വെളുപ്പിനെ അമ്പലത്തിൽ നിന്നുള്ള പാട്ട് കേട്ടിട്ട് ശ്രീബാല മിഴികൾ ചിമ്മി തുറന്നു. തന്നെ ചുറ്റി പിടിച്ചിരുന്ന നന്ദന്റെ കൈകൾ എടുത്തുമാറ്റി, എഴുന്നേറ്റു അവള്.. മഞ്ഞു മാസമായതുകൊണ്ട് തന്നെ പുലരിയിൽ പ്രത്യേക കുളിർമ്മയായിരുന്നു. നെറുകയിൽ തൊട്ട് വെച്ച് ശ്രീബാല എഴുന്നേറ്റ് ബാത്റൂമിലേക്ക് കയറി.
പെട്ടെന്ന് തന്നെ കുളിച്ച് വേഷം മാറി വന്നു. ചുരുണ്ട് കൂടി കിടന്നുറങ്ങുന്ന നന്ദനെ ഒന്ന് നോക്കി നെറുകയിൽ സിന്ദൂരവും പുരികങ്ങൾക്ക് ഇടയിൽ ഒരു കുഞ്ഞു പൊട്ടും കൺമഷിയും എഴുതി, ചുരുണ്ട നീളമുള്ള മുടി തോൽത്തിൽ ചുറ്റി വെച്ച്, താഴേക്ക് ഇറങ്ങി. മരത്തിൻറെ ഗോവണി പടികൾ ഇറങ്ങി, ഇടനാഴി കടന്ന് പൂജ മുറിയിൽ എത്തി നിന്നു ബാല. തെളിഞ്ഞു കത്തുന്ന വിളക്കിനു മുന്നിൽ കൈകൂപ്പി തൊഴുത് പ്രാർത്ഥിച്ചു . പൂമുഖത്ത് അച്ഛൻ്റെ ചുമയുടെ ശബ്ദം കേൾക്കാം.
അടുക്കളയിൽ പാത്രങ്ങളോട് മൽപ്പിടുത്തം നടത്തുന്നുണ്ട് അമ്മ. തലേദിവസം രാത്രി കറണ്ട് പോയതിനാൽ, കഴിച്ച പാത്രങ്ങളെല്ലാം സ്ങ്കിൽ ഇട്ടു വെച്ചിരുന്നു. അഞ്ചുമണിക്ക് ഉണരും അമ്മ. കറവക്കാരൻ വെളുപ്പിനെ വരും. മോൾക്ക് പാക്കറ്റ് പാല് കൊടുക്കുന്നത് നന്നല്ല എന്ന് പറഞ്ഞാണ് പശുവിനെ ഇപ്പോഴും വിൽക്കാതെ നിർത്തിയിരിക്കുന്നത്. പണ്ടുകാലത്ത് നാലു അഞ്ചും പശുക്കൾ ഉണ്ടായിരുന്നതാണ്. കൃഷിയും പണിക്കാരും എല്ലാമായി വലിയ തറവാട് വീട്. ഭാഗം വെപ്പ് കഴിഞ്ഞ് എല്ലാവരും മാറി താമസിച്ചപ്പോൾ, അച്യുതമേനോനും ഭാര്യ ഗീതയും മകൻ ശ്രീനന്ദനും മാത്രമായി വീട്ടിൽ. മകൻ്റെ ഭാര്യയാണ് ശ്രീബാല. ഒരു മകളുണ്ട് മൂന്നു വയസ്സുകാരി നിള നന്ദൻ.
നീളമുള്ള വരാന്ത കടന്ന് ശ്രീബാല വടക്കനിയിലെത്തി. അടുക്കളയിൽ അമ്മ ഉണ്ടാക്കിവെച്ച കട്ടൻചായ ഗ്ലാസിലെക്ക് പകർത്തി ചുണ്ടോടു ചേർത്തു ബാല.അമ്മയ്ക്ക് ഒരു നിറ പുഞ്ചിരി സമ്മാനിച്ചുകൊണ്ട്. എല്ലാവരും പാൽചായ കുടിക്കുമ്പോൾ താൻ മാത്രമാണ് ഈ വീട്ടിൽ കട്ടൻ ചായ കുടിക്കുന്നത്. അമ്മായിയമ്മ ആയില്ല സ്വന്തം അമ്മയെ പോലെ തന്നെയാണ് നന്ദൻറെ അമ്മ.. അതുകൊണ്ടുതന്നെ എഴുന്നേറ്റ് വരുമ്പോഴേക്കും ചായ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും.
"മോളേ.. അമ്മ കുറച്ചു ദിവസായി ഒരു കാര്യം മോളോട് സൂചിപ്പിക്കണം എന്ന് വിചാരിക്കുന്നു. മോളെ നന്ദനോട് കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കാൻ പറയണം. ഇനിയും ഇങ്ങനെ നടന്നാൽ എങ്ങനെയാണ്? അച്ഛനെയും എൻറെയും കാലം കഴിഞ്ഞാലും ഇതൊക്കെ നോക്കി നടത്തേണ്ടത് അവനല്ലേ? പാർട്ടിയും പാവർട്ടിയുമ്മായി നടന്നാൽ എങ്ങനെ ജീവിക്കാൻ കഴിയും?"
അമ്മയുടെ സ്വരത്തിൽ ആധി നിറഞ്ഞിരുന്നു.
ഈറൻ പിടിച്ച വിറക് അടുപ്പിൽ ഇരുന്നു പുകഞ്ഞു.. ബാല ഊതി ഊതി കത്തിച്ചു അടുപ്പിനെ വീണ്ടും.
"അടുത്തമാസം ശ്രീദേവിയുടെ അടുത്തേക്ക് പോവുകയാണ് ഞാനും അച്ഛനും. നന്ദനെയും നിന്നെയും ഇവിടെ നിർത്തി പോകാൻ ഇഷ്ടമുണ്ടായിട്ടല്ല.. അവൾക്ക് നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയായതുകൊണ്ട് മാത്രം പോകുന്നതാണ്. ഇല്ലെങ്കിൽ പ്രസവത്തിന് ഇവിടെ നിൽക്കേണ്ടതായിരുന്നു അവൾ. എന്തായാലും പോകാതിരിക്കാൻ പറ്റില്ലല്ലോ? മകൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് അല്ലേ അച്ഛനും അമ്മയും അടുത്ത് വേണമെന്ന് ആഗ്രഹിക്കുക!! സൂരജിന്റെ അമ്മയ്ക്ക് ആണെങ്കിൽ വയ്യാതെ ഇരിക്കുകയല്ലേ? ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ടാണ് പോകുന്നത്. പോയി വരുന്നത് വരെ സമാധാനം ഉണ്ടാകില്ല ഇവിടുത്തെ കാര്യം ഓർത്തിട്ട്. ഇങ്ങനെയൊരു ഉത്തരവാദിത്വമില്ലാത്ത ചെക്കൻ."
അമ്മയുടെ സ്വരത്തിൽ നല്ല വേദനയുണ്ടായിരുന്നു.
"അമ്മേ ഒന്നുകൊണ്ടും വിഷമിക്കേണ്ട. അമ്മ ധൈര്യമായി പോയിട്ട് വരൂ.. അച്ഛൻറെ തണലിൽ നിൽക്കുന്നതുകൊണ്ടാണ് നന്ദേട്ടൻ ഇപ്പോൾ കൂൾ ആയ നടക്കുന്നത്. അച്ഛൻ ഇവിടെ ഇല്ലാതിരുന്നാൽ ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കിക്കോളും നന്ദേട്ടൻ. അമ്മ വെറുതെ അതോർത്ത് മനസ്സ് വിഷമിപ്പിക്കേണ്ട."
പറഞ്ഞു കൊണ്ട് തലേദിവസം റെഡിയാക്കി വെച്ച ദോശമാവ് എടുത്ത് ഉപ്പ് പാകത്തിന് ഇട്ട് ഇളകി കൊണ്ട് പറഞ്ഞു ബാല.
"മോളേ..നീ അവൻറെ താളത്തിന് നിൽക്കുന്നതുകൊണ്ടാണ് അവൻ ഇങ്ങനെ ആയിപ്പോയത്. കാര്യങ്ങൾ പറഞ്ഞുകൊടുക്കണം മോളെ. ഇല്ലെങ്കിൽ അവൻ ശരിയാകില്ല.*
അമ്മ ഒന്നുകൂടി പറഞ്ഞു കൊണ്ട് അടുക്കള പുറത്തെ വരാന്തയിലേക്ക് ഇറങ്ങി പോകുന്നത് നെടുവീർപ്പോടെ നോക്കിനിന്നു ശ്രീബാല.
(തുടരും)
ഭാഗം 2
"മാളൂ..."
വാതിൽക്കൽ നിന്ന് നീട്ടി വിളിക്കുന്ന നന്ദൻ്റെ സ്നേഹം നിറഞ്ഞ വിളി കേട്ടാണ് ദോശ ഉണ്ടാക്കി കൊണ്ടിരുന്ന അവള് തിരിഞ്ഞ് നോക്കിയത്.
അടുക്കള വാതിൽക്കൽ വെള്ള തോർത്തുമുണ്ട് തലയിൽ കെട്ടി മുഖത്ത് പതിവ് ചിരിയോടെ നന്ദൻ!!
"അല്ല..എൻ്റെ ഭാര്യയുടെ പരിഭവം ഇതുവരെ തീർന്നില്ല അല്ലേ? എന്ത് ചെയ്യാനാ എൻ്റെ പെണ്ണേ തിരക്കുള്ള രാഷ്ട്രീയക്കാരനായില്ലേ കെട്ടിയവൻ.അപ്പോ എൻ്റെ ഭാര്യ പദവി അലങ്കരിക്കുന്ന ശ്രീമതി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടവളല്ലേ?"
നന്ദൻ കുസൃതി ചിരിയോടെ പറഞ്ഞു കൊണ്ട് അടുക്കള്ള സ്ലാബിന് മുകളിൽ കയറിയിരുന്നു.
തൻ്റെ ജോലികളിൽ തന്നെ മുഴുകി അവള്.അടുക്കള പുറത്തു നിന്നും അമ്മ കയറിവരുന്നത് കണ്ടപ്പോൾ അവൾ അവനെ നോക്കി കണ്ണുരുട്ടി. കല്യാണം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും അമ്മ വരുന്നത് കണ്ടാൽ അവൾക്ക് പേടിയാണ് പ്രത്യേകിച്ച് നന്ദൻ അടുക്കളയിൽ ഉള്ളപ്പോൾ.
"ഓ.. പള്ളിയുറക്കം കഴിഞ്ഞ് എഴുന്നേറ്റോ തമ്പുരാൻ? ഇന്ന് ആർക്കെതിരെ മുദ്രാവാക്യം വിളിക്കാനാണ്? അതോ ഏതെങ്കിലും തുറക്കാനിരിക്കുന്ന കമ്പനി പൂട്ടിക്കാനാണോ?"
അമ്മ സ്വരത്തിൽ പരമാവധി പുച്ഛം കലർത്തിക്കൊണ്ട് ചോദിച്ചു.
"എന്താ അമ്മേ അങ്ങനെ ഒരു സംസാരം?അമ്മയുടെ മോൻ അറിയപെടുന്ന നേതാവാണ്.ഈ വീട്ടിൽ മാത്രേ എന്നെ ഇതുപോലെ തരം താഴ്ത്തി സംസാരിക്കുന്നവർ ഉള്ളൂ."
നന്ദൻ്റെ സ്വരം മാറുന്നത് അറിഞ്ഞു അമ്മ.
"മോനേ..നീ ഇവളെയും നിൻ്റെ കുഞ്ഞിനെയും ഓർക്ക്. അല്ലെങ്കിൽ തന്നെ മോളുടെ വീട്ടുകാർക്ക് നീ ഇങ്ങനെ അലഞ്ഞു നടക്കുന്നത് താല്പര്യമില്ല. നിനക്ക് എന്തെങ്കിലും ജോലിക്ക് ശ്രമിചൂടെ? ഇവളുടെ വീട്ടുകാരെല്ലാം നല്ല നിലയിൽ കഴിയുന്നവരാണ് നിന്നെ സ്നേഹിച്ച് വീട്ടുകാരോട് വാശി കാണിച്ച് നിന്നെ കെട്ടിയതാണോ ഇവൾ ചെയ്ത തെറ്റ്? കുട്ടി ആയാൽ എങ്കിലും നിന്റെ സ്വഭാവത്തിൽ കുറച്ചു മാറ്റം വരുമെന്ന് കരുതി ഞാൻ!! അവിടെയും എനിക്ക് തെറ്റുപറ്റി. പ്രേമത്തിന് കണ്ണും കൈയും ഇല്ലെന്ന് പറയുന്നത് വെറുതെയല്ല!! ഇപ്പോൾ മനസ്സിലായില്ലേ നിനക്ക്?"
കുറ്റപ്പെടുത്തും പോലെ അവളെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അമ്മ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി.
"നീ അതൊന്നും കാര്യമാക്കണ്ട.. അമ്മ ഇതല്ലാതെ വേറെ എന്തെങ്കിലും എന്നോട് പറയുന്നത് നീ കേട്ടിട്ടുണ്ടോ? അതൊക്കെ ഈ ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ തള്ളുക.."
അവനുള്ള ചായ കപ്പിലേക്ക് പകർത്തി ഒരക്ഷരം പോലും മിണ്ടാതെ കൈകളിലേക്ക് കൊടുത്തു അവള്.
