mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 3

"സുദേവാ.. അമ്മയ്ക്ക് സുഖമില്ലെന്നു കേട്ടല്ലോ, നീ അന്വേഷിച്ച് പോയോ ?" സുനിൽ ഫോണിലൂടെ ചോദിച്ചു.

"എന്തസുഖം! നിന്നോടിതാരാ പറഞ്ഞത്? അവരവിടെ സുഖമായിരിക്കുന്നു." സുദേവൻ പറഞ്ഞു.
"എടാ.. അമ്മയ്ക്ക് പനിയാണെന്ന്. പഞ്ചായത്തു മെമ്പർ ജയേട്ടനാ പറഞ്ഞത്." സുനിൽ പറഞ്ഞു.

"ഓ, ഒരു ചെറിയ പനി, അതിനെന്ത് അന്വേഷിച്ച് പോകാനാ?" സുദേവൻ ചോദിച്ചു.

''എടാ ഇപ്പോഴുള്ള പനി അത്ര നിസ്സാരമല്ല. വല്ല കൊറോണയോ മറ്റോ ആണോന്ന് ആർക്കറിയാം. ഏതായാലും നീ ഇന്നുതന്നെ പോകണം." സുനിൽ പറഞ്ഞു.

"ഏയ് , ഇപ്പോഴൊന്നും ഞാൻ പോവില്ല. പന്ത് എൻ്റെ കോർട്ടിൽ വരട്ടെ. അപ്പോൾ നോക്കാം." സുദേവൻ പറഞ്ഞു.

"എന്ത് പന്ത്! എന്ത് കോർട്ട്! നീ കളിയ്ക്കല്ലേ സുദേവാ. മന:സാക്ഷിയുണ്ടെങ്കിൽ പോയി അമ്മയെ ഹോസ്പിറ്റലിൽ കാണിക്കൂ. തീരെ വയ്യെന്നാണല്ലോ കേട്ടത്. നിനക്ക് വയ്യെങ്കിൽ വേണ്ടെടാ, ചെറ്യമ്മേ ഞാൻ കൊണ്ടു പൊയ്ക്കോളാം ഹോസ്പിറ്റലിൽ." സുനിൽ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.


വീടുവിട്ടിറങ്ങേണ്ടി വന്ന സുമതിയമ്മ പൊട്ടിപ്പൊളിഞ്ഞ പഴയ തറവാട്ടുവീട്ടിൽ തനിയെ താമസമുറപ്പിച്ചിട്ട് വർഷങ്ങൾ ഏറെയായി. പശുവിനെയും, കോഴികളേയും വളർത്തി അവർ ആ ഗ്രാമത്തിൽ ജീവിച്ചു പോന്നു. സുദേവനോ, ഭാര്യയോ അമ്മയെ തിരിഞ്ഞു നോക്കാറില്ല. അയൽക്കാരുടെ നിർലോപമായ സ്നേഹമാണ് അവർക്കുള്ള ഏക ആശ്രയം.


കോഴികൾക്കു തീറ്റ കൊടുത്തുകൊണ്ട് നിൽക്കുന്ന സുമതിയമ്മയ്ക്കരികിലേയ്ക്ക് തൻ്റെ വയ്യാത്ത കാൽ വലിച്ചു വെച്ചു കൊണ്ട് സുന്ദരേശൻ വന്നു. 
"സുമതിയമ്മേ.. ഇപ്രാവശ്യം എൻ്റെ കൈയ്യിൽ നിന്ന് ഒരു ലോട്ടറി വാങ്ങണം. ബംബറാണ്."
പതിവിനു വിപരീതമായി ഓണം ബംബറുമായി സുന്ദരേശൻ വന്ന് അമ്മയെക്കൊണ്ട് ഒരു ടിക്കറ്റ് എടുപ്പിച്ചു.
ലോട്ടറികളിലൊന്നും അമ്മയ്ക്ക് താൽപ്പര്യമുണ്ടായിട്ടല്ല. വികലാംഗനായ സുന്ദരേശന് ഒരു ചെറിയ സഹായം എന്ന നിലയിൽ എടുത്തു എന്നു മാത്രം. വികലാംഗൻ എന്നതു മാത്രമല്ല, സുമതിയമ്മയുടെ തൊട്ടയൽപക്കത്താണ് സുന്ദരേശൻ്റെ വീട്. അവൻ്റെ അമ്മ പാറുവമ്മയും, മകൾ സുനിതയുമാണ് തറവാട്ടിലെത്തിയ നാൾ മുതൽ സുമതിയമ്മയുടെ സഹായികൾ. സുമതിയമ്മ എന്തുണ്ടാക്കിയാലും അതിലൊരു പങ്ക് പാറുവമ്മയ്ക്കും മക്കൾക്കുമായി നൽകും. തിരിച്ചും അങ്ങനെ തന്നെ.

"ടിക്കറ്റ് എനിക്കു വേണ്ട സുന്ദരാ. ടിക്കറ്റ് നീ തന്നെ വെച്ചോ. ലോട്ടറിയടിച്ചാൽ ആ തുകയും നീ എടുത്തോ." സുമതിയമ്മ പറഞ്ഞു.
"അത് വേണ്ട, അമ്മയെടുത്ത ടിക്കറ്റ് അമ്മയുടെ കൈയ്യിൽ തന്നെ ഇരിക്കട്ടെ. അമ്മയ്ക്കീ ലോട്ടറിയടിച്ചാൽ എനിക്കു നല്ലൊരു തുക കമ്മീഷൻ കിട്ടും. എനിക്ക് അതു മതി."
അവൻ പറഞ്ഞു.

