mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


ഭാഗം 5
       
ഉണ്ണീ കേട്ടിരുന്നു.  മനുഷ്യജീവിതത്തിന്റെ അഗോചരമായ നൂലിഴകൾ ഏതെല്ലാം തരത്തിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്..! ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഓരോ ജീവിയും സഹിക്കുന്ന പെടാപ്പാടുകൾ..!
നിസ്സാരരെന്നും അപരിഷ്ക്രുതരെന്നും  നമ്മൾ കരുതുന്ന പലരും വച്ച് പുലർത്തുന്ന ആദർശങ്ങൾ, ജീവിതത്തോടും പ്രകൃതിയോടും അവർക്കുള്ള ആത്മാർത്ഥ സ്നേഹം എത്ര വലുതാണ്?
അവൻ ചിന്തിച്ചുപോയി.

"ഒരു കാര്യം ചെയ്തോ നാരായണി ഏട്ടത്തി..," 
"ഞാൻ പോകുന്നതുവരെ ഇവിടെ കൂടിക്കോ."
"എനിക്കൊരു കൂട്ടായല്ലോ എന്താ..?"
ഉണ്ണീ ചോദിച്ചു. 
നാരായണി വാ തുറന്നു ചിരിച്ചു.
"എന്തെങ്കിലും കഴിച്ചോ?"ഉണ്ണി ചോദിച്ചു.
"വൈകിട്ട് ചായക്കട അടക്കണേനും  മുൻപ് കുട്ടപ്പൻ തമ്പ്രാൻ വയറു നിറയെ തിന്നാനുള്ളത് തരും"
"ഇനി നാളെ ഉച്ചക്കേ വല്ലോം കഴിക്കുള്ളു. വയസ്സായില്ലേ കുഞ്ഞേ..."
അടുക്കളയോട് ചേർന്നുള്ള ചെറിയ മുറിയിലെ കട്ടിൽ കാട്ടിക്കൊടുത്തിട്ട് അവിടെ കിടന്നു കൊള്ളാൻ ഉണ്ണികൃഷ്ണൻ പറഞ്ഞെങ്കിലും
നാരായണി സമ്മതിച്ചില്ല. ഒരു പായ എടുത്തു നിലത്തിട്ട് അവർ അതിൽ കിടന്നുകൊള്ളാം എന്ന് പറഞ്ഞു.
"കുഞ്ഞേ..." നാരായണി വിളിച്ചു.
"കുഞ്ഞിനി ഈ നാട്ടീന്ന് എങ്ങോട്ടും പോകണ്ട.."
"കാർന്നോമ്മാര് തന്ന സ്വത്ത്‌ ഇഷ്ടം പോലെ ഉണ്ടല്ലോ."
"അവരുറങ്ങുന്ന ഈ മണ്ണ് വിട്ട് എങ്ങും പോകേണ്ട കുഞ്ഞേ.."
"കുഞ്ഞിന്റെ അമ്മയും ഞാനും ഒരേ പ്രായക്കാരാ...""ഭദ്രക്കൊച്ചമ്മ ഇന്നില്ല."
"അതു കൊണ്ടുകൂടിയാ ഞാനിതു പറയാൻ ഇവിടെ കാത്തിരുന്നത്....."
ഒന്നു നിറുത്തിയിട്ട് നാരായണി തുടർന്നു. "കുഞ്ഞിന് അമ്പിളിയോടുള്ള സ്നേഹം എന്തോരമുണ്ടായിരുന്നെന്ന് നാരായണിക്കറിയാം.  കുഞ്ഞിന്റെ അമ്മയ്ക്കും, അമ്പിളീടമ്മക്കും അതറിയാരുന്നു..."
"പക്ഷെ കുഞ്ഞിന്റെ അച്ഛനോട് നാട്ടുകാരാരോ നുണ പറഞ്ഞുകൊടുത്തു. അപ്പോഴാ പ്രശ്നമായത്.
ശരിയാണ്. ഉണ്ണീ വേദനയോടെ ചിന്തിച്ചു.
എന്തെല്ലാം സംഭവവികാസങ്ങൾ ഉണ്ടായി.  വലിയവീട്ടിലെ പണിക്കാരി ഭാനുമതിയുടെ മകൾ സ്വന്തം മകനെ വളച്ചെടുത്തുവെന്ന് പറഞ്ഞ് അച്ഛൻ അവരെ പണികളിൽ നിന്നും പുറത്താക്കി പിന്നെ അവരെ ഭീഷണിപ്പെടുത്തി. ആരുമറിയാതെ അമ്പിളിയുടെ കല്യാണം ഉറപ്പിച്ചു. അന്ന് എഞ്ചിനീയറിംഗ് കോളേജിലായിരുന്ന താൻ വിവരമറിഞ്ഞപ്പോഴേക്കും അവളുടെ കല്യാണം കഴിഞ്ഞിരുന്നു. പിന്നെ അധികം വൈകാതെ അവരുടെ കുടുംമ്പവും വേറെ എവിടേക്കോ സ്ഥലം വിറ്റു പോയി എന്നറിഞ്ഞു.
പിന്നെ വിവാഹമേ വേണ്ടെന്ന് വെച്ചാണ് ഉണ്ണികൃഷ്ണൻ അച്ഛനോട് പകരം വീട്ടിയത്. നഷ്ടസ്വപ്‌നങ്ങളുടെ ഓർമ്മകൾ ഹൃദയത്തിലുണ്ടാക്കിയ വേദനയിൽ..,ഉണ്ണികൃഷ്ണൻ ചിന്തയിൽ മുഴുകിയിരുന്നപ്പോഴാണ് നാരായണി പറഞ്ഞത്
"കുഞ്ഞേ...അമ്പിളിയെ ഞാൻ കണ്ടു...!"നമ്മുടെ പള്ളിയാശുത്രീലെ കന്യാസ്ത്രീകളുടെ കൂടെയുണ്ട്. "
"അതെങ്ങനെ? അവളെ കൊല്ലത്തല്ലേ അയച്ചിരിക്കുന്നത്..?"ഉണ്ണിക്ക് ജിജ്ഞാസയായി...
"അതിന്റെ കെട്ടിയോൻ ആനക്കാരനായിരുന്നില്ലേ....? സ്വർണം പോലെയുള്ള അമ്പിളിക്ക് ചേരുന്ന ബന്ധമായിരുന്നോ അത്...?
അയാൾക്ക് അമ്പിളിയെ സംശയമായിരുന്നു...  "എന്നും കള്ള് കുടിച്ചുവന്ന് അതിനെ ഉപദ്രവിക്കും!
അടീം ചവിട്ടും കൊണ്ട് അതിന്റെ ജീവിതം നരകമായിരുന്നു. ഒടുവിൽ കരൾ രോഗം വന്ന് അയാൾ ചത്തുപോയി. അവൾക്കു മക്കളുമുണ്ടായില്ല. ഒന്നും കൊടുക്കാതെ അവളെ ബന്ധുക്കൾ പുറത്താക്കി."
ഉണ്ണീ സങ്കടത്തോടെ കേട്ടിരുന്നു.

