mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2 

വലതുകാൽ വെച്ച് കയറി വന്ന ശ്രീദേവിയുടെ തനിനിറം മൂന്നു ദിവസത്തിനുള്ളിൽ വ്യക്തമായി. സ്വാർത്ഥതയുടെയും, അഹങ്കാരത്തിൻ്റെയും ആൾരൂപം. ജോലികൾ ഒന്നും ചെയ്യാൻ അവൾക്ക് വയ്യ.
ബേക്കറി പലഹാരങ്ങളും, ഹോട്ടൽഫുഡ്ഡുമാണ് അവൾക്ക് ഇഷ്ടം.

സുമതിയമ്മ വെളുപ്പിന് ഉണർന്ന് അടുക്കള ജോലികൾ എല്ലാം തീർത്താലും അവൾ എട്ടു മണിക്കേ എഴുന്നേൽക്കൂ. അമ്മയുടെ സ്നേഹത്തോടെയുള്ള ഉപദേശം കേൾക്കുന്നതു തന്നെ അവൾക്ക് ദേഷ്യമാണ്. സദാ സമയവും കൈയ്യിലൊരു മൊബൈലുമായി ഇരിക്കുന്നതല്ലാതെ ശ്രീദേവി ഒരു ജോലിയിലും അമ്മയെ സഹായിക്കാറില്ല.സുദേവൻ എന്തേലുമൊരു ജോലി പറഞ്ഞാൽ പോലും അവൾ ചെയ്യില്ല.

ഒരിക്കൽ പോലുമവൾ 'അമ്മ' എന്ന് വിളിക്കാറില്ല. ശ്രീദേവിയുടെ വാക്കുകൾ കേട്ട് സുദേവനും ഇപ്പോൾ 'അമ്മ' എന്ന വാക്ക് മറന്നു.
പകരം 'അവർ ' , 'ആ സ്ത്രീ', 'പെണ്ണുംമ്പിള്ള' എന്നീ വാക്കുകളാണ് ശ്രീദേവിയെ പ്പോലെ സുദേവനും ഉപയോഗിക്കുക.

സുദേവൻ്റെ സഹോദരിമാരോ അവരുടെ മക്കളോ ആ വീട്ടിൽ വരുന്നതും അവൾക്ക് ഇഷ്ടമല്ല. പ്രത്യേകിച്ച് സഹോദരിമാരുടെ സുന്ദരികളായ മക്കളെക്കണ്ടാൽ അവൾ അവരുമായി എന്തേലും കാരണമുണ്ടാക്കി കലഹിക്കും. കാലാന്തരേ സുദേവൻ്റെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആ വീട്ടിൽ പ്രവേശനം ഇല്ലാതാക്കി തീർത്തു ശ്രീദേവി. ആരെങ്കിലും അവിചാരിതമായി വന്നാൽ അവർക്ക് ഒരു ഗ്ലാസ് ചായ പോലുമവൾ എടുത്ത് കൊടുക്കില്ല. അവളുടെ കൂട്ടുകാർ ആരെങ്കിലും വന്നാലവൾ അവരെ കാര്യമായി സൽക്കരിക്കുകയും ചെയ്യും.

അമ്മയുണ്ടാക്കുന്ന ചോറും കറികളും, ദോശയും, ഇഡലിയും, പുട്ടും കടലയുമൊന്നും അവൾക്ക് വേണ്ട. അവൾ ദിവസവും സുദേവനെക്കൊണ്ട് നൂഡിൽസും, പഫ്സും, ബിരിയാണിയും വാങ്ങിപ്പിക്കും. സുദേവൻ്റെ കൂടെ വർക്കു ചെയ്യുന്നവരോ, കൂടെ പഠിച്ചവരോ ആയ സ്ത്രീകൾ ഫോൺ വിളിച്ചാലോ, സുദേവൻ അവരോട് സംസാരിച്ചാലോ ഉടൻ അവൾക്ക് തെറ്റിദ്ധാരണയും സംശയവുമാണ്.

പലപ്പോഴും സമനില തെറ്റിയ പോലുള്ള അവളുടെ പെരുമാറ്റം ആ വീട്ടിൽ കലഹത്തിൻ്റെ വിത്തുകൾ വിതച്ചു. അമ്മ ചെയ്യുന്നതെല്ലാം അവളുടെ നോട്ടത്തിൽ കുറ്റമായിരുന്നു. ആറുമാസം കൊണ്ടവൾ അമ്മയെ ആ വീട്ടിൽ നിന്നും പുറത്താക്കി.