സുമതിയമ്മ തൻ്റെ കൈയ്യിൽ നിന്നും ടിക്കറ്റ് എടുത്ത സന്തോഷത്താൽ അവൻ പോളിയോ ബാധിച്ച കാൽ വലിച്ച് വച്ച് നടന്നു. 

അതിരാവിലെ തുടങ്ങുന്നതാണ് സുമതിയമ്മയുടെ തിരക്കുകള്‍. പശുവിനെ കുളിപ്പിക്കണം. തൊഴുത്ത് വൃത്തിയാക്കണം. പാൽ കറന്ന് അടുത്തുള്ള സൊസൈറ്റിയിൽ കൊണ്ട് കൊടുക്കണം. പശുവിനും കോഴികൾക്കും തീറ്റ നൽകണം. വീടും പരിസരവും വൃത്തിയാക്കണം. പശുവിന് പുല്ലരിയാനും മറ്റും പാറുവമ്മയും മകളും സഹായിക്കും.
അയൽക്കാർക്കെല്ലാം പ്രിയങ്കരിയാണ് സുമതിയമ്മ. ആർക്ക് എന്ത് സഹായം വേണമെങ്കിലും അവരെ സഹായിക്കുവാൻ സുമതിയമ്മ മുന്നിലുണ്ട്.

 

അന്നും പതിവുപോലെ തൻ്റെ ജോലികളൊക്കെ ചെയ്യുകയായിരുന്നു സുമതിയമ്മ. തറവാട്ടു മുറ്റത്തെ മാവിൻ്റെ ചുവട്ടിൽ കെട്ടിയ നന്ദിനി പശുവിനെ കുളിപ്പിക്കുകയായിരുന്നു അവർ.
വേലിക്കരികെ ബൈക്കു നിർത്തി തെക്കേലെ ഗോപാലനും സുന്ദരേശനും ഓടി വരുന്നതു കണ്ട സുമതിയമ്മ ചോദിച്ചു.
"എന്താ സുന്ദരാ .. എന്തു പറ്റി?"
അപ്പോഴേയ്ക്കും ഗോപാലൻ ഓടി അടുത്തെത്തിയിരുന്നു. വയ്യാത്ത കാലും വലിച്ച് ഒരു തരത്തിൽ സുന്ദരേശനും എത്തി. ഒന്നും മിണ്ടാനാവാതെ നിന്നു കിതയ്ക്കുന്ന അവരോട് സുമതിയമ്മ വീണ്ടും ചോദിച്ചു.

"എന്താന്ന് പറയ് കോവാലാ, ആർക്കേലും വല്ല അപകടോം.. " അവർ മുഴുവിക്കാനാതെ നിർത്തി.

"സുമതിയമ്മേ .. ആ ടിക്കറ്റ് എവിടെ?"
കിതച്ചു കൊണ്ട് സുന്ദരേശൻ ചോദിച്ചു.
"ഓ... നിങ്ങളുടെ ഓട്ടവും വരവും കണ്ട ഞാൻ പേടിച്ചു പോയി."
സുമതിയമ്മ ലാഘവത്തോടെ പറഞ്ഞു.

"അമ്മേ ആ ടിക്കറ്റിനാണ് ഒന്നാം സമ്മാനം." ഒരു യോദ്ധാവിനെപ്പോലെ കിതച്ചു കൊണ്ട് സുന്ദരേശൻ പറഞ്ഞു.

സുമതിയമ്മയ്ക്ക് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല. പഞ്ചായത്ത് മെമ്പർ ജയദേവനും, കൂട്ടാളികളും വിവരം കേട്ടറിഞ്ഞ ഏതാനും ചില അയൽക്കാരും സുമതിയമ്മയുടെ വീട്ടിലെത്തി.

"സുമതിയമ്മേ.. ആ ടിക്കറ്റ് എവിടെ?"
മെമ്പർ ജയദേവൻ ചോദിച്ചു.
സുമതിയമ്മ ആ ടിക്കറ്റുമായി വന്നു. അത് സുന്ദരേശൻ്റെ കൈയ്യിൽ കൊടുത്തു.

"സുന്ദരാ.. ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. ഈ ടിക്കറ്റ് നിനക്കിരിക്കട്ടെ." സുമതിയമ്മ പറഞ്ഞു.

"അമ്മേ.. ഞാനും പറഞ്ഞ വാക്കുപാലിക്കുന്നു. എനിക്ക് നല്ലൊരു തുക കമ്മീഷനായിട്ട് ലഭിയ്ക്കും. എനിക്ക് അതു മതി."

വിവരം കേട്ടറിഞ്ഞ് അയൽക്കാരും, അടുത്തുള്ള സഹകരണ ബാങ്കിൻ്റെ ഭാരവാഹികളും എത്തി. സുമതിയമ്മയുടെ ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കാൻ ചിലർക്ക് മോഹം. പലരും അവരോടൊപ്പം നിന്ന് സെൽഫിയെടുത്ത് ഫെയ്സ് ബുക്കിലും വാട്സപ്പിലും ഇട്ടു. നിമിഷങ്ങൾക്കുള്ളിൽ സുമതിയമ്മയ്ക്ക് ഓണം ബംബർ അടിച്ചു എന്ന വാർത്ത എല്ലായിടത്തും എത്തി.

തുടരും ..

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