ആർത്തിരമ്പുന്ന കടൽ മനസ്സിലുണ്ടെങ്കിലും അതൊന്നും പുറമേ കാണിക്കാതെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ.
"ഹാവൂ സമാധാനമായി.. നിൻ്റെ ചിരിച്ച മുഖം കണ്ടിട്ട് പോയില്ലെങ്കിൽ, ഇന്നത്തെ കാര്യമെല്ലാം അവതാളത്തിലായേനെ.."
പറഞ്ഞുകൊണ്ട് മുന്നോട്ട് ഒന്നാഞ്ഞ് അവളുടെ കവിളിൽ മുത്തി അവൻ.
"നിച്ചു മോൾ ഉറക്കം ഉണർന്നില്ല അല്ലേ? ഇനി ഇപ്പോ മോളെ കൊണ്ടുപോയാൽ പെട്ടന്ന് കുളിച്ച് കയറാൻ പറ്റില്ല..എൻ്റെ മോൾ ഇന്ന് ബാത്ത് റൂമിൽ കുളിക്കട്ടെ ഞാൻ പെട്ടന്ന് മുങ്ങി വരാം."
അടുക്കളപ്പുറത്തെ വരാന്തയിലേക്ക് ഇറങ്ങി കുളത്തിലേക്കുള്ള നടവഴിയിലൂടെ നടന്നു പോകുന്ന നന്ദനെ നോക്കി നെടുവീർപ്പോടെ നിന്നു അവൾ.
"മോളെ നീ ഇങ്ങനെ മൗനം പാലിക്കുന്നതുകൊണ്ടാണ് അവന് ഒരു ഉത്തരവാദിത്വവുമില്ലാതെ പോകുന്നത്. അച്ഛൻറെ കാലം കഴിയുന്നതുവരെ പെൻഷൻ ഉള്ളതുകൊണ്ട് നമുക്ക് ജീവിച്ചു പോകാം. അത്യാവശ്യം ആദായവും പറമ്പിൽ നിന്നെല്ലാം കിട്ടുന്നുമുണ്ട്. എന്നാലും അതു മതിയോ? അവനൊരു ജോലി വേണ്ടേ? പഠിപ്പ് ഉണ്ട് എന്ന് പറഞ്ഞു നടന്നാൽ മതിയോ?ഈ മേടം വന്നാൽ വയസ്സ് 28 ആയി. 23 വയസ്സിലാണ് നിങ്ങളുടെ വിവാഹം. ഇപ്പോൾ തോന്നുന്നു അത് വേണ്ടായിരുന്നു എന്ന്. ജോലിയൊക്കെ കിട്ടി ഉത്തരവാദിത്വം വന്നിട്ട് മതിയായിരുന്നു. അല്ല ഇനിയിപ്പോ പറഞ്ഞിട്ടെന്താ.."
"എടോ...കഴിക്കാൻ എടുക്കാറായില്ലേ?"
അച്ഛൻ്റെ ഗൗരവ സ്വരം കേട്ടതും പെട്ടന്ന് തന്നെ ബ്രേക്ക് ഫാസ്റ്റ് എടുത്ത് മേശപ്പുറത്തേക്ക് വെച്ചു അവൾ.
അച്ഛനും മകനും ഒരുമിച്ചിരുന്ന് കഴിക്കാറില്ല!! നന്ദൻ കുളിച്ചു വരുമ്പോഴേക്കും അച്ഛൻ കഴിച്ച്
എഴുന്നേറ്റു പോകും. അതാണ് പതിവ്.
(തുടരും)
ഭാഗം 3
അച്ഛൻ കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു. അമ്മ അച്ഛനുള്ള ചായയുമായി വന്നു.
"അതെ, പിന്നെ അവനെ ഒന്നു പറഞ്ഞു മനസ്സിലാക്കണം കേട്ടോ? ആരും ഇങ്ങനെ മിണ്ടാതിരുന്നാൽ അവൻ നാശായി പോകും..അച്ഛനും മകനും രണ്ടു ദിശയിൽ പോയാൽ ശരിയാകുമോ?"
അമ്മ പരിഭവം പറഞ്ഞു തുടങ്ങിയപ്പോൾ, ബാല മോളെ വിളിക്കാൻ അമ്മയുടെ റൂമിലേക്ക് പോയി. അച്ഛമ്മയുടെ കൂടെ കിടന്നുറങ്ങാൻ ആണ് മോൾക്ക് ഇഷ്ട്ടം.കഥകൾ കേട്ട് ഉറങ്ങാൻ!!ചില ദിവസം അച്ഛമ്മയുടെ കൂടെ കിടക്കും മോൾ.
"മോളെ നിച്ചൂ.. എഴുന്നേൽക്ക് മോളെ..ദേ അച്ഛൻ പോയാൽ പിന്നെ വാശി പിടിച്ച് കരഞ്ഞിട്ടു കാര്യല്ല്യ കേട്ടോ.."
മോളെ ഉണർത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു ബാല.
"അമ്മേ...അച്ഛൻ എന്താ അമ്മയെ മാളൂ എന്ന് വിളിക്കുന്നത്?"
കണ്ണുകൾ തിരുമ്മി കൊണ്ട് ആദ്യത്തെ സംശയം വന്നു മോളുടെ.
"അത് പിന്നെ ...മോളെ നിച്ചു എന്ന് വീട്ടിൽ വിളിക്കുന്നത് പോലെ അമ്മയെ വീട്ടിൽ അതാ വിളിക്കുന്നത്. അതാണ് അച്ഛൻ അങ്ങനെ വിളിക്കുന്നത്."
ആരെങ്കിലും കേൾക്കുമോ എന്ന് ചുറ്റും നോക്കി കൊണ്ട് ബാല പറഞ്ഞു. "സ്നേഹം കൂടുമ്പോൾ വിളിക്കുന്നതാണ്" എന്ന് തനിക്ക് മാത്രം അറിയാവുന്ന സത്യം ആയതു കൊണ്ട് ചെറുതായി നാണം വന്നു അവൾക്ക്.
"മോള് വാ..അമ്മ പല്ല് തേപ്പിച്ച് കുളിപ്പിച്ച് തരാം."
ബാല മോളെ എടുത്തു കൊണ്ട് പിന്നിലെ വരാന്തയിലേക്ക് കൊണ്ട് പോയി.
"നിക്ക് കുളത്തിൽ കുളിച്ചാൽ മതി..."
മോൾ വാശി പിടിക്കാൻ തുടങ്ങി.അപ്പോഴേക്കും നന്ദൻ കുളി കഴിഞ്ഞ് തല തുവർത്തി കൊണ്ട് വന്നു.
"ആഹാ.. അഛേടെ മോൾ വൈകിയോ? ഇനി അമ്മ കുളിപ്പിച്ച് തരും.കേട്ടോ.."
മോളെ ഒന്ന് എടുത്ത് പൊക്കി ഉമ്മ വെച്ച് തിണ്ണയിൽ നിർത്തി കൊണ്ട് പറഞ്ഞു നന്ദൻ.
"ബാലേ..മോളെ വേഗം കുളിപ്പിച്ച് വാ..ഷർട്ട് അയേൺ ചെയ്യണം."
പറഞ്ഞ് കൊണ്ട് കയറി പോയി നന്ദൻ. പെട്ടന്ന് തന്നെ മോളെ ബ്രഷ് ചെയിപ്പിച്ച് കുളിപ്പിച്ച് തോർത്ത് ചുറ്റി കൊടുത്തു അകത്തേക്ക് വിട്ടു.കാലും മുഖവും കഴുകി ബാല വരുമ്പോഴേക്കും, അച്ഛമ്മയുടെ ഒക്കത്തിരുന്ന് പാൽ കുടിച്ചു കൊണ്ടിരിക്കുകയാണ് മോൾ.
"വേഗം കുടിച്ച് വാ..അമ്മ ഉടുപ്പ് ഇട്ട് തരാം."
മോളുടെ ഡ്രസ്സ് എല്ലാം താഴെയുള്ള റൂമിൽ ആണ് വെക്കുക പതിവ്. കിടക്കാൻ രാത്രി മാത്രമേ ബാല മുകളിലെ റൂമിലേക്ക് പോകൂ..അതുകൊണ്ട് തന്നെ താഴെ റൂമിൽ അലമാരയിൽ ഡ്രസ്സ് എല്ലാം ഉണ്ട്.
"അച്ചാചാ...മോൾക്ക് ഇന്ന് ഇക്കയുടെ കടയിൽ നിന്ന് കോലു മിട്ടായി വാങ്ങി തരണം..കേട്ടോ..ഇല്ലെങ്കിൽ മോൾ അംഗൻവാടിയിൽ ഇരിക്കില്ല."
അച്ഛനെ നോക്കി തറപ്പിച്ചു പറയുന്ന കുഞ്ഞിനെ ശാസനയോടെ നോക്കി ബാല.
"മുൻവശത്തെ പല്ല് പുഴു തിന്നാൻ തുടങ്ങി .. പല്ലില്ലാതെ നടക്കേണ്ടി വരും ഇനി പെണ്ണിന്."
ഉടുപ്പ് ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു ബാല.
"ഞാൻ...പോകില്ല..."
നിചൂ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
"അച്ചാച്ചന്റെ കുട്ടിക്ക് അച്ചാച്ചൻ വാങ്ങി തരാട്ടോ ... ബാലേ..മോൾക്ക് ഒരു മിട്ടായി അതിൽ കൂടുതൽ കൊടുക്കില്ല ഞാൻ."
ബാലയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു അച്ഛൻ.
"അച്ചാച്ചനും കൊള്ളാം മോളും കൊള്ളാം."
ബാല പറഞ്ഞ് കൊണ്ട് മുകളിലെ റൂമിലേക്ക് പോയി.
അവളെ കാത്ത് അക്ഷമയോടെ നിന്നിരുന്നു നന്ദൻ.
"ഒന്ന് പെട്ടന്ന് അയേൺ ചെയ്തു താ മാളൂ...പോയിട്ട് അത്യാവശ്യമുണ്ട്."
നന്ദൻ പറഞ്ഞു കൊണ്ട് കണ്ണാടിയിൽ നോക്കി മുടി ചീകി മിനുക്കി.
"അതെ പോകുന്നത് ഒക്കെ കൊള്ളാം.ഇന്ന് എന്ത്ഴ്ചയാണ് എന്നറിയുമോ?"
മാറിൽ ഇരുകൈയും പിണച്ചു കെട്ടി ടേബിളിൽ ചാരി നിന്നുകൊണ്ട് ചോദിച്ചു ബാല.
പെട്ടെന്ന് നന്ദൻ ആലോചിച്ചു.. ഈശ്വരാ പിറന്നാളോ വെഡിങ് ആനിവേഴ്സറി അങ്ങനെ എന്തെങ്കിലും ആണോ? ഏയ് അതാകില്ല.. രണ്ടുമാസം മുമ്പല്ലേ വെഡിങ് ആനിവേഴ്സറി കഴിഞ്ഞത്? പിറന്നാള് വൃശ്ചിക മാസത്തിൽ അല്ല!!
"ആലോചിച്ച് കിട്ടിയോ?"
വീണ്ടും ചോദ്യം എത്തി അവളുടെ.
"ഇന്ന് വെള്ളിയാഴ്ചയല്ലേ? ഓ പിടികിട്ടി.. നിൻ്റെ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞത് അല്ലേ? ഞായറാഴ്ചയല്ലേ ഉണ്ണിക്ക് പെണ്ണ് പറഞ്ഞിടത്തേക്ക് പോകുന്നത്? രണ്ടുദിവസം മുൻപ് പോകേണ്ട കാര്യമൊന്നുമില്ല!! നാളെ പോയാൽ മതി."
നന്ദന്റെ ഭാവം പെട്ടെന്ന് മാറിയത് അറിഞ്ഞു ബാല.
മുഖം വീർപ്പിച്ചു കൊണ്ട് ഷർട്ട് തേക്കാൻ തുടങ്ങി അവള്.
തേച്ച ഷർട്ടും ഇട്ട് പെട്ടെന്ന് അകത്തുനിന്നും പുറത്തേക്കിറങ്ങി പോയി നന്ദൻ.!!
വിഷമം തോന്നി അവൾക്ക്.. തന്റെ വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞാൽ എന്നും ഇങ്ങനെ തന്നെയാണ്..
അമ്മയാണ് കഴിക്കാൻ വിളമ്പി കൊടുത്തത് നന്ദന്.. അച്ഛൻ എഴുന്നേൽക്കുന്നതും ടേബിളിൽ വെച്ച തൻ്റെ പേഴ്സിലേക്ക് നിവർത്തിയ നോട്ട് വെക്കുന്നത് കണ്ടു നന്ദൻ.. ജോലിയില്ലാത്ത മകന് ഒരച്ഛനും ഇതുപോലെ ചെയ്യുന്നുണ്ടാവില്ല!! മകൻ അറിയാതെ അവൻ്റെ പേഴ്സിലേക്ക് പണം വെക്കുക.. നന്ദന് നെഞ്ച് വിങ്ങുന്നതുപോലെ തോന്നി. പാർട്ടി വിട്ട് ഒരു ജോലിക്കും പോകാൻ മനസ്സ് അനുവദിക്കുന്നില്ല!! എന്ത് ചെയ്യാനാണ്? സ്വയം ചോദിച്ചു അവൻ.. കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു..
( തുടരും)
ഭാഗം 4
നന്ദൻ പോകുന്നത് നോക്കി നിന്നു ബാല.