ഒരായുസ്സിലെ നല്ല നിമിഷങ്ങളും, വേദനകളും ഒരുപോലെ അനുഭവിച്ച ആ വീട്ടിൽ നിന്നും പോകേണ്ടി വരുന്നതിന്റെ ദുഖമോ, അതോ തന്റെ പൊന്നുമോനെ ഒറ്റയ്ക്കാക്കിപ്പോകുന്നു എന്ന സങ്കടമോ ആവാം വീട് വിട്ടിറങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. നെഞ്ച് പൊട്ടുന്ന വേദനയോടെ പടി കടന്ന അവർ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. തൻ്റെ മകൻ തന്നെ തിരികെ വിളിക്കുമെന്ന പ്രതീക്ഷയോടെ. സുസ്മേരവദനയായ ശ്രീദേവിയോടൊപ്പം ഒരു കാഴ്ചക്കാരനെപ്പോലെ ഉള്ളിലടക്കിയ സന്തോഷത്തോടെ അവൻ നിന്നു.

അമ്മ പോയതോടെ സുദേവൻ്റെ കഷ്ടകാലവും തുടങ്ങി. കാലത്ത് എണീറ്റ് വീട്ടുജോലികൾ എല്ലാം തീർത്ത് പൊതിച്ചോറും കെട്ടി വേണം ജോലിക്ക് പോകാൻ. ശ്രീദേവി എണീറ്റു വരുമ്പോൾ സൂര്യൻ ഉദിച്ചുയർന്നിട്ടുണ്ടാവും. അടുക്കളപ്പണികൾ ചെയ്തു തുടങ്ങിയപ്പോഴാണ് സുദേവന് അമ്മ ചെയ്തിരുന്ന വീട്ടുജോലികളുടെ മഹത്വം മനസിലായത്. എഴുപത്തിയഞ്ചു വയസു വരെ കൂടെയുണ്ടായിരുന്ന അമ്മ ഒരിക്കൽ പോലും ഒരു തലവേദനയോ, പനിയോ വന്ന് കിടന്നു കണ്ടിട്ടില്ല. ഒരു ഗ്ലാസുവെള്ളം പോലും തനിയെ തനിക്കെടുത്ത് കുടിക്കേണ്ടി വന്നിട്ടില്ല. അവൻ വ്യസനത്തോടെ ഓർത്തു.
അമ്മയെ തിരികെ കൊണ്ടുവരാമെന്നു വെച്ചാൽ ശ്രീദേവി പിണങ്ങിപ്പോകും. ഒന്നിനു മാവാതെ ചെകുത്താനും, കടലിനും നടുവിൽപ്പെട്ട അവസ്ഥയിലായി സുദേവൻ.

അവളെയും കൂട്ടി വീട്ടുജോലികൾ ചെയ്യാം എന്നു വിചാരിച്ച് വിളിച്ചാൽ ഉടൻ തലവേദന, വയറുവേദന, നടുവേദന എന്നീ ഉപായങ്ങൾ എടുത്തിടും. ഈ കഥകൾ കേൾക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ കുറേ ആയതുകൊണ്ട് അവളുടെ വേദനയിൽ അയാൾക്ക് പ്രത്യേകിച്ചൊന്നും തോന്നാറില്ല.

സുദേവൻ ഭക്ഷണം പാകം ചെയ്തു കഴിയുമ്പോഴേയ്ക്കും അവളുടെ സകല വേദനകളും അപ്രത്യക്ഷമാകുകയും ചെയ്യും.

"ശ്രീദേവിയുടെ സ്വഭാവം മാറ്റാനെന്താണ്ടൊരു വഴി?" സുദേവൻ ഉറ്റ സുഹൃത്തും കസിനുമായ സുനിലിനോട് ചോദിച്ചു.

"ഇനിയവളുടെ സ്വഭാവം മാറുമെന്ന് തോന്നുന്നില്ല. അവളെ ഇതുപോലെ വഷളാക്കിയത് നീ തന്നെയാ. നിൻ്റെ അമ്മയെപ്പോലും അവൾക്ക് വേണ്ടി നീ ഇറക്കിവിട്ടു." സുനിൽ ദ്വേഷ്യത്തോടെ പറഞ്ഞു.

