(ഷൈലാ ബാബു)
മരണത്തിന്നതിരുകൾ
താണ്ടുവാനാവാതെ,
എത്തിടുന്നിന്നേതോ
ശ്യാമതീരങ്ങളിൽ!
ഹരിതാഭ തിങ്ങിടും
ഭാസുര പ്രകൃതിയിൽ
ഇലയനക്കങ്ങളും
നിശ്ചലമായിതോ!
ഇരുളിൻ വലകളാൽ
മൂടുന്നു ദിക്കുകൾ
ഇമകളും പൂട്ടിയി-
ന്നാത്മം വിതുമ്പുന്നു!
ഈ ലോകവീഥിയിൽ
നെട്ടോട്ടമോടി ഞാൻ,
നേടിയതത്രയും
ശൂന്യത മാത്രമായ്!
മോക്ഷ രാജ്യത്തിന്റെ
താക്കോൽ മറന്നിട്ടു,
വ്യാകുല മോഹത്തിൽ
കുരുങ്ങിക്കിടക്കുന്നു!
ശാന്തിതൻ ദൂതുകൾ
കേട്ടതില്ലൊട്ടുമേ;
സുരഭില മോഹന-
മായയ്ക്കടിമയായ്!
നിമിഷസുഖങ്ങളിൽ
നിർവൃതി പൂണ്ടങ്ങു-
നിത്യദുഃഖത്തിന്റെ
വാതിലടച്ചു ഞാൻ!
ധവളപ്പുടവയിൽ
കറ വീണതറിയാതെ;
നഷ്ട സ്വപ്നങ്ങളിൽ
ആലോലമാടി ഞാൻ!
ഭക്തിമാർഗങ്ങളിൽ
ചങ്ങലപ്പൂട്ടിട്ടു;
ആതപത്തളികയി-
ലാതങ്കമുണ്ടു ഞാൻ!
ധാവനം ചെയ്തില്ലെൻ
മാലിന്യക്കൂമ്പാരം;
പരിവർത്തനത്തിന്റെ
പാത തെളിഞ്ഞില്ല!
ശാശ്വത ഭൂവിലെ-
പാതയോരങ്ങളിൽ
ശങ്കിച്ചു നിൽക്കുന്നു,
കടലാസു പുഷ്പമായ്!