മുട്ടൊപ്പമെത്തുന്ന നീളൻ മുടിനിറയെ മുല്ലപ്പൂവും ചൂടി നിറനിലാവുപോലെ...,അമ്പിളി അവന്റെ ഓർമകളിൽ വിടർന്നു ചിരിച്ചു നിന്നു.
"എന്നെ കണ്ടപ്പോൾ ഓടി അടുത്തുവന്നു." നാരായണി തുടർന്നു.
"ചേച്ചിയുടെ അസുഖം മാറിയോ?"എന്നു ചോദിച്ചപ്പോൾ, ഞാൻ വെറുതെ തല കുലുക്കി."എന്നെ ഓർമ്മയുണ്ടോ?' എന്നു ചോദിച്ചപ്പോൾ "ഭാനുക്കൊച്ചമ്മയുടെ മകൾ അമ്പിളിയല്ലേ?"എന്നു ഞാൻ ചോദിച്ചു. അതിനു വലിയ സന്തോഷമായി.  "എല്ലാവരുടെയും വിവരങ്ങൾ തിരക്കി..".നാരായണി തുടർന്നു...
"ഉണ്ണിയേട്ടൻ കല്യാണം കഴിച്ചോ..??നാട്ടിൽ വരാറുണ്ടോ...?"
"എന്നൊക്കെ ചോദിച്ചപ്പോൾ അത് കരഞ്ഞു."പിന്നെ എല്ലാ വിശേഷങ്ങളും എന്നോടു പറഞ്ഞു.
അമ്മയും അച്ഛനും മരിച്ചു. അതിനാരുമില്ലാണ്ടായി.                    
ഉണ്ണിക്കുഞ്ഞിനോട്‌ ഇതു പറയാൻ വേണ്ടിയാ ഞാൻ കാത്തു നിന്നത്.ഇനി എന്താ പറയേണ്ടത് എന്ന് ഈ വയസ്സിക്ക് അറിയാൻ മേലാ...!!"
നാരായണി പറഞ്ഞു നിർത്തി. എന്താണ് അവർ ഉദ്ദേശിച്ചത് എന്ന് ഉണ്ണിക്ക് മനസ്സിലായി.
              

(തുടരും )

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