mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

3 ഡൈനസോര്‍

'ഹംപിള്‍' തിയേറ്ററിനു മുമ്പില്‍ ആനത്തലയുള്ള കാര്‍ വന്നു നിന്നു.  അതിനുള്ളിലിരുന്ന് അക്രം പറഞ്ഞു.

'വിക്രം, നമ്മള്‍ കണ്ടിരിക്കേണ്ട സിനിമയാണിത്, സി.ഐ.ഡി മൂസ.'

'എന്നാല്‍ വാ.  നമുക്ക് കാണാം.'

അവര്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി.  സമീപത്തായി കിടന്ന വിദേശകാര്‍ ശ്രദ്ധിച്ച് അക്രം പറഞ്ഞു.  'നമ്മള്‍ പിരിചയപ്പെട്ട മരപ്പട്ടിയുടെ കാര്‍ അതാ കിടക്കുന്നു.'

'മരപ്പട്ടിയല്ല.  മാറാഭട്ടി.' -വിക്രം

'അത് ഇംഗ്ലീഷ്.  നമുക്ക് മലയാളം മതി.' -അക്രം

അവര്‍ ടിക്കറ്റെടുത്ത് തിയേറ്ററിനുള്ളില്‍ കയറി.  നല്ല തിരക്ക്. അവര്‍ ഒഴിഞ്ഞ രണ്ടു കസേരകള്‍ കണ്ടുപിടിച്ച് ഇരുന്നു.  വിക്രം കാലുകള്‍ മുമ്പിലേയ്ക്കു നീട്ടിയപ്പോള്‍ മുന്‍സീറ്റിനടിയില്‍ എന്തോ തട്ടുന്നു.  കാലുകള്‍ കൊണ്ടു തന്നെ അതിനെ അടുത്തേയ്ക്ക് നീക്കി നോക്കി.  'ഇത് ഭട്ടിമാരുടെ ഡൈനസോറല്ലേ?'

'ശരിയാണ്.  മരപ്പട്ടിയുടെ ഈനാംപേച്ചി തന്നെ.' -അക്രം

'പക്ഷേ അവരെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ.' -വിക്രം

'അവര്‍ മാറ്റിനിക്കു വന്നതായിരിക്കും.' - അക്രം

'പക്ഷേ അവര്‍ തിരിച്ചു പോയിട്ടില്ല, ആ കാര്‍ പുറത്ത് നമ്മള്‍ കണ്ടതല്ലേ?' -വിക്രം

'ഒരു കാര്യം ചെയ്യാം.  ഞാനിത് അവര്‍ക്കുകൊണ്ടുപോയി കൊടുത്തിട്ടുവരാം.  അവര്‍ക്കു സന്തോഷമാകട്ടെ.' -അക്രം

'ഓക്കെ.  സി.ഐ.ഡി മാരുടെ ഉത്തരവാദിത്വബോധം അവര്‍ മനസ്സിലാക്കട്ടെ.'-വിക്രം

അക്രം ആ പാവയുമായി പുറത്തിറങ്ങി ഭട്ടിമാരെ തെരഞ്ഞു.  എന്നാല്‍ അവരെ അവിടെയെങ്ങും കണ്ടില്ല.  അവരുടെ കാര്‍ അപ്പോഴും പുറത്ത് കിടപ്പുണ്ട്.  അക്രം ആ പാവയെ ആ കാറിന്റെ പുറകിലത്തെ സീറ്റില്‍ കൊണ്ടുപോയി വച്ചു.  അവര്‍ കാറില്‍ കയറുമ്പോള്‍ കാണുമല്ലോ.

ആ സമയം ഭട്ടിമാര്‍ തിയേറ്ററിനടത്തുള്ള ഒരു ഫോണ്‍ ബൂത്തില്‍ നിന്ന് ആരോടോ സംസാരിക്കുകയായിരുന്നു.  ഫോണ്‍ ചെയ്തു കഴിഞ്ഞ് അവര്‍ വളരെ വേഗം തങ്ങളുടെ കാറില്‍ കയറി യാത്ര തിരിച്ചു.  കാര്‍ ഓടിക്കുന്നതിനിടയില്‍ മറാഭട്ടി അടുത്തിരിക്കുന്ന മറിയാഭട്ടിയോട് വിജയഭാവത്തില്‍ പറഞ്ഞു. 