"പോകുന്ന കാര്യം പറഞ്ഞപ്പോൾ, അവൻ സമ്മതിച്ചില്ല അല്ലേ? സാരമില്ല മോളെ.. അവൻ ഉച്ചയ്ക്ക് വരുമായിരിക്കും. അത് പിന്നെ എന്നും പതിവല്ലേ.."
അമ്മ ചിരിയോടെ പറഞ്ഞു.
"മോള് വന്നിരുന്ന് കഴിക്ക്.."
"എനിക്ക് വേണ്ട അമ്മേ വിശപ്പില്ല.. എന്തായാലും ജോലികളെല്ലാം കഴിച്ചു വയ്ക്കാം.. ചിലപ്പോൾ വന്നിട്ട് കൊണ്ടുവിട്ടാലോ.."
ബാലയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടായിരുന്നു.
" അമ്മേ.. ഞാൻ ഇറങ്ങുവാട്ടോ.."
ബാഗ് എടുത്ത് മോള് റെഡിയായി.
"മോളെ സമയമാകുന്നതേയുള്ളൂ.. കുറച്ചുകൂടി കഴിഞ്ഞിട്ട് പോയാൽ മതി."
ബാല പറഞ്ഞു.
"എനിക്ക് ജംഗ്ഷനിൽ ഒന്ന് പോകണം മോളെ.. ഇപ്പോൾ ഇറങ്ങിയാലേ വിചാരിച്ച കാര്യം നടക്കൂ.. മോളെ ടീച്ചറുടെ അടുത്ത് ആക്കിയിട്ട് പോകാം. ടീച്ചർ പോകുമ്പോൾ കൊണ്ടുപോയിക്കോളും."
അച്ഛൻ പറഞ്ഞപ്പോൾ മോളുടെ മുടി ഒന്നുകൂടി ഒതുക്കി വെച്ചുകൊടുത്തു. കവിളിൽ ഒരു ഉമ്മയും നൽകി അച്ഛൻറെ കൂടെ വിട്ടു. അംഗനവാടി ടീച്ചറുടെ വീട് പോകുന്ന വഴിക്കാണ്. ഇടയ്ക്ക് നന്ദൻ പോകുമ്പോഴും ടീച്ചറുടെ വീട്ടിലാണ് ആക്കുക.. ടീച്ചറുടെ വീട്ടിലിരിക്കാൻ മോൾക്കും ഇഷ്ടമാണ്.
അച്ഛമ്മക്കും അമ്മയ്ക്കും ടാറ്റ പറഞ്ഞു മോള് മുറ്റത്തേക്ക് ഇറങ്ങി. ചെരിപ്പിട്ടു. അച്ചാച്ചന്റെ കൈയും പിടിച്ചു പോകുന്ന മോളെ നോക്കി നിന്നു ബാല.
"മോളെ ആദ്യമൊക്കെ കല്യാണം കഴിഞ്ഞ് നാളുകളിൽ അച്ഛനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഒരു രണ്ടുദിവസം വീട്ടിൽ പോകണം എന്ന് പറഞ്ഞാൽ സമ്മതിക്കുകയില്ല.. പിന്നെ ഒടുക്കം വഴക്കിട്ട് ഇറങ്ങി പോകണം പോകണം. ആദ്യമൊക്കെ അങ്ങനെ പോകുമ്പോൾ വല്ലാത്ത മനപ്രയാസം ആയിരുന്നു. വർഷങ്ങൾ കടന്നു പോയപ്പോൾ അല്ലേ മനസ്സിലായത് അങ്ങേർക്ക് പിണങ്ങിപ്പോയാൽ, കുറച്ചു ദേഷ്യമെങ്കിലും ഉള്ളിൽ തോന്നുമല്ലോ? അതുകൊണ്ട് രണ്ടുദിവസം ആ ദേഷ്യത്തിൽ അങ്ങനെ കഴിച്ചുകൂട്ടും!! സ്നേഹത്തോടെ വിടുന്നത് ഇഷ്ടമല്ല.. ഒറ്റയ്ക്കായി പോകും എന്ന് തോന്നലാണ് മനസ്സിന് എന്നാണ് പറയുക. ചിലപ്പോൾ അത് തന്നെയായിരിക്കും മകനും."
അമ്മ പറഞ്ഞപ്പോൾ ആ വാക്കുകളിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു ബാല.
അതല്ല മനുഷ്യനെ ഭരിക്കുന്ന ഈഗോയാണ് നന്ദേട്ടനെ പ്രേരിപ്പിക്കുന്നത് എന്ന് അറിയാം. തൻ്റെ വീട്ടുകാർ പണക്കാരാണ്, നന്ദേട്ടന് യോജിക്കാത്ത ബന്ധമാണെന്നും മനസ്സിൻറെ അടിത്തട്ടിൽ എവിടെയോ മുങ്ങിക്കിടക്കുന്ന ഈഗോ .. സട കുടഞ്ഞ് എഴുന്നേൽക്കുന്നത്, എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ പോകണമെന്ന് പറയുമ്പോഴും..!! ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് കഴുകാനുള്ള തുണികളും എടുത്ത് ബാല അലക്ക് കല്ലിനടുത്തേക്ക് നടന്നു. പൈപ്പിൽ നിന്ന് വെള്ളം പിടിച്ച് ബക്കറ്റിൽ തുണികൾ മുക്കിവച്ചു.
മോളുടെ ഡ്രസ്സ് എല്ലാം എടുത്ത് അലക്കി പിഴിഞ്ഞ് വിരിച്ചു.
"മോളെ ഫോൺ അടിക്കുന്നു.. വീട്ടിൽ നിന്ന് അമ്മയാണ്."
ബാല സാരിയിൽ കൈത്തുടച്ച് ഓടിച്ചെന്ന് ഫോൺ വാങ്ങി.
"അമ്മേ..."
ബാല സ്നേഹത്തോടെ വിളിച്ചു.
"മോളെ എപ്പോഴാ വരുന്നത്? അച്ഛൻ പോകുമ്പോൾ ചോദിക്കാൻ പറഞ്ഞു. ഓഫീസിൽ നിന്ന് നേരത്തെ വരാനായിരിക്കും.. നിച്ചു മോളെ കുറെ നാളായല്ലോ കണ്ടിട്ട്.."
അമ്മ സന്തോഷത്തോടെയാണ് ചോദിക്കുന്നത്. അമ്മയുടെ സന്തോഷം ഇല്ലാതാക്കണ്ട എന്ന് കരുതി ബാല.
"അമ്മേ ചിലപ്പോൾ ഇന്ന് വരാൻ ഒക്കില്ല കേട്ടോ... നന്ദേട്ടന് എന്തോ മീറ്റിംഗ് ഉണ്ട്. നാളെ പോയാൽ മതിയോ എന്ന് ചോദിച്ചു.. മറ്റന്നാൾ അല്ലേ പോകുന്നത്? ഞാൻ നാളെ വന്നാൽ മതിയോ എന്നാണ് ആലോചിക്കുന്നത്"
നന്ദൻ പറഞ്ഞിട്ട് പോയത് മറച്ചുവെച്ചുകൊണ്ട് ചോദിച്ചു ബാല.
"നന്ദന്റെ തിരക്കുകളെ കുറിച്ച് ഒന്നും നീ എന്നോട് പറയേണ്ട..!! പാർട്ടിയുടെ പിന്നാലെ നടക്കുന്നു.. സ്വന്തം വീട്ടുകാരുടെ കാര്യത്തിന് പോലും സമയമില്ല!! എല്ലാം നിൻറെ തന്നിഷ്ടത്തിന് സംഭവിച്ചതാണ്! നീ തന്നെ അനുഭവിക്കണം."
അമ്മയുടെ സ്വരം മാറിയത് തിരിച്ചറിഞ്ഞു ബാല.
കുറ്റം പറയാൻ കഴിയില്ല.. വീട്ടിൽ ചെല്ലാം എന്ന് പറഞ്ഞ ദിവസം പോകാൻ പറ്റാറില്ല എന്നുള്ളത് സത്യമാണ്.
"ഞാൻ നോക്കട്ടെ അമ്മേ.. കഴിയുന്നതും വരാൻ ശ്രമിക്കാം."
ബാല സങ്കടം മറച്ചുവെച്ചുകൊണ്ട് പറഞ്ഞു.
"രണ്ടുമാസമായി വീട്ടിൽ വന്നിട്ട് പോയിട്ട്..!! ഞങ്ങൾക്ക് നിങ്ങൾ രണ്ടു മക്കളെ ഉള്ളൂ.. ഉണ്ണിയും നീയും.. നിൻറെ ഒരു ഇഷ്ടത്തിനും എതിരെ നിന്നിട്ടില്ല ഞങ്ങൾ. നിനക്കിഷ്ടമാണ് അവനെ എന്ന് പറഞ്ഞു കെട്ടിച്ചു തന്നു. 23 വയസ്സിലാണ് അവൻ നിന്നെ കെട്ടിയത്. അതും ജാതകത്തിൽ കല്യാണ പ്രായം ആയതുകൊണ്ട് മാത്രം !! പക്വത എത്താത്ത അവനെ കൊണ്ട് കല്യാണം കഴിപ്പിച്ചു വിട്ടത് ഞങ്ങൾ ചെയ്ത തെറ്റ്."
അമ്മ പഴയ പുരാണങ്ങൾ വിളമ്പാൻ നിന്നപ്പോൾ അസ്വസ്ഥമായി ബാല.
(തുടരും)
ഭാഗം 5
"ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ?"
ബാല നിശബ്ദയായത് അറിഞ്ഞ്,അമ്മ ചോദിച്ചു കൊണ്ടേയിരുന്നു.
"ഞാൻ ..എന്ത് പറയാനാ അമ്മേ? നന്ദേട്ടനെ വിവാഹം കഴിച്ചതിൽ നാളിതുവരെ എനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ല!! ഇനി ഒട്ടും തോന്നുകയുമില്ല!! എന്നെ ജീവന് തുല്യം സ്നേഹിക്കുന്നവരാണ് ഈ വീട്ടിലെ ഓരോരുത്തരും.. പിന്നെ ജോലിയില്ല!! എനിക്ക് ഉണ്ണാനും ഉടുക്കാനും ഉള്ളത് ഈ തറവാട്ടിൽ ഉണ്ട്.!"
മകളുടെ സ്വരം കേട്ടപ്പോൾ,അരിശം തോന്നി എങ്കിലും ഇനിയും എന്തെങ്കിലും പറഞ്ഞു അവള് ഒടക്കിയാൽ,ആകെ ഉള്ള അനിയൻ്റെ വിവാഹ കാര്യത്തിന്, ഒരേ ഒരു പെങ്ങൾ മാറിനിന്നു എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതിരിക്കാൻ അമ്മ മൗനം പാലിച്ചു.
"നിൻ്റെ നേതാവിൻ്റെ തിരക്കൊക്കെ ഒഴിഞ്ഞിട്ട് വാ.. അല്ലാതെ ഞാൻ എന്തു പറയാനാ? മോളുടെ കുട്ടിയെ മാസത്തിലൊരിക്കലെങ്കിലും കാണണമെന്ന് ഒരു ആഗ്രഹമുണ്ട് ഞങ്ങൾക്ക്.. അതും പോയി ഒരു മാസം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞു.. കുട്ടിയെ ഒരു രണ്ട് ദിവസം ഇവിടെ നിർത്താൻ പറഞ്ഞാൽ കേൾക്കില്ല.!! നിൻ്റെ ഇഷ്ടം പോലെ ചെയ്യ്.. ഞായറാഴ്ച അവിടേക്ക് പോകുന്നതിനു മുന്നേ എങ്കിലും എത്തണം!!"
അമ്മ ദേഷ്യപ്പെട്ടു എന്ന് മനസ്സിലായി അവൾക്ക്. ഫോൺ കട്ടായി..
ബാല നിറഞ്ഞ കണ്ണുകളോടെ വീണ്ടും തൻ്റെ ജോലികളിൽ മുഴുകി. അലക്കി വിരിച്ച്, പൈപ്പിൽ കൈയും കാലും മുഖവും കഴുകി അടുക്കള വരാന്തയിലെ തിണ്ണയിൽ ഇരുന്നു അവൾ.
അടുക്കളപ്പുറത്ത് തണൽ വിരിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവിലിരുന്ന് അണ്ണാറക്കണ്ണൻ, അവളെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി അവൾക്ക് .. നീയും എന്നെ പരിഹസിക്കാൻ ആയി അല്ലേ?
നിശബ്ദമായി ചോദിച്ചു ബാല.
"മോള് വിഷമിക്കേണ്ട.. സുനിത എന്നോട് പറഞ്ഞു .. മോളെ ഇന്ന് അവിടേക്ക് വിടണം എന്ന്. ഉണ്ണി ഇവിടെ വന്ന് വിളിച്ചിട്ട് പോയതല്ലേ? അവൻ്റെ വിവാഹ കാര്യത്തിന് എങ്കിലും ചേച്ചിയായ നീ പോകാതെ പറ്റുമോ?"
ബാലയുടെ വിഷമം മനസ്സിലാക്കിക്കൊണ്ട് അമ്മ ചോദിച്ചു.
"പോകേണ്ടതാണ്.. പക്ഷേ നന്ദേട്ടന് അവിടെ പോകുന്നതിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ട്. ഒന്നര വയസ്സിന്റെ വ്യത്യാസമാണ് ഞാനും ഉണ്ണിയും തമ്മിൽ.. സ്ഥാനം കൊണ്ട് മൂത്തതാണെങ്കിലും ഒരേ മനസ്സോടെ വളർന്നവരാണ് ഞങ്ങൾ.. എൻ്റെ ഒരേ ഒരു കൂടപ്പിറപ്പ്. പോകണമെന്ന് തന്നെയാണ് .. പക്ഷേ നന്ദേട്ടൻ സമ്മതം ഇല്ലാതെ .. എങ്ങനെ പോകും ?"