"കുടുംബക്കാരെല്ലാം എന്നെ ഒറ്റപ്പെടുത്തുന്നു. ഇപ്പോൾ ഞങ്ങൾക്ക് സപ്പോർട്ട് അവളുടെ കുറച്ച് ഫണ്ട്സ് മാത്രം." സുദേവൻ പറഞ്ഞു.

"അതിൻ്റെ കാരണം നിൻ്റെ ഭാര്യ തന്നെ. ആരേലും നിൻ്റെ വീട്ടിൽ വരുന്നത് അവൾക്ക് ഇഷ്ടമല്ല. അവളുടെ ഫ്രണ്ട്സിനല്ലാതെ ആർക്കും അവൾ ഒരു ചായ പോലും ഇട്ട് കൊടുക്കില്ല. നിൻ്റെ അമ്മയുണ്ടായിരുന്നപ്പോൾ എല്ലാവർക്കും വിഭവസമൃദ്ധമായ സദ്യ തന്നെ ഒരുക്കിക്കൊടുത്തിരുന്നു. ആ രീതി പിൻതുടരാതെ നീ എന്തിനാടാ അവൾ പറയുന്നതുകേട്ട് എല്ലാവരേയും ഒഴിവാക്കിയത്‌? എടാ നിൻ്റെ എത്ര സുഹൃത്തുക്കൾ അമ്മയുടെ കൈപുണ്യത്തിൻ്റെ രുചിയറിഞ്ഞതാ. ഇന്ന് അവരാരേലും നിൻ്റെ ഭാര്യയുടെ കൈയ്യിൽ നിന്നും ഒരു ചായ വാങ്ങി കുടിച്ചിട്ടുണ്ടോ ?" സുനിൽ തുറന്നു ചോദിച്ചു. സുനിലിന് ശ്രീദേവിയുടെ സ്വഭാവവും രീതികളും തീരെ ഇഷ്ടമല്ല.

"എൻ്റെ ശ്രീദേവിയെ അമ്മ ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. ജനറേഷൻ ഗ്യാപ് എന്താണ് എന്ന് മനസിലാക്കാതെ അമ്മ 'അവൾ ജോലിയൊന്നും ചെയ്യുന്നില്ല, എപ്പോഴും മൊബൈലിലാണ്.' എന്നൊക്കെ പറഞ്ഞ് കലഹമായിരുന്നു. ന്യൂ ജെൻ എങ്ങനെയാണെന്ന് നീ അമ്മയ്ക്ക് ഒന്നു പറഞ്ഞു മനസിലാക്കി കൊടുക്ക്. എത്രയെന്നു കരുതിയ അവൾ സഹിക്കുക. തന്നെയുമല്ല, അമ്മയോടൊപ്പം നിന്നാൽ.. ''
സുദേവൻ പൂർത്തിയാക്കിയില്ല.

"നിന്നാൽ..?'' സുനിൽ ചോദിച്ചു.

"അമ്മയോടൊപ്പം നിന്നാൽ കുഞ്ഞുങ്ങളെ പ്രസവിക്കാനോ, നന്നായി വളർത്താനോ പറ്റില്ല. ഈ ജനറേഷൻ ഗ്യാപ്പ്. "സുദേവൻ പറഞ്ഞു.

"നിനക്ക് മക്കൾ ഉണ്ടായാൽ അമ്മ നിന്നെ വളർത്തിയപോലെയോ, അല്ലെങ്കിൽ അതിലും നന്നായിട്ടോ നിങ്ങൾ മക്കളെ വളർത്തുമായിരിക്കും. ഇന്നത്തെ ന്യൂജെൻ നാളെത്തെ ഓൾഡ് ജെൻ ആയി മാറും. നിങ്ങളുടെ മട്ടും, മാതിരിയും അവർക്കും ഇഷ്ടപ്പെടാത്ത ഒരു കാലം വരും. അത് വിദൂരത്തല്ല! അത് ഓർത്താൽ നിനക്ക് നന്ന്." സുനിൽ പറഞ്ഞു.
സുനിലിൻ്റെ വാക്കുകൾ തീരെ താൽപ്പര്യമില്ലാതെയാണ് സുദേവൻ കേട്ടിരുന്നത്.

"ഏതായാലും അമ്മ പോയിട്ട് വർഷങ്ങൾ കുറേയായില്ലേ? നീ വല്ലപ്പോഴും പോയി അമ്മയെ കാണുകയും ചെലവിന് പണം കൊടുക്കുകയും ചെയ്യണം." സുനിൽ അവനെ ഓർമ്മിപ്പിച്ചു.


തുടരും

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