'തിയേറ്ററിനുള്ളില്‍ നിറയെ ആളുണ്ട്.  ആ ഡൈനസോറിലെ ബോംബ് കൃത്യം ഏഴു മണിക്ക് തന്നെ പൊട്ടും.  അപ്പോഴേയ്ക്ക് നമ്മള്‍ അടുത്ത സിറ്റിയില്‍ എത്തിയിരിക്കും.  പിന്നെ ആര്‍ക്കും നമ്മളെ പിടിക്കാന്‍ കഴിയില്ല.'

മറാഭട്ടി കാറിന്റെ വേഗത കൂട്ടി.  ഡൈനസോര്‍ അവരുടെ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന കാര്യം അവര്‍ അറിഞ്ഞിരുന്നില്ല.

എന്തായാലും ബോംബ് വാക്കുപാലിച്ചു.  കൃത്യം ഏഴുമണിക്കുതന്നെ ഡൈനസോര്‍ പൊട്ടിത്തെറിച്ചു.  ഓടിക്കൊണ്ടിരുന്ന കാര്‍ ഒരു തീഗോളമായി മാനത്തേയ്ക്ക് ഉയരുന്ന കാഴ്ചയാണ് നാട്ടുകാര്‍ കണ്ടത്.

കാര്‍ സ്‌ഫോടന വാര്‍ത്ത റേഡിയോയിലൂടെയാണ് വിക്രമാക്രമന്മാര്‍ അറിയുന്നത്.  കാറിന്റെ നമ്പറില്‍ നിന്ന് അത് ഭട്ടിമാരുടെ കാറാണെന്ന് അവര്‍ക്ക് മനസ്സിലായി.  പിന്നെ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് അവര്‍ക്ക് കാര്യങ്ങളുടെ കിടപ്പ് വ്യക്തമായത്.  ഉടന്‍ തന്നെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തി അവര്‍, തങ്ങളുടെ വീരകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'സിറ്റിയില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട ഭട്ടിമാരെ ഞങ്ങള്‍ കുറേ ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു.  തിയേറ്ററിനുള്ളില്‍ അവര്‍ വച്ച ബോംബ് തക്കസമയത്ത് കണ്ടെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.  അവരെ പിടിക്കാന്‍ ശ്രമിച്ച ഞങ്ങളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അവര്‍ കാറില്‍ രക്ഷപ്പെടുകായായിരുന്നു.  എന്നാല്‍ അതിനിടയില്‍ ഞങ്ങള്‍ ആ ബോംബ് തന്ത്രപരമായി അവരുടെ കാറില്‍ തന്നെ സ്ഥാപിച്ചു.  അങ്ങനെ ആ ഭീകരരെ ഇല്ലായ്മചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.'

പോലീസ് മേധാവി വിക്രമാക്രമന്മാരെ അഭിനന്ദിക്കുകയും, അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു.  'വളരെയേറെ ജീവനുകള്‍ നഷ്ടപ്പെടുമായിരുന്ന ഒരു ദുരന്തം ഒഴിവാക്കുകയും ആ കൊടും ഭീകരരെത്തന്നെ ഇല്ലായ്മചെയ്യുകയും ചെയ്ത ഈ കുറ്റാന്വേഷകര്‍ ഈ നാടിന്റെ അഭിമാന ഭാജനങ്ങളാണ്.' എന്നാണ് അദ്ദേഹം പറഞ്ഞത്.

വിവരമറിഞ്ഞ് പത്രക്കാരുമെത്തി.  അവരില്‍ ഒരാള്‍ ചോദിച്ചു 'ഈ സന്ദര്‍ഭത്തില്‍ പൊതുജനങ്ങളോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?'

അക്രമാണു മറുപടി പറഞ്ഞത്.  'എവിടെ ഈനാംപേച്ചിയെ കണ്ടാലും പെട്ടെന്നെടുത്ത് മരപ്പട്ടിയുടെ കാറില്‍ ഇടുക.'

പറഞ്ഞതെന്താണെന്ന് പത്രക്കാര്‍ക്ക് മനസ്സിലായില്ല.  അത് സി.ഐ.ഡി മാരുടെ കോഡു വാചകമാണെന്നാണ് അവര്‍ ധരിച്ചത്.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