വിഷമത്തോടെ ബാല ചോദിച്ചപ്പോൾ, അവരുടെ മനസ്സിലും നീറ്റലായി.
തന്റെ മകന് ഒരു ജോലി ഇല്ലാതിരുന്നിട്ടും, സൗഭാഗ്യങ്ങളുടെ നടുവിൽ നിൽക്കുന്ന ബാലയെ അവളുടെ താല്പര്യം ഒന്ന് അനുസരിച്ച് മാത്രമാണ് അവർ ഈ വീട്ടിലേക്ക് വിവാഹം കഴിപ്പിച്ചയച്ചത്.. ഇന്നുവരെ ഒരു പരാതിയും അവൾ ഇവിടെ ആരോടും പറഞ്ഞിട്ടില്ല!! അവനെ ഇവൾക്ക് ജീവനേക്കാൾ ഏറെ ഇഷ്ടമാണ് ...!! തനിക്ക് ഇവൾ മരുമകൾ അല്ല സ്വന്തം മകൾ തന്നെയാണ്!!
"വിഷമിക്കാതെ.. അവൻ വരട്ടെ ഞാൻ സംസാരിക്കാം."
അമ്മ ഒരുവിധത്തിൽ അവളെ ആശ്വസിപ്പിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. കുറച്ചുസമയം ഇരുന്നതിനു ശേഷം അടുക്കളയിൽ കയറി ബാല.
"അമ്മേ കറിക്ക് എന്താണ്?"
ബാല ചോദിച്ചു.
"സാമ്പാർ കാലായിട്ടുണ്ട്.. അച്ചിങ്ങ മെഴുക്കുപുരട്ടി ഉണ്ടാക്കാം. അതൊന്ന് എടുത്ത് അരിഞ്ഞു വെച്ചേക്ക്.. അമ്മ പശുവിനെ മാറ്റി കെട്ടിയിട്ട് വരാം.."
അമ്മയാണ് കറികൾ വെക്കുന്നത്. അമ്മയുടെ കൈപ്പുണ്യം അതൊന്നു വേറെ തന്നെയാണ്.. അത്രയ്ക്ക് വശമില്ല ബാലയ്ക്ക്. അതുകൊണ്ട് അരിഞ്ഞു വയ്ക്കുക മാത്രമാണ് അവളുടെ ജോലി. പിന്നെ തുടയ്ക്കാനും അടിക്കാനും എല്ലാം നിൽക്കും. ഉച്ചവരെ പിടിപ്പത് പണിയുണ്ടാകും വീട്ടിൽ.. വൈകിട്ട് രണ്ടു മുറ്റവും അടിച്ചു വാരുന്നതോടെ അന്നത്തെ ജോലികൾ അവസാനിക്കും.. ഇതെല്ലാം ബാലക്ക് കാണാ പാഠമാണ്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല അച്ഛനും അമ്മയ്ക്കും.. അച്ഛന്റെയും അമ്മയുടെയും ഡ്രസ്സുകൾ കഴുകുന്നത് അമ്മ തന്നെയാണ്. അവരുടെ ജോലിഭാരം ഒന്നും അവൾക്കില്ല.
ആ വീട്ടിൽ സന്തോഷവതിയാണ് ബാല.
അടിക്കലും തുടക്കലും എല്ലാം കഴിഞ്ഞ് വന്നപ്പോഴേക്കും പുറത്തേക്ക് പോയ അച്ഛൻ തിരികെ എത്തി.
"ഊണ് കാലായോ മോളെ.?"
അച്ഛൻ കൊണ്ടുവന്ന ചൂടുള്ള പരിപ്പുവട അവൾക്ക് നീട്ടിക്കൊണ്ട് ചോദിച്ചു.
"ഉവ്വ്.. അച്ഛാ... ഞാൻ എടുത്തു വയ്ക്കാം.."
ബാല പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
"മോളെ..അത് ചൂടാറണ്ട കഴിച്ചോ.. അമ്മയ്ക്കും കൊടുത്തേക്ക്."
എല്ലാവർക്കും ഉള്ളത് വാങ്ങിയിട്ടുണ്ടെങ്കിലും, മകനു കൊടുക്കേണ്ട കാര്യം അച്ഛൻ പറയാറില്ല!!
"എത്തിയോ? എന്തായി പോയ കാര്യം ഹംസയെ കണ്ടോ? തേങ്ങ കൂട്ടിയിട്ടിട്ട് മുള വന്നു തുടങ്ങി.. വെട്ടി തൂക്കം എടുക്കാൻ ആളെ കൊണ്ടുവരാം എന്ന് പറഞ്ഞു പോയതാ.. "
അമ്മ കൈ തുടച്ചു കൊണ്ട് അടുക്കളയിൽ നിന്നും എത്തിനോക്കി ചോദിച്ചു.
"കണ്ടു.. നാളെ വരാം എന്ന് പറഞ്ഞിട്ടുണ്ട്. സരസ്വതി ആഹാരം എടുത്തു വച്ചോ.."
പറഞ്ഞു കൊണ്ട് അച്ഛൻ അകത്തേക്ക് കയറി.
"അമ്മേ...ഇതാട്ടോ..ഞാൻ കഴിക്കാൻ എടുത്തിട്ടുണ്ട്..എനിക്ക് ഊണ് വേണ്ടാട്ടോ.. പരിപ്പുവട കഴിച്ചപ്പോൾ വിശപ്പില്ല."
പറഞ്ഞു കൊണ്ട് ബാല മുകളിലെ തൻ്റെ റൂമിലേക്ക് പോകുന്നത് നോക്കി നിന്നു അമ്മ.
അച്ഛൻ കഴിക്കാൻ ഇരുന്നാൽ അമ്മ എന്തായാലും വീട്ടിൽ നിന്നും അമ്മ വിളിച്ച കാര്യം പറയും എന്നറിയാം അവൾക്ക്..അതാണ് ഒഴിഞ്ഞു മാറിയത്.
വെറുതെ ഓരോന്ന് ആലോചിച്ചു കിടന്നു ബാല.എപ്പഴോ മയങ്ങി പോയി.നന്ദൻ്റെ സ്വരം കേട്ടപ്പോൾ ആണ് ബാല കണ്ണുതുറന്നു നോക്കിയത്.
"ഞാൻ എത്ര നേരായി വിളിക്കുന്നു.. എന്താടോ പതിവില്ലാത്ത ഒരു ഉറക്കം? പനിക്കുന്നുണ്ടോ തനിക്ക്?"
ചോദിച്ചുകൊണ്ട് കൈയുടെ വെള്ള അവളുടെ നെറ്റിയിൽ അമർത്തി പിടിച്ചു നോക്കി നന്ദൻ.
"ഏയ്..ഇല്ല നന്ദേട്ടാ..."
അവൾ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു.
"താഴെ മോള് വന്നിട്ടുണ്ട്.. താൻ പോകാൻ ഒരുങ്ങിക്കോ.. ഞാൻ ഉണ്ടാക്കി തരാം."
നന്ദൻ ഉള്ളിലെ വിഷമം മറച്ചുകൊണ്ട് പറഞ്ഞു.
" ൻ്റെ കൃഷ്ണ എന്തായി കേൾക്കണേ.. നന്ദേട്ടാ ഞാൻ സ്വപ്നം കാണുകയൊന്നുമല്ലല്ലോ.."
അവൻ്റെ വലതു കൈപിടിച്ച് സ്വയം കവിളിൽ അടിച്ചു കൊണ്ട് ചോദിച്ചു ശ്രീബാല.
"എന്തായി കാട്ടണേ.. സ്വപ്നമൊന്നുമല്ല ശ്രീ.. ആലോചിച്ചപ്പോൾ എനിക്കും ശരിയാണെന്ന് തോന്നി.. അതുകൊണ്ട് തന്നെ കൊണ്ടാക്കി തരാം എന്ന് വിചാരിച്ചു. അടുത്തമാസം അമ്മയും അച്ഛനും കൂടി പോയാൽ പിന്നെ തനിക്ക് വീട്ടിലേക്ക് പോകാൻ കഴിയില്ലല്ലോ? തൻ്റെ ആവശ്യം ന്യായമാണെന്ന് മനസ്സിലായി എനിക്ക്. താൻ ഇവിടെ ഇല്ലെങ്കിൽ ആകെ ഒരു മൂഡ് ഓഫ് ആകുമെടോ .. അതാണ് താൻ പോകുന്നത് പറയുമ്പോൾ എനിക്ക് ദേഷ്യം വരുന്നത്.. ഞാൻ കഴിച്ചിട്ട് വരാം താൻ ഡ്രസ്സ് മാറാൻ നോക്ക്."
അവളെ ചേർത്ത് പിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു നന്ദൻ.
"ഞാനും വരാൻ താഴേക്ക് അമ്മയോട് പറഞ്ഞിട്ട് ആകാം.. ഒരുങ്ങുന്നത്.."
സന്തോഷത്തോടെ താഴെക്കിറങ്ങി രണ്ടുപേരും. അമ്മ അവളെ നോക്കി കണ്ണ് ഇറക്കി കാണിച്ചു.. ശ്രീ ബാലക്ക് അപ്പോഴാണ് കാര്യം മനസ്സിലായത്. നന്ദേട്ടന്റെ മാറ്റത്തിന് പിന്നിൽ അമ്മയാണ് എന്ന്..അവള് നന്ദി സൂചകമായി ചിരിച്ചു.
"അമ്മേ.. നമ്മൾ മാമൻ്റെ വീട്ടിൽ പോവുകയാണോ?"
സന്തോഷത്തോടെയാണ് ചോദിക്കുന്നത് മോൾ.
"അതെ.. അച്ചാച്ചനോട് പറഞ്ഞോ മോള്?"
ശ്രീ ബാല മോളെ എടുത്ത് കവിളിൽ ഉമ്മ വച്ചുകൊണ്ട് ചോദിച്ചു.
"ഞാൻ പറഞ്ഞു അമ്മേ നാളെ നാളെ തിരികെ വരാൻ പറഞ്ഞു അച്ചാച്ചൻ."
" മോളെ വൈകണ്ട പോകാൻ നോക്ക്.."
അമ്മ പറഞ്ഞപ്പോൾ സന്തോഷത്തോടെ റൂമിലേക്ക് പോന്നു ശ്രീ ബാല.കുളിച്ച് നല്ല ചുരിദാർ ധരിച്ച് ഒരുങ്ങി ബാല. സ്ഥിരമായി ഇടുന്ന വള ഊരി വെച്ച്, ഷെൽഫിൽ നിന്നും വീതി വളകൾ എടുത്തിട്ടു. അമ്മയ്ക്കും അച്ഛനും നിർബന്ധമാണ് അവിടേക്ക് കയറി ചെല്ലുമ്പോൾ ആഭരണങ്ങൾ ഇടണമെന്ന്.. കാരണം വേറൊന്നുമല്ല.. മകളുടെ സ്വർണം മരുമകൻ പണയം വെച്ചോ എന്നറിയാനാണ്..
"എന്തിനാടോ ഇതൊക്കെ എടുത്ത് ഇടുന്നത്? തനിക്ക് താല്പര്യം ഇല്ലെങ്കിൽ വെറുതെ എന്തിനാ.."
അടുത്തുവന്ന നന്ദൻ ചോദിച്ചപ്പോൾ, ബാല തിരിച്ചൊന്നും പറഞ്ഞില്ല.
"തൻറെ വീട്ടുകാർക്ക് എന്നെ സംശയമായിരിക്കും അല്ലേ?,മോളുടെ സ്വർണം നശിപ്പിക്കുമോ എന്ന ഭയം. താനൊരു കാര്യം ചെയ്യ് ആ സ്വർണം ഒക്കെ എടുത്ത് തന്റെ വീട്ടിൽ കൊണ്ടുപോയി വെച്ചോ.. അവിടെയാകുമ്പോൾ ലോക്കർ സൗകര്യം എല്ലാം ചെയ്യ്?"
നന്ദൻ അതൃപ്തി പ്രകടിപ്പിച്ചു
( തുടരും)
ഭാഗം 6
"സ്വർണ്ണം ഒന്നും ഞാൻ കൊണ്ടുപോകുന്നില്ല!! ഒരു രണ്ടുദിവസത്തെ കാര്യമല്ലേ? എൻ്റെ കള്ള കുറുമ്പൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ കേട്ടോ .."
പറഞ്ഞു കൊണ്ട് കുസൃതിയോടെ ബാല നന്ദനെ നോക്കി. മുഖത്ത് പതിവില്ലാത്ത ഗൗരവം കണ്ടു. ബാഗിൽ അത്യാവശ്യം വേണ്ട ഡ്രസ്സുകൾ എടുത്തു വച്ചിരുന്നു ആദ്യം തന്നെ.
യാത്ര പറഞ്ഞിരുന്നു അച്ഛനെയും അമ്മയുടെയും കണ്ണുകൾ നിറയുന്നത് കണ്ടു ..അത് പതിവാണ്!!! പേരകുട്ടി രണ്ടുദിവസം മാറി നിൽക്കുന്നതിന്റെ വിഷമം. കുഞ്ഞു പോയാൽ വീട് ഉറങ്ങിയത് പോലെയാണെന്നാണ് അമ്മ ഇപ്പോഴും പറയുക..
