mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 37

ലൈറ്റ് ഷോ തുടങ്ങുന്നതിന് മുൻപായി, സാങ്കേതിക വിദ്യയിലൂടെയും വൈദഗ്ധ്യത്തിലൂടെയും ആത്യന്തികമായ അനുഭവം ലഭിക്കുന്ന 360 ഡിഗ്രിയിലുള്ള വീഡിയോ എടുക്കുന്നതിനായി, മുൻവശത്തുള്ള ഗ്രൗണ്ടിന്റെ ഒരു ഭാഗത്തായി സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ ചെന്നു. ക്യൂവിൽ കാത്തുനിൽക്കുന്നവരുടെ ഊഴമനുസരിച്ച്, ക്യാമറ ഘടിപ്പിച്ച കറങ്ങുന്ന ഒരു പ്ലാറ്റ് ഫോമിൽ കയറ്റി നിർത്തി. 360 ഡിഗ്രിയിൽ കറങ്ങുന്ന ക്യാമറയോടൊപ്പം ഞങ്ങളും കറങ്ങിക്കൊണ്ടിരുന്നു. മ്യൂസിക്കിന്റെ താളത്തിനനുസരിച്ച് അഭിനയ മികവോടെ ചുവട് വച്ചു കൊണ്ടാണ് ക്യാമറയ്ക്ക് മുന്നിൽ എല്ലാവരും കറങ്ങിക്കൊണ്ടിരുന്നത്.

ഇരുട്ടിൽ തിളങ്ങി നിൽക്കുന്ന പാർലമെന്റ് കെട്ടിടങ്ങളുടേയും പരിസരങ്ങളുടേയും മനോഹരമായ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തി. നമ്മുടെ മൊബൈൽ വാങ്ങി, അവരെടുത്ത വീഡിയോ അതിൽ പകർത്തിത്തരികയും ചെയ്തു. രസകരമായ നിമിഷങ്ങൾക്ക് ശേഷം ലൈറ്റ് ഷോ കാണാനായി പാർലമെന്റ് മൈതാനത്തിന്റെ പുൽത്തകിടിയിൽ മറ്റുള്ളവരോടൊപ്പം ഞങ്ങളും സ്ഥാനം പിടിച്ചു. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത്, കുട്ടികൾക്ക് വേണ്ടി, ഒരു വലിയ, ഇന്റർ ആക്ടീവ് സ്ക്രീനും സജ്ജീകരിച്ചിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പാർലമെന്റിന്റെ പരിസരം ജനങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞു. കൃത്യം ഒൻപത് മണിക്ക് തന്നെ തുടങ്ങിയ 'നോർത്തേൺ സൗണ്ട് ആൻഡ് ലൈറ്റ് ഷോ', പ്രതീക്ഷിച്ചതിലും മനോഹരവും അതിലുപരി വിജ്ഞാനപ്രദവും ആയിരുന്നു. മധ്യഭാഗത്തുള്ള പ്രധാന കെട്ടിടത്തിന്റ വിശാലമായ ഭിത്തികളിൽ, കാനഡയുടെ ചരിത്രം, പ്രൊജക്ടറിലൂടെ, ഒരു ചലച്ചിത്രമെന്ന പോലെ പ്രതിഫലിപ്പിച്ചു. കാനഡയുടെ രൂപികരണവും രാജഭരണവും യുദ്ധങ്ങളും കൊലപാതകങ്ങളും കീഴടങ്ങലുകളും പിടിച്ചടക്കലുകളും തകർച്ചയും ഉയർച്ചയും തുടങ്ങി ചരിത്രങ്ങളുടെ ഏടുകൾ, മ്യൂസിക്കിനനുസൃതമായി ഇംഗ്ലീഷിലുള്ള വിവരണത്തോടൊപ്പം പല നിറത്തിൽ മാറി മറിയുന്ന പ്രകാശ രശ്മികളുടെ അകമ്പടിയോടെ പ്രദർശിപ്പിച്ചു. ഒത്തിരി ആകാംക്ഷയോടെ കണ്ടിരുന്ന അതിമനോഹരമായ കാഴ്ച, ഒരു സിനിമ കാണുന്നത് പോലെ ആസ്വദിക്കുകയും വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. ഇരുട്ടിനേയും തണുപ്പിനേയും കീറിമുറിച്ചുകൊണ്ടെത്തുന്ന, മാരിവില്ലഴകുള്ള പ്രകാശവലയങ്ങളും ശബ്ദ തരംഗങ്ങളും അന്തരീക്ഷത്തെ പ്രകമ്പനം കൊളളിച്ചു. അരമണിക്കൂർ സമയം നീണ്ടുനിന്ന ഷോ, ദേശീയഗാനത്തോടെയാണ് അവസാനിച്ചത്. ഇങ്ങനെയൊരു വലിയ ഷോ, സൗജന്യമായി കാണാൻ സാധിച്ചതിൽ സന്തോഷിക്കുകയും ഷോയുടെ മികവിനെ, അഭിനന്ദിച്ചു കൊണ്ട് ജനം കൈയ്യടിക്കുകയും ചെയ്തു. അവിടെ നിന്നും ആളുകളുടെ ഇടയിലൂടെ, വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടക്കുമ്പോൾ നല്ല കുളിരും തണുപ്പും അനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ വീട്ടിലെത്തിയെങ്കിലും പിറ്റേന്ന് അവധി ആയിരുന്നതിനാൽ വൈകിയാണ് ഉറങ്ങാൻ കിടന്നത്. അടുത്ത ദിവസം ശനിയാഴ്ച ഉച്ച കഴിഞ്ഞ് ക്യൂബക്ക് പ്രോവിൻസിലുള്ള, മോണ്ടെ ബെല്ലോയിലെ 'ച്യൂട്ട്സ് ഡി പ്ലൈസൻസ് വാട്ടർഫാൾ' കാണുവാനായി ഞങ്ങൾ വീട്ടിൽ നിന്നും തിരിച്ചു. ഇവിടേക്ക് ഒട്ടാവയിൽ നിന്ന് 45 മിനിറ്റും മോൺട്രിയലിൽ നിന്ന് ഒന്നര മണിക്കൂറും ദൂരമുണ്ട്.

