൻ മെല്ലെ അരികിലേയ്ക്ക് നടന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