നന്ദൻ ബൈക്ക് സ്റ്റാർട്ട് ആക്കി, മോളെ എടുത്ത് മുന്നിൽ ഇരുത്തി. ബാഗ് മടിയിൽ വെച്ച് ബാലകയറി ഒതുങ്ങിയിരുന്നു.
"ആ കാർ എടുത്തൂടെ നിനക്ക്? ഈ ബാഗും കുട്ടിയും ഒക്കെയായി ബൈക്കിൽ പോകുന്നത് അപകടമാണ്."
കാർ ഷെഡ്ഡിൽ കിടക്കുന്ന കാർ നോക്കി അമ്മ പരിഭവം പോലെ പറഞ്ഞു.
"അതെന്റെ അമ്മായിയപ്പൻ ദ ഗ്രേറ്റ് ബാലഗോപാലൻ നായർ മകൾക്ക് സ്ത്രീധനമായി കൊടുത്തതല്ലേ? ജോലിയില്ലാത്ത മരുമകന് അത് ഓടിക്കാനുള്ള യോഗ്യത ഇല്ല!! എന്നല്ലേ ആളുടെ കണ്ടുപിടിത്തം!! അതുകൊണ്ട് അത് അവിടെ കിടക്കട്ടെ!! എനിക്ക് ആ വീട്ടിലേക്ക് പോകുന്നത് പ്രത്യേകിച്ചും ഈ ബൈക്കിൽ ആകുന്നതാണ് സുഖം."
അർത്ഥം വെച്ചുകൊണ്ട് നന്ദൻ ബാലയെ നോക്കി പറഞ്ഞു. നന്ദന്റെ മനസ്സിലെ വേദന അറിയാവുന്നതുകൊണ്ട് തന്നെ, ആ വാക്കുകൾക്കൊന്നും മറുപടി പറയാറില്ല ബാല.. കാരണം തെറ്റ് തന്റെ അച്ഛന്റേതാണ്!
മരുമകന് വിലകൂടിയ കാർ മകൾക്ക് സ്ത്രീധനമായി സമ്മാനിക്കുമ്പോൾ, അച്ഛൻറെ വായിൽ നിന്നും വീണുപോയ ഒരു വാക്ക്.. ഇത്ര വലിയ കാറിന്റെ ഒന്നും ആവശ്യമില്ലായിരുന്നു നിനക്ക്! പക്ഷേ എൻ്റെ മകൾക്ക് കൂടി യാത്ര ചെയ്യാനുള്ളത് ആണല്ലോ ചെയ്യാനുള്ളതാണല്ലോ? വലിയ കാർ ഓടിക്കാനുള്ള യോഗ്യത നന്ദേട്ടന് ഇല്ലെന്ന് പറയാതെ പറഞ്ഞ വാക്കുകൾ!
അന്ന് ആ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു എന്ന് തന്നെ നോക്കിയതിലുള്ള നോട്ടത്തിൽ നിന്നും മനസ്സിലായതാണ്! തന്നോടുള്ള ഇഷ്ടം കൊണ്ട് മറുത്ത് ഒരക്ഷരം പറഞ്ഞില്ല നന്ദേട്ടൻ! ആരുടെ വാക്കുകളും കാതോർക്കില്ലെന്നും അർഹിക്കാത്ത നിധി സ്വന്തമാക്കിയതാണ് നന്ദനെന്നും തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്.. തന്നോടുള്ള അമിത പ്രണയം കൊണ്ട് പലരുടെയും വാക്കുകൾക്ക് മറുപടിയില്ലാതെ നിൽക്കുന്നത് കണ്ടിട്ടുണ്ട് നന്ദേട്ടൻ.. ആരെയും എതിർത്തു പറയുന്നത് ശീലമില്ലാത്തതുകൊണ്ട് താനും മൗനം പാലിച്ചു നിന്നിട്ടുണ്ട്!! ആ മനസ്സിൻറെ വേദന അറിഞ്ഞുകൊണ്ടുതന്നെ.
ഓരോന്ന് ആലോചിച്ചിരുന്നു പാതി വഴി പിന്നിട്ടു എന്ന് മനസ്സിലാക്കിയത് ബാല.
"എന്താടോ താൻ മിണ്ടാതെ ഇരിക്കുന്നത്? അച്ഛൻ സമ്മാനമായി തന്ന കാറിൽ വീട്ടിലേക്ക് പോകണമെന്ന് തനിക്കും ആഗ്രഹം കാണുമല്ലേ?"
നന്ദൻ ചോദിച്ചത് കേട്ട് ബാല ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഇത്രയും കാലമായിട്ടും നന്ദേട്ടന്റെ ഇഷ്ടത്തിന് ഞാൻ എതിര് നിന്നിട്ടുണ്ടോ? നന്ദേട്ടന് ഇഷ്ടമില്ലാത്തത് ചെയ്യാൻ ഞാൻ നിർബന്ധിക്കാറുണ്ടോ? നന്ദേട്ടൻ പറയുന്ന ചില വാക്കുകൾ എന്റെ മനസ്സിനെ വല്ലാതെ നോവിക്കാറുണ്ട് എന്നിട്ടും ഞാൻ കുറ്റം പറയാറുണ്ടോ?"
ബാല ചോദിക്കുന്നത് കേട്ടപ്പോൾ, വിഷമം തോന്നി നന്ദന്.. ഒരിക്കലും തന്നെപ്പോലെ ഒരാളെ കല്യാണം കഴിക്കേണ്ടതായിരുന്നില്ല ഇവൾ. ഏതെങ്കിലും ജോലിക്കാരനെ കല്യാണം കഴിച്ച് സുഖമായി പുറത്തെവിടെയെങ്കിലും പോയി സെറ്റിൽ ആകേണ്ടിയിരുന്നവൾ.. തന്നോടുള്ള അമിതമായ ഇഷ്ടം കൊണ്ട് അച്ഛനോട് നിർബന്ധം പിടിച്ച് വാശിപിടിച്ച് കല്യാണം കഴിച്ചവളാണ് തന്നെ.. ഇവൾക്ക് എന്തെങ്കിലും താൻ ചെയ്തിട്ടുണ്ടോ? ആഗ്രഹിക്കുന്ന പോലെ ഒരു ജീവിതം പോലും കൊടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല!!
നന്ദനും പലതും ആലോചിച്ചു.
പുതിയതായി പണികഴിച്ച ഇരുനില വീടിനു മുന്നിൽ വണ്ടി നിർത്തി നന്ദൻ. മതിലിന് ഒരു വശത്ത് സ്വർണ്ണ ലിപിയിൽ എഴുതി വെച്ച പേര് വായിച്ചു നന്ദൻ. മേലേടത്ത് ശ്രീ നിലയം.
"നന്ദേട്ടൻ കയറുന്നില്ലേ?"
പതിവ് ചോദ്യം ചോദിച്ചു ശ്രീബാല.
"ഓ ഇല്ല! അത്രയ്ക്കും യോഗ്യത നന്ദന് ആയിട്ടില്ല! നിൻ്റെ അച്ഛൻ്റെ ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഒരു ദിവസം വരും നന്ദന്. അന്ന് ഞാൻ കയറിവരും ഈ വീടിൻ്റെ ഉമ്മറത്തേക്ക്. അന്ന് നിൻ്റെ അച്ഛനും മുന്നിൽ സകല പ്രൗഢിയോടും കൂടി നന്ദൻ ഇരിക്കും. പഴയതൊന്നും മറന്നിട്ടില്ല നന്ദൻ."
അത് പറയുമ്പോൾ വല്ലാതെ അവന്റെ മനസ്സ് എരിയുന്നുണ്ടായിരുന്നു.
"അച്ഛൻ വാ അമ്മമ്മയെ കണ്ടിട്ട് പോകാം."
നിച്ചു മോൾ വാശിപിടിക്കാൻ തുടങ്ങി. ഇനിയും ശരിയാവില്ല എന്ന് കണ്ട് നന്ദൻ വണ്ടി തിരിച്ചു.
"തിരികെ അങ്ങോട്ട് വന്നേക്കുമല്ലോ അല്ലേ? അതോ നിന്നെ കാത്ത് ഈ പടിക്കൽ കാത്തു നിൽക്കണോ ഞാൻ?"
നന്ദൻ ചോദിച്ചത് കേട്ടപ്പോൾ ബാലക്ക് വേദന തോന്നി.
"വേണ്ട ഞാൻ ഉണ്ണിയുടെ കൂടെ വന്നോളാം.."
"അതാ നല്ലത്.."
പറഞ്ഞുകൊണ്ട് അവളെയും മോളെയും ഒന്നുകൂടെ നോക്കിയിട്ട് നന്ദൻ തിരിച്ചു പോയി.. അവൻ വഴി തിരിഞ്ഞു പോകുന്നത് വരെ അമ്മയും മകളും നോക്കി നിന്നു. ഗേറ്റ് തുറന്നു മുറ്റത്തേക്ക് നടന്നു ബാല.
"കുഞ്ഞേ.... ബാഗ് താ നാരായണേട്ടൻ പിടിക്കാം."
ചെടി നനയ്ക്കുകയായിരുന്നു നാരായണേട്ടൻ ബാലയെ കണ്ടതും ഓടി വന്നു.
"ഓ അതിനു മാത്രം ഒന്നും ഇല്ല നാരായണേട്ടാ ... ഇത് എനിക്ക് പിടിക്കാൻ ഉള്ളതേയുള്ളൂ.."
ചിരിച്ചുകൊണ്ട് ബാല മറുപടി പറഞ്ഞു.
"എന്നാ വാ നാരായണേട്ടന്റെ മോളെ എടുക്കാം.."
വാത്സല്യത്തോടെ നിച്ചു മോളെ വാരിയെടുത്തു അയ്യാൾ.
"മോളെ താഴെ നിർത്തിക്കോ കൊച്ചുകുട്ടി ഒന്നുമല്ല ഇപ്പോൾ എൻ്റെ മോള് വലിയ കുട്ടിയായി."
"അപ്പൂപ്പാ അമ്മ വെറുതെ പറയാ... അപ്പൂപ്പൻ എടുത്തോ."
കൊഞ്ചിക്കൊണ്ടു പറഞ്ഞു നിച്ചൂ.
അച്ഛനെയും ഉണ്ണിയുടെയും കാർ പോർച്ചിൽ കിടക്കുന്നത് കണ്ടു. രണ്ടുപേരും അകത്തുണ്ട് എന്ന് മനസ്സിലായി ബാലക്ക്.
"അച്ഛൻ നേരത്തെ വന്നോ?"
നാരായണേട്ടനെ നോക്കി ചോദിച്ചു ബാല.
"കുഞ്ഞിനെയും മോളെയും കാത്തിരിക്കുകയാണ്. നന്ദൻ കുഞ്ഞ് കൊണ്ടുവിട്ടില്ലെങ്കിൽ, അവിടേക്ക് വരാനായിരുന്നു തീരുമാനം. അവിടേക്ക് വന്നാൽ പിന്നെ പറയേണ്ടല്ലോ? നന്ദൻ കുഞ്ഞിന് നല്ല ബുദ്ധി തോന്നിയത് നന്നായി."
നാരായണേട്ടൻ പറഞ്ഞപ്പോൾ ചിരിച്ചുതള്ളി ബാല.
"മോളെ."
അകത്തുനിന്ന് കണ്ടത് ആദ്യം അമ്മയാണ്. ഓടിവന്ന് മോളെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു അവർ. പിന്നാലെ ഗൗരവത്തോടെ അച്ഛനും വരുന്നത് കണ്ടു ബാല.
"എൻ്റെ മരുമകൻ അഭിമാനി ഇന്നും കയറിയില്ല അല്ലേ?"
അച്ഛൻറെ സ്വരം വല്ലാതെ കടുത്തിരുന്നു.
"അത് പിന്നെ നന്ദേട്ടനെ എന്തോ.. തിരക്ക്.."
ബാല വിക്കി കൊണ്ട് പറഞ്ഞു.
"ഓ പിന്നെ . ഭരണപക്ഷത്തിരിക്കുന്നവർക്ക് ഇല്ല ഈ തിരക്ക്. എന്നിട്ടല്ലേ പ്രതിപക്ഷത്തിന്റെ പിന്നാലെ കണ്ട കൊടിയും പിടിച്ചു നടക്കുന്ന നിൻ്റെ ഭർത്താവിന് തിരക്ക്.. കൂടുതലൊന്നും പറയിപ്പിക്കണ്ട."
താക്കീതോടെ പറയുന്ന അച്ഛനെ, നിസ്സഹായതയോടെ നോക്കി നിന്നു ബാല.
"ചേച്ചിയെ എന്തിനാ കുറ്റം പറയുന്നത് അച്ഛൻ? ഇഷ്ടപ്പെട്ട ഒരാളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു. അച്ഛൻ താല്പര്യത്തോടെ കല്യാണം കഴിച്ചു കൊടുത്തു. ഒരു മകളുമായി! ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ ഈ കുറ്റപ്പെടുത്തുന്നത്."
ചോദിച്ചുകൊണ്ട് സ്റ്റൈയർ ഇറങ്ങി വരുന്ന ഉണ്ണിയെ കണ്ടപ്പോൾ, മനസ്സിൽ കുളിർമ തോന്നി ബലയ്ക്ക്. അന്നും ഇന്നും തന്റെ കൂടെ നിൽക്കുന്ന കൂടപ്പിറപ്പ്.