river

റോക്ക്ലാൻഡിലുള്ള വീട്ടിൽ നിന്നും തിരിച്ച ഞങ്ങൾ കംബർലാൻഡിന് സമീപമുളള തുർസോ വഴിയാണ് പോയത്. ഒന്റാരിയോയിലെ, കിഴക്കൻ അതിർത്തിയേയും ക്യുബക്കിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന, ഗാലിപിയോ എന്ന പ്രദേശത്തുള്ള, ക്ലാരൻസ് നദി കടന്ന് വേണമായിരുന്നു, യാത്ര ചെയ്യേണ്ടിയിരുന്നത്. നദിയിലൂടെ സഞ്ചരിക്കുന്ന, ഒരു കടത്തുവള്ളത്തിൽ യാത്രാനിരക്കുകൾ ഈടാക്കിയതിന് ശേഷം, വണ്ടികൾ കയറ്റി, അര മൈലോളം, നദിക്ക് മുകളിലൂടെ സഞ്ചരിച്ചു. അവിടെ നിന്നും യാത്ര തുടർന്ന്, മുപ്പത് മിനിട്ടിനുള്ളിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. ഏത് സീസണിലും അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഒരു സ്ഥലമാണിത്. 200 അടി താഴ്ചയിലുള്ള പ്രകൃതിദത്തമായ വെള്ളച്ചാട്ടത്തിന് സമീപം നിരവധി നിരീക്ഷണ സ്ഥലങ്ങളുമുണ്ട്. പല തട്ടുകളിലായി കിടക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഓരോ ലെവലുകളുടേയും ഭംഗി എടുത്തുപറയേണ്ടത് തന്നെയാണ്. പ്രവേശന ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ച ഞങ്ങൾ ഒരു കി.മീറ്റർ ദൂരം, കയറ്റം കയറി, പല വ്യൂ പോയിന്റുകളിൽ നിന്നുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ചു. വന പശ്ചാത്തലത്തിൽ, ശാന്തവും സുന്ദരവുമായ ഭൂപ്രകൃതി ആരേയും ആകർഷിക്കുന്നതായിരുന്നു. ചതുപ്പ് നിറഞ്ഞ ചെരിഞ്ഞ നടപ്പാതയിലൂടെ സാഹസികമായി നടന്ന്, വെളളച്ചാട്ടത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ജലാശയത്തിൽ ഇറങ്ങി നിന്നുകൊണ്ട്, നാലു ദിക്കുകളിലേയും മനോഹാരിത ഒപ്പിയെടുത്തു. ഫോട്ടോകളും വീഡിയോകളും പകർത്തി, ഏകദേശം രണ്ട് മണിക്കൂർ സമയം അവിടെ ചിലവഴിച്ചു. നവ്യാനുഭൂതി പകർന്നുതരുന്ന രസകരമായ കാഴ്ചകൾ മതിയാവോളം ആസ്വദിച്ചിട്ട്, അവിടെ നിന്നും ഞങ്ങൾ മടങ്ങി. 

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