"ചേച്ചി.. നമുക്കൊന്ന് പുറത്തുപോയിട്ട് വരാം. ഗീതുവിന് കൊടുക്കാനുള്ള സമ്മാനം ചേച്ചി വന്നിട്ട് വാങ്ങിക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ.. മാമൻ്റെ കുറുമ്പി കുട്ടി എവിടെ?"
പറഞ്ഞു കൊണ്ട് മോളെ എടുക്കുന്ന ഉണ്ണിയെ നോക്കി നിന്നു ബാല.
(തുടരും)
ഭാഗം 7
"അവളൊന്നു ശ്വാസം വിടട്ടെ മോനെ ആദ്യം" അമ്മ ഉണ്ണിയെ നോക്കി പറഞ്ഞു.
"അതെ ഞാൻ ഇതൊക്കെ ഒന്ന് കൊണ്ട് പോയി വെച്ചിട്ട് വരാം.." ബാല പറഞ്ഞുകൊണ്ട് മുകളിലെ തൻ്റെ റൂമിലേക്ക് നടക്കാൻ തുടങ്ങി.
"അമ്മമ്മയുടെ കുട്ടിക്ക് അമ്മമ്മ എന്തൊക്കെയാണ് വാങ്ങി വെച്ചിരിക്കുന്നത് എന്ന് കാണണ്ടേ? അമ്മമ്മ ചായ തരാട്ടോ.." പറഞ്ഞുകൊണ്ട് ഉണ്ണിയുടെ അടുത്ത് നിന്നും മോളെ വാങ്ങിയെടുത്തു അവർ.
"ഉണ്ണി അവൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വാങ്ങിച്ചു കൊടുക്കണം!! വലിയ അഭിമാനിയാണ് ഒന്നും വേണ്ടെന്നേ പറയൂ.."
അച്ഛൻ കുറച്ചു രൂപ എടുത്ത് ഉണ്ണിയുടെ കൈകളിലേക്ക് കൊടുക്കാൻ ആഞ്ഞൂ.
"ചേച്ചിക്ക് വേണ്ടതൊക്കെ വാങ്ങാനുള്ള പൈസ എൻ്റെ കയ്യിൽ ഉണ്ട് അച്ഛാ.. അല്ലെങ്കിലും ഒരാവശ്യവും ചേച്ചി പറയാറില്ല!! നിർബന്ധിച്ചു എന്തെങ്കിലും എടുക്കേണ്ടിവരും. എൻ്റെ ചേച്ചി ഇങ്ങനെ ഒരു പാവമായി പോയല്ലോ? ഞാനെപ്പോഴും ആലോചിക്കാറുണ്ട് ആരുടെ സ്വഭാവമാണ് ചേച്ചിക്ക് കിട്ടിയത് എന്ന്.."
ഉണ്ണി ആലോചനയോടെ അച്ഛനെ നോക്കി.
"മറ്റാരുടെയും അല്ല മോനെ.. നിൻ്റെ അപ്പച്ചിയുടേതാണ്.. എൻ്റെ ഏറ്റവും കുഞ്ഞ് അനുജത്തി ലതികയുടെ.!! വളരെ നല്ലവൾ ആയതുകൊണ്ടാകാം അവളെ ഈശ്വരൻ നേരത്തെ വിളിച്ചത്..!!"
അച്ഛൻ പണ്ടത്തെ ഓർമ്മകളിലേക്ക് ഊളെയിടുന്നത് ഉണ്ണി അറിഞ്ഞു.
പലപ്പോഴും അച്ഛമ്മ പറഞ്ഞു കേട്ട അറിവ് മാത്രമേ ലതിക അപ്പച്ചിയെ കുറിച്ചുള്ളൂ.. പഠിക്കാനും പാടാനും എല്ലാം പ്രത്യേക കഴിവുള്ള അപ്പച്ചി..!! എന്തുകൊണ്ടോ ആയുസ്സ് കൊടുത്തില്ല ഈശ്വരൻ.. തലവേദനയുടെ രൂപത്തിൽ പിടിപെട്ട ട്യൂമർ അപ്പച്ചിയെ കാർന്നു തിന്നാൻ തുടങ്ങിയെന്ന് വളരെ വൈകിയാണ് എല്ലാവരും അറിഞ്ഞത്... അതുകൊണ്ടുതന്നെ ചികിത്സയും വൈകി.. രണ്ടുമാസം അതിൽ കൂടുതൽ അപ്പച്ചി ഈ ലോകവാസം വെടിഞ്ഞു. അറിഞ്ഞു കേട്ട കഥകളിൽ ഇതുപോലൊരു പാവം വേറെ ഉണ്ടാവില്ല എന്നാണ്.. അവർ പറഞ്ഞത് വെച്ചുനോക്കുമ്പോൾ, തൻറെ ചേച്ചിയും ആ ടൈപ്പ് തന്നെയാണ്.. ഉണ്ണി ഓർത്തു നിൽക്കേ അമ്മ ചായ കുടിക്കാൻ വിളിച്ചു.
തൻ്റെ റൂമിലെത്തിയ ബാല പടിഞ്ഞാറ് വശത്തെ ജനൽ തുറന്നു.. നല്ല കാറ്റ് വരുന്ന ജനാലയാണ്.. മാത്രവുമല്ല രാത്രികാലങ്ങളിൽ പാതിരാ മുല്ലകളുടെ സുഗന്ധം..!!! താഴെ വിരിയുന്ന പാതിരാ മുല്ലകളുടെ സുഗന്ധം പ്രത്യേക ഒരു അനുഭൂതിയാണ് നൽകിയിരുന്നത് അവൾക്ക്.. ചുറ്റും ഒന്ന് കണ്ണോടിച്ചു അവൾ.. തൻ്റെ വരവ് പ്രതീക്ഷിച്ചതുപോലെ അണിഞ്ഞൊരുങ്ങി ഇരിക്കുന്നു മുറിയും. ഈ ചുവരുകൾക്ക് പോലും തൻ്റെ ഗന്ധം അറിയാം!!
ഷെൽഫിലെ പുസ്തകങ്ങളിലൂടെ അവളുടെ വിരലുകൾ ഒന്ന് ഓടി നടന്നു.. തൻ്റെ വിരൽ സ്പർശം ഏൽക്കാൻ കാത്തിരുന്നതുപോലെ അടക്കിവെച്ച പുസ്തകങ്ങളിൽ നിന്നും ഒരു പ്രത്യേക ഗന്ധം വന്നു!! ആവോളം ആ ഗന്ധം മൂക്കിലേക്ക് ആവാഹിച്ചു ബാല!! ഒരുകാലത്ത് താൻ ഒരുപാട് വായിച്ചു തള്ളിയ പ്രണയവും വിരഹവും എല്ലാം അടങ്ങിയ പുസ്തകത്താളുകൾ!! ചിതലരിച്ച ഓർമ്മകളിൽ ഇന്നും ഒളിമങ്ങാതെ ചില വരികൾ ഉണ്ട്!! നന്ദേട്ടന് വേണ്ടി കുറിച്ചുവെച്ചവ ..!!
മഷി ഉണങ്ങി വറ്റിയ തൻ്റെ മനസ്സിലെ തൂലികയിൽ, ഇനിയും എഴുതാതെ പോയ ചില വരികൾ!! എഴുതിച്ചേർക്കാൻ ആകുമോ അവ ഇനിയും..?
ആലോചനയോടെ ബാല ആർത്തിയോടെ കണ്ണുകൾ ഓടിച്ചു.. ഓർമ്മകളുടെ സൂക്ഷിപ്പായ ഡയറി കുറിപ്പിലൂടെ..!!
മറ്റെല്ലാം മറന്നുപോകുന്നു താൻ തനിക്ക് സ്വന്തം എന്ന് കരുതിയ മുറിയിൽ എത്തുമ്പോൾ!! കുറച്ച് സമയം കൂടി അവിടെ നിന്ന് ബാല തിരിച്ചിറങ്ങി.
താഴെ അച്ഛനും അമ്മയും ഉണ്ണിയും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചായയും പലഹാരങ്ങളും ടേബിളിൽ നിരന്നിരിക്കുന്നു.. വിരുന്നുകാരിയെ പോലെ കയറിവരുന്ന മകളെയും കാത്ത്. പുഞ്ചിരിയോടെ അമ്മയുടെ അടുത്ത് കസേര വലിച്ചിട്ടിരുന്നു അവൾ.
നിച്ചു മോൾ എന്തൊക്കെയോ എടുത്തു കഴിക്കുന്നുണ്ട്.
"മോളെ ആവശ്യത്തിന് കഴിച്ചാൽ മതി കേട്ടോ.. ബേക്കറി ആണ്. വയറു കേടാകും."
ശ്രീബാല താക്കീതോടെ മോളെ നോക്കി.
"ഓ അവിടെ പിന്നെ എല്ലാം വീട്ടിൽ ഉണ്ടാക്കിയതായിരിക്കും കൊച്ചിന് കൊടുക്കുന്നത്.." അച്ഛൻ്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞു നിന്നിരുന്നു.
"അതല്ല അച്ഛാ.. എല്ലാം കൂടി കണ്ടാൽ എടുത്തു കഴിച്ച് വല്ലതും വരണ്ട എന്നു കരുതി പറഞ്ഞതാ.. അല്ലെങ്കിലും എന്തെങ്കിലും കൂടുതൽ കഴിച്ചാൽ അന്നേരം വയറുവേദനയാണ് മോൾക്ക്." ബാല ചെറിയ നീരസത്തോടെ പറഞ്ഞു.
"ചേച്ചി പെട്ടെന്ന് വാ.. നമുക്കൊന്ന് കറങ്ങി വരാം." ഉണ്ണി തിരക്കുകൂട്ടി.
അല്ലെങ്കിലും അവൻ അങ്ങനെയാണ്. താനും മോളും വന്നാൽ അവന് സ്വർഗ്ഗം കിട്ടിയത് പോലെയാണ്. കല്യാണം ഒക്കെ കഴിയട്ടെ അപ്പോൾ അറിയാം ബാക്കി. പെങ്ങളെയും മകളെയും സ്നേഹിക്കുന്നത് സഹിക്കാത്ത ഭാര്യയാണെങ്കിൽ, അതോടെ നിന്നു എല്ലാം.. ബാല മനസ്സിൽ ഓർത്തു.
ചായകുടി കഴിഞ്ഞ് അമ്മയോട് അച്ഛനോടും യാത്ര പറഞ്ഞു ഉണ്ണിയുടെ കാറിൽ കയറി അവൾ.. മടിയിൽ മോളെയും ഇരുത്തി. രണ്ടു മക്കളും കൊച്ചുമകളും പോകുന്നത് നിറഞ്ഞ മനസ്സോടെ നോക്കി നിന്നു ആ മാതാപിതാക്കൾ.
വലിയ ഷോപ്പിംഗ് മാളിലേക്കാണ് ഉണ്ണി വണ്ടി വിട്ടത്..
"ചേച്ചി എന്താണ് സമ്മാനം കൊടുക്കേണ്ടത്? ചേച്ചി പറ."
ഉണ്ണി ആകാംക്ഷയോടെ അവളോട് ചോദിച്ചു.
"നിനക്ക് ഇഷ്ടമുള്ളത് ആയിക്കോട്ടെ ഉണ്ണി.. എന്തായാലും എനിക്ക് സന്തോഷമാണ്." പുഞ്ചിരിയോടെ അവൾ അവനെ നോക്കി.
"നല്ലൊരു ഫോൺ വാങ്ങിക്കാം.. എന്തായാലും മറ്റന്നാൾ പോകുന്നതോടെ എല്ലാം തീരുമാനം ആകുമല്ലോ.. അപ്പോൾ ഒന്ന് സംസാരിക്കാൻ.."
അത് പറയുമ്പോൾ അവന്റെ മുഖത്ത് ചമ്മൽ ഉള്ളതുപോലെ തോന്നി അവൾക്ക്.
"അത് നല്ല കാര്യമാണ്..." ബാലയും സമ്മതിച്ചു.
മാളിൽ കയറി നല്ലൊരു ഫോൺ തന്നെ ഉണ്ണി വാങ്ങി.. ബാലക്ക് എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോൾ, പതിവുപോലെ ഒന്നും വേണ്ടെന്ന് തന്നെയാണ് അവൾ പറഞ്ഞത്. ഉണ്ണി നിർബന്ധിച്ച് അവൾക്കും മോൾക്കും പുതിയ ഡ്രസ്സ് എടുത്തു. വില കൂടിയ ഡ്രസ്സ്. ബാർബി ഡോളിന്റെ പോലെ മനോഹരമായ വസ്ത്രം ആയിരുന്നു മോളുടെ.
"ഉണ്ണി ഇത്ര വില കൂടിയതൊന്നും വേണ്ട കേട്ടോ." ബാല സ്വരം താഴ്ത്തി അവനോട് പറഞ്ഞു.
"ഇനി ചേച്ചി അളിയനൊരു ഡ്രസ്സ് സെലക്ട് ചെയ്യ്. ചേച്ചിയുടെ ഇഷ്ടത്തിന്." ഉണ്ണി പറഞ്ഞപ്പോൾ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു.
വീട്ടിൽനിന്ന് എന്തുകൊണ്ട് പോയാലും നന്ദേട്ടൻ ഇടില്ല എന്നുള്ള കാര്യം അവൾക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. എന്നാലും ഉണ്ണിയെ പിണക്കാതിരിക്കാൻ ഡാർക്ക് ബ്ലൂ ഷർട്ടും കസവുമുണ്ടും സെലക്ട് ചെയ്തു ബാല. അവളുടെ ചുരിദാറിന്റെ കളറും അതേ കളർ ആയിരുന്നു..
എല്ലാം കഴിഞ്ഞ് വൈകിട്ടത്തേക്ക് ആഹാരം പാഴ്സലും വാങ്ങി ഉണ്ണി.
സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തി അവർ. ഡ്രസ്സ് മാത്രമല്ല ചേച്ചിക്കും മക്കൾക്കും പുതിയ ചെരുപ്പും അതിന് യോജിച്ച വളയും മാലയും എല്ലാം മോൾക്ക് വാങ്ങിയിട്ടുണ്ടായിരുന്നു ഉണ്ണി.
അച്ഛനും അമ്മയ്ക്കും അതെല്ലാം കണ്ടപ്പോൾ സന്തോഷമായി.
തന്റെ മകൾക്ക് ഒരിക്കലും താൻ ആഗ്രഹിച്ച പോലൊരു ജീവിതമല്ലെന്ന് ആ പിതാവിൻറെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു എപ്പോഴും. സന്തോഷത്തോടെ എല്ലാവരും സംസാരിച്ചിരുന്നു. അച്ഛമ്മ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ എല്ലാം നാളെ എത്തും എന്ന് അമ്മ പറഞ്ഞപ്പോൾ ബാലയ്ക്കും സന്തോഷമായി. വീട്ടിൽ ഒന്നു വരുമ്പോഴാണ് എല്ലാവരെയും കാണുക.! നന്ദേട്ടൻ ആരുടെ വീട്ടിലേക്കും കൊണ്ടുപോകാറില്ല.!
"പിന്നെ മോളെ ആമി വരുന്നുണ്ട്.. രണ്ടുവർഷമായില്ലേ അവൾ നാട്ടിൽ വന്നിട്ട്. ഇവൻ്റെ കല്യാണത്തിന് എന്തായാലും അവൾ ഉണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്."
ആമി വല്യച്ഛന്റെ മകളാണ്. തന്നെക്കാൾ രണ്ടു വയസ്സ് കൂടുതൽ.. അമേരിക്കയിൽ ആണ്. ഒരു മകനുണ്ട് ആദിത്യൻ. ആമി ചേച്ചിയും താനും ഒരേ കോളേജിലാണ് പഠിച്ചത്. തന്റെയും നന്ദേട്ടന്റെയും പ്രണയത്തിന് കൂട്ടുനിന്നവൾ. ചേച്ചിയാണെങ്കിലും ഉറ്റ കൂട്ടുകാരിയാണ്. എന്തെങ്കിലും സങ്കടങ്ങൾ പറയുന്നത് ആമി ചേച്ചിയോട് ആണ്. അതും നേരിൽ കാണുമ്പോൾ മാത്രം. ഫോൺ വിളിക്കുന്നത് നന്ദേട്ടനു ഇഷ്ടമല്ല. ഇവിടെ വന്നാൽ ആണ് എല്ലാവരെയും വിളിക്കുക. പരിഭവം പരാതിയും ഒരുപാട് കേൾക്കും. തൻറെ അവസ്ഥ അറിയാവുന്നതുകൊണ്ട് ഇപ്പോൾ എല്ലാവർക്കും പരിചിതമായി.
ആഹാരം കഴിച്ചു കഴിഞ്ഞു അമ്മയെ അത്യാവശ്യം അടുക്കളയിൽ സഹായിച്ചു ബാല.
"അമ്മയെ ഞാൻ അമ്മമ്മയുടെയും അച്ചാച്ചന്റെയും കൂടെയാണ് കേട്ടോ.." ആദ്യം തന്നെ പറഞ്ഞു മോൾ.
അത് എല്ലായിപ്പോഴും വരുമ്പോൾ അങ്ങനെയാണ് അച്ഛന്റെയും അമ്മയുടെയും കൂടെയാണ് കിടക്കുന്നത് മോൾ. പറഞ്ഞു കൊണ്ട് അവൾ അച്ഛൻറെ അടുത്തേക്ക് ഓടിപ്പോകുന്നത് നോക്കി പുഞ്ചിരിയോടെ നിന്നു ബാല.
(തുടരും)
ഭാഗം 8
ബാല കുടിക്കാനുള്ള വെള്ളവും എടുത്ത് തന്റെ റൂമിലേക്ക് പോയി. നന്ദനെ വിളിക്കാനായി ഫോൺ എടുത്തു അവൾ. പതിവ് സംസാരം ഒന്നും ഉണ്ടാകില്ല. എന്നാലും ഒന്നു വിളിച്ചു നോക്കാം. മനസ്സിൽ കരുതി കൊണ്ട് ബാല ഫോൺ എടുത്തു. ബെല്ലടിച്ച് തരുന്നത് വരെ ഫോൺ എടുത്തില്ല നന്ദൻ.പിന്നെയും വിളിച്ചു ബാല. ഇനി എടുക്കാതിരുന്നാൽ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കും എന്നറിയാവുന്നതിനാൽ, ഫോൺ എടുത്തു നന്ദൻ.
"നന്ദേട്ടാ എന്താ ഫോൺ എടുക്കാൻ വൈകിയത്?"
അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ ദേഷ്യം വന്നു അവന്.
"ഞാൻ താഴെയായിരുന്നു."
അലസമട്ടിൽ പറഞ്ഞു നന്ദൻ.
"നാളെ എല്ലാവരും വരും ഇവിടെ മറ്റന്നാൾ ഗീതുവിന്റെ വീട്ടിലേക്ക് പോകാൻ നന്ദേട്ടാ എല്ലാവരും വന്നാൽ ചോദിക്കും ഒരേ ഒരു അളിയൻ വന്നില്ലേ എന്ന് അതിന്റെ കുറച്ചില്‍ ഉണ്ണിക്കല്ലേ? വധു ആകാൻ പോകുന്ന പെൺകുട്ടിയുടെ വീട്ടുകാരും അന്വേഷിക്കില്ലേ? ഏട്ടനും കൂടി വാ."
ബാല സ്വരത്തിൽ പരിഭവം കലർത്തിക്കൊണ്ട് പറഞ്ഞു.
"എനിക്ക് മറ്റന്നാൾ പൊതു പരിപാടിയുണ്ട്. ഞാനാണ് മുഖ്യ പ്രാസംഗികൻ. അത് ഉപേക്ഷിച്ച് നിൻ്റെ അനിയൻറെ പെണ്ണ് വീട് കാണാൻ വരണമെന്നാണോ?" ദേഷ്യത്തിൽ ചോദിച്ചു നന്ദൻ.
"എല്ലാവരും ഓരോന്ന് ചോദിക്കില്ലേ? അതാ ഞാൻ.." ബാല പൂർത്തിയാകാതെ നിർത്തി.
"മോൾ ഉറങ്ങിയോ?"
നന്ദൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.
"മ്മ്മ്മം."മൂളലിൽ ഒതുക്കി ബാല.
നന്ദൻ പെട്ടെന്ന് തന്നെ ഫോൺ വെച്ചു. അവൾക്ക് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ലെന്നു മനസ്സിലായിരുന്നു അവന്.
ബാല ബെഡിൽ കിടന്നു.അവളുടെ ഇരു കണ്ണുകളും ചാലിട്ടൊഴുകി ഇറങ്ങി കവിളിണകളെ ചുംബിച്ചുകൊണ്ട്. ആര് എന്തൊക്കെ പറഞ്ഞാലും തനിക്ക് നന്ദേട്ടനെ കുറ്റപ്പെടുത്താൻ കഴിയുന്നില്ല എന്നത് സത്യമാണ്.ഓരോന്ന് ആലോചിച്ചു കിടന്ന് എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണു ബാല.സ്വന്തം വീട്ടിൽ ആരെയും ബോധിപ്പിക്കാൻ ഇല്ലാത്തതുകൊണ്ടാവാം നന്നായി വൈകിയാണ് ബാല ഉണർന്നത്. അല്ലെങ്കിലും അങ്ങനെ തന്നെയാണ് വീട്ടിലെത്തിയാൽ മതി മറന്ന് ഉറങ്ങി പോകും. നിച്ചു മോൾ എഴുന്നേറ്റാൽ അമ്മയുണ്ടല്ലോ എന്ന സമാധാനമാകാം കാരണം. ബാല ഫ്രഷായി താഴേക്ക് വരുമ്പോഴേക്കും സഹായത്തിന് വരുന്ന ചേച്ചി അടുക്കള കീഴടക്കിയിരുന്നു.
"ബാല മോള് ഒന്നുകൂടി ക്ഷീണിച്ചല്ലോ?"
നാരായണി മുഖത്തടിച്ചത് പോലെ ചോദിച്ചു.
"അതൊക്കെ ചേച്ചിക്ക് തോന്നുന്നതാണ്.എനിക്ക് ഒരു ക്ഷീണവും ഇല്ല."
ചിരിച്ചു കൊണ്ട് പറഞ്ഞ് ചായ എടുത്തു കുടിച്ചു ബാല.
"അല്ല മോളേ.എനിക്ക് തോന്നിയത് ഒന്നുമല്ല. മോൾക്ക് ക്ഷീണം തന്നെയാണ്." നാരായണി ചേച്ചി വീണ്ടും പറഞ്ഞു.
ബാല പുറത്തെ വർക്ക് ഏരിയയുടെ ഗ്രില്ല് തുറന്നു പുറക് വശത്ത് നിൽക്കുന്ന നെല്ലിമരച്ചോട്ടിലേക്ക് നടന്നു.അവിടെ നിന്നാൽ തൊടിക്കപ്പുറത്തുള്ള പച്ച പുതച്ചു കിടക്കുന്നതു പോലുള്ള നെൽപ്പാടം കാണാം. തൊടിയിൽ ഒന്ന് നടന്നു ബാല.പണ്ടത്തെ ഓർമകളെ കൂട്ട് പിടിച്ച് കൊണ്ട്. ഉച്ചയോടെ അച്ഛൻറെ തറവാട്ടിൽ നിന്നും അമ്മയുടെ വീട്ടിൽ നിന്നും എല്ലാവരും എത്തി അന്ന് എല്ലാവരും അവിടെ കൂടാനായിരുന്നു ഉദ്ദേശം.
എല്ലാവർക്കും ബാലയുടെ വിശേഷം അറിയാനായിരുന്നു താൽപര്യം. അച്ഛമ്മ നെടുവീർപ്പോടെ അവൾ പറയുന്നത് കേട്ടിരുന്നു. അച്ഛമ്മയുടെ ചുളി വീണ കരതലം അവളുടെ മുടിയിഴകളെ തഴുകി തലോടി. ആശ്വസിപ്പിക്കുന്നത് പോലെ പലതും അച്ഛമ്മയോടാണ് മനസ്സ് തുറന്നു പറയുക ബാല. അതുകൊണ്ടുതന്നെ അച്ഛമ്മയും മോളും സംസാരിക്കുന്നത് ആരും പോകാറില്ല. അങ്ങനെയെങ്കിലും അവളുടെ മനസ്സിന്റെ ഭാരം ഒന്നു കുറയട്ടെ എന്നാണ് എല്ലാവരുടെയും ചിന്ത.
"അച്ഛമ്മടെ കുട്ടി വിഷമിക്കേണ്ട ട്ടോ എല്ലാത്തിനും ഈശ്വരൻ ഒരു വഴി കണ്ടിട്ടുണ്ടാവും."
എല്ലാം കേട്ട് കഴിഞ്ഞ് അച്ഛമ്മയുടെ ആശ്വാസവാക്ക് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ബാലയുടെ. അന്നത്തെ ദിവസവും എല്ലാവരും ബഹളവുമായി കഴിഞ്ഞുപോയി. പിറ്റേദിവസം ഉച്ചയ്ക്ക് ശേഷമാണ് ഗീതുവിന്റെ വീട്ടിലേക്ക് പോകുന്നത്. അത്യാവശ്യം ബന്ധുക്കൾ എല്ലാവരും ഉണ്ട്. അവിടെ പോയി എല്ലാവരെയും കണ്ടു സംസാരിച്ചു ഗീതുവിന്റെ വീടും പരിസരവും ഇഷ്ടപ്പെട്ടു അതിലേറെ ഗീതുവിനെയും. നന്ദേട്ടനെ ചോദിക്കുന്നവരോട് അച്ഛൻ കള്ളം പറയാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ പാവം തോന്നി അവൾക്ക്. അവളും അതേ അവസ്ഥയിൽ തന്നെയായിരുന്നു. ബുധനാഴ്ച ഗീതുവിന്റെ വീട്ടിൽ നിന്ന് വരാമെന്ന് അറിയിച്ചു.
അങ്ങനെയാകട്ടെ എന്ന് തീരുമാനിക്കുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും ഇവിടേക്ക് വരണമല്ലോ എന്ന് ഓർത്തത് ബാല. ബാല നിൽക്കുന്നുണ്ടെങ്കിൽ അച്ഛമ്മയും രണ്ടുദിവസം നിൽക്കാമെന്ന് ഏറ്റു.
"മോളെ ഒരു കാര്യം ചെയ്യ് നീ നന്ദനെ വിളിച്ചു പറ. ബുധനാഴ്ച അവർ വരുന്നുണ്ട് അത് കഴിഞ്ഞിട്ട് വരാം എന്ന്."
അമ്മ പറയുന്നത് കേട്ടപ്പോൾ അച്ഛമ്മ ദേഷ്യപ്പെട്ടു.
"ആ കാര്യം വിളിച്ചു പറയേണ്ടത് ബാലയല്ല. ഇവിടെ എന്റെ മകൻ ഉണ്ടല്ലോ അവനാണ് പറയേണ്ടത്. ഉണ്ണിയുടെ കാര്യം എന്തായാലും നന്ദനെ അറിയിക്കണം. പ്രത്യേകം വിളിക്കുകയും വേണം."
അച്ഛമ്മ ഗൗരവത്തിൽ പറഞ്ഞു.
"ഇവിടെനിന്ന് ആര് വിളിച്ചാലും അവൻ ഫോൺ എടുക്കില്ല അമ്മേ. പിന്നെ ഞാൻ എങ്ങനെ വിളിക്കാനാണ്? അവൻറെ അച്ഛനെ വിളിച്ചു പറയാം അതാണ് പതിവ്."
അച്ഛൻ ദയനീയമായി പറയുന്നത് നോക്കിനിന്നു ബാല. തൻ്റെ അച്ഛൻ്റെ നിസ്സഹായ അവസ്ഥയോർത്ത്. മകൾക്ക് ഇഷ്ടപ്പെട്ട ഒരുവനെ കൊണ്ട് മോളെ കല്യാണം കഴിപ്പിച്ച് അയച്ചപ്പോൾ, ഒരച്ഛനും ഇത്രയധികം വേദനിച്ചു കാണില്ല. നന്ദേട്ടനും കിട്ടാവുന്ന അവസരം എല്ലാം ഉപയോഗിക്കും. കുറ്റപ്പെടുത്താനും. ചെന്നില്ലെങ്കിൽ നന്ദേട്ടൻ ദേഷ്യപ്പെടും. പോയാൽ രണ്ടുദിവസം കഴിഞ്ഞാൽ വിടുകയും ഇല്ല. ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായി അവൾക്ക്.
(തുടരും)
ഭാഗം 9
അച്ഛമ്മയുടെ നിർബന്ധ പ്രകാരം അച്ഛൻ ആദ്യം നന്ദനെ ഫോണിൽ വിളിച്ചു.റിങ്ങ് ഉണ്ട് എടുക്കുന്നില്ല.വീണ്ടും ഒന്നുകൂടി ട്രൈ ചെയ്തു അച്ഛൻ.നോ റസ്പോൺസ് എന്ന മറുപടി കേട്ട് അച്ഛൻ അച്ചമ്മയെ നോക്കി.
"കണ്ടോ അവൻ എടുക്കില്ല.എന്നോട് ദേഷ്യം ആണ് അവന്.അതാ." അച്ഛൻ പറഞ്ഞപ്പോൾ അച്ഛമ്മ തന്നെ നോക്കി നെടുവീർപ്പിടുന്നത് കണ്ടിട്ടും കാണാത്ത പോലെ നിന്നു ബാല. ഇത് താൻ ആദ്യം പ്രതീക്ഷിച്ചത് തന്നെയാണല്ലോ അവൾക്ക് പുതുമ തോന്നിയില്ല.
"എന്തായാലും ചേച്ചി ഇന്ന് തിരികെ ചെല്ലാം എന്ന് പറഞ്ഞതല്ലേ. ഞാൻ ചേച്ചിയെ ആയി പോയിട്ട് കാര്യം പറഞ്ഞിട്ട് കൂട്ടി കൊണ്ട് വരാം."
ഉണ്ണി പറഞ്ഞപ്പോൾ അച്ഛൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
"വേണ്ട ഫോൺ എടുക്കാത്ത അവൻ നീ ചെന്നാലുംനിന്നെ മാനിക്കില്ല. വെറുതെ നാണം കെടാൻ പോകണ്ട."
അച്ഛൻ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിന്നു ബാല. ആരെയും കുറ്റം പറയാൻ കഴിയില്ല തനിക്ക്.
"മോനേ ഉണ്ണി പറഞ്ഞതിൽ കാര്യം ഉണ്ട്.അവൻ പോയി വിവരം പറയട്ടെ. എന്നിട്ട് മോളെ കൂട്ടികൊണ്ട് വരട്ടെ. അതാ നല്ലത് നേരിട്ട് ചെന്ന് പറഞ്ഞൂന്നും ആയിലോ."
അമ്മ പറഞ്ഞപ്പോൾ പിന്നെ എതിർത്തു പറഞ്ഞില്ല അച്ഛൻ എന്നത് ആശ്വാസമായി ബാലക്ക്.
"മോള് പോയിട്ട് വാ.അവൻ വിടും അച്ഛമ്മക്ക് ഉറപ്പുണ്ട്."
ബാല ഒന്ന് ചിരിച്ചു കൊണ്ട് പോകാൻ ഒരുങ്ങി. കൂട്ടുകാരും ആയി കളിക്കുന്ന നിച്ചു് ആദ്യം വാശി പിടിച്ചു എങ്കിലും പിന്നെ ബാലയുടെ കൂടെ പോകാൻ ഒരുങ്ങി.തിരികെ വരും എന്ന പ്രതീക്ഷ ഇല്ലായിരുന്നു ബാലക്ക്.എന്നാലും എല്ലാവരോടും തിരിച്ചു വരാം എന്ന് പറഞ്ഞു കൊണ്ട് ഉണ്ണിയുടെ കൂടെ കാറിൽ കയറി അവള്.
"ചേച്ചി കുറച്ചു കൂടി ബോൾഡ് ആകണം പ്രതികരിക്കാൻ പഠിക്കണം. അല്ലാതെ എല്ലാവരും പറയുന്നത് കേട്ട് അടിമയെ പോലെ ജീവിക്കുകയല്ല വേണ്ടത്. ചേച്ചിയുടെ അഭിപ്രായം ആരുടെ മുന്നിലും തുറന്നു പറയണം. ഇനി എങ്കിലും ജീവിക്കാൻ പഠിക്ക്. അളിയൻ പാർട്ടിയും പ്രസ്ഥാനം എന്നൊക്കെ പറഞ്ഞു നടന്നിട്ട് എന്തു നേടി? ഒരു ജോലി അതൊക്കെ ആവശ്യം അല്ലേ? അച്ഛൻ ഉള്ളത് കൊണ്ട് ഇപ്പോ അറിയില്ല. ഒരു കുട്ടി വളർന്നു വരുന്നുണ്ട്. ചേച്ചി അളിയനെ കര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്. അല്ലെങ്കിൽ ചേച്ചി ജോലിക്ക് ട്രൈ ചെയ്യൂ. പി ജി കഴിഞ്ഞതല്ലേ പി എസ് സി കോച്ചിങ് പോ. ഇല്ലെങ്കിൽ വേണ്ട വീട്ടിൽ ഇരുന്ന് പഠിക്ക്.ഞാൻ ഹെൽപ്പ് ചെയ്യാം."
ഉണ്ണി പറയുന്നത് കേട്ടിരുന്നു ബാല.താൻ പ്രതികരിക്കാൻ മറന്നു തുടങ്ങിയത് എന്ന് മുതലാണ്? ഇനിയും പഠിക്കാൻ തനിക്ക് കഴിയുമോ അതിന് ഒരിക്കലും ഏട്ടൻ സമതിക്കില്ല.നൂറു ശതമാനം ഉറപ്പാണ്.ബാല ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരുന്നു.വീടിന് മുറ്റത്ത് വണ്ടി നിർത്തിയപ്പോൾ ബാല ഓർമ്മകളിൽ നിന്നും തിരിച്ചു നടന്നു.
"അളിയൻ ഉണ്ട്.വണ്ടി ഇരിപ്പുണ്ട്." ഉണ്ണി പറഞ്ഞു കൊണ്ട് ഇറങ്ങി.
ബാല ഇറങ്ങി മോൾ ഉറങ്ങി പോയത് കൊണ്ട് മോളെ എടുത്ത് തോളിൽ കിടത്തി കൊണ്ട് വരാന്തയിലേക്ക് കയറാൻ തുടങ്ങുമ്പോൾ തന്നെ അടുക്കള പുറത്ത് നിന്നും അമ്മ ഓടി വന്നു.
"ഉണ്ണിയോ..വരൂ.."അമ്മ സ്നേഹത്തോടെ വിളിച്ചു.
"ഏട്ടൻ എവിടെ അമ്മേ?" ബാല ചോദിച്ചു.
"റൂമിൽ ഉണ്ട് ഇപ്പോ എത്തിയതേ ഉള്ളൂ.അച്ഛൻ പുറത്തേക്ക് പോയതാ.മോൻ ഇരിക്ക്.മോളെ റൂമിൽ കിടത്തി വാ മോളെ.അവനെ വിളിച്ചോ."
അമ്മ പറഞ്ഞു കൊണ്ട് ഉണ്ണിയോട് വിശേഷം ചോദിക്കാൻ തുടങ്ങി.ബാല താഴെയുള്ള റൂമിൽ മോളെ കിടത്തി കൊണ്ട് ഗോവണി പടികൾ കയറി മുകളിലെ റൂമിലേക്ക് നടന്നു.കട്ടിലിൽ കമിഴ്ന്നു കിടന്ന് ഉറങ്ങുകയാണ് നന്ദൻ.പതിയെ അവൻ്റെ അടുത്ത് പോയി ഇരുന്നു ബാല രണ്ടു ദിവസം കാണാതെ ഇരുന്നത് കൊണ്ടാകാം പെട്ടെന്ന് തന്നെ അവൻ്റെ കവിളിൽ ചുംബിച്ചു അവള്. എത്ര ചുംബിച്ചാലും തനിക്ക് മതിവരില്ല.അത്ര പ്രണയമാണ് തനിക്ക് ഇയാളോട്. ഒരു തരം ഭ്രാന്ത്.
ഉറക്കത്തിൽ നിന്നും ഉണർന്നു നന്ദൻ.
"എത്തിയോ."
അത്ര സന്തോഷം ഇല്ല ചോദ്യത്തിൽ എന്ന് മനസ്സിലായി. അവൾക്ക്.പുതിയ ഡ്രസ്സ് ആയത് കൊണ്ടാവാം ചുഴിഞ്ഞ് നോക്കി കൊണ്ട് ചോദിച്ചു നന്ദൻ.
"പെണ്ണിൻ്റെ വീട് കാണാൻ പോകുന്നതിനു പുതിയ ഡ്രസ്സ് വേണോ? കുറച്ച് പൈസ ചിലവാക്കി അല്ലേ നിൻ്റെ തന്തപിടി."
അഴിഞ്ഞു തുടങ്ങിയ മുണ്ട് മുറുക്കി ഉടുത്ത് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു നന്ദൻ.
"ഉണ്ണി താഴെ ഇരിക്കുന്നുണ്ട്. വരൂ."
ഇനിയും എന്തെങ്കിലും പറയാൻ ഇട കൊടുക്കാതെ ഇരിക്കാൻ പറഞ്ഞു കൊണ്ട് ബാല താഴേക്ക് പോയി.നന്ദൻ വരുന്നത് കണ്ട് ഉണ്ണി എഴുനേറ്റു.വിവരം അറിഞ്ഞപ്പോൾ പരിഹാസ ചിരി വിരിഞ്ഞു നന്ദൻ്റെ ചുണ്ടിൽ.
"പിന്നെ എന്തിനാ ഇപ്പോ കെട്ടി എടുത്തത്? കല്ല്യാണം കഴിഞ്ഞിട്ട് വന്നാൽ മതിയായിരുന്നല്ലോ?" അവൻ പറഞ്ഞത് കേട്ട് ഉണ്ണി പെട്ടന്ന് തന്നെ എഴുനേറ്റു.
"മോനേ..ഉണ്ണി നല്ല കാര്യത്തിന് വന്നതല്ലേ? നീ എന്താ ഇതുപോലെ പെരുമാറുന്നത്?" അമ്മ സ്വരം ഉയർത്തി കൊണ്ട് ചോദിച്ചു.
"അളിയന് ഇഷ്ടപ്പെട്ടില്ല എങ്കിൽ വേണ്ട.പക്ഷേ എൻ്റെ കാര്യത്തിന് ചേച്ചി വേണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അതാണ് അവരെ കൂട്ടി കൊണ്ട് പോകാൻ കൂടിയാണ് ഞാൻ വന്നത്."
ഉണ്ണിയുടെ സ്വരതിലും കടുപ്പം ഉള്ളതായി തോന്നി അവൾക്ക്.
"ഉണ്ണി മോൻ പോയിക്കോ..ചേച്ചി വിളിക്കാം." തൊണ്ട കുഴിയിൽ കുരുങ്ങിയ തേങ്ങൽ ഉള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞു ബാല.
"ചേച്ചി." ഉണ്ണി വേദനയോടെ ബാലയെ നോക്കി കൊണ്ട് വിളിച്ചു.
"നീ വെറുതെ നാണംകെട്ട് നിൽക്കണ്ട മോനെ. പൊയ്ക്കോ." പറഞ്ഞു കൊണ്ട് ബാല റൂമിലേക്ക് ഓടി പോയി
(തുടരും)
ഭാഗം 10
ബാല റൂമിലേക്ക് പോയത് നോക്കി നിർവികാരതയോടെ നിന്നു ഉണ്ണി. അപ്പോഴാണ് അച്ഛൻ പൂമുഖത്ത് നിന്നും അകത്തേക്ക് കയറിയത്. മുഖം കണ്ടാൽ തന്നെ അറിയാം അകത്തുള്ള സംഭാഷണശകലങ്ങൾ എല്ലാം കേട്ട് കഴിഞ്ഞാണ് വരുന്നത് എന്ന്. നന്ദൻ അറിയാതെ തല കുനിച്ചു പോയി.
"എല്ലാം ഞാൻ കേട്ടു ഉണ്ണി.മോൻ വിഷമിക്കേണ്ട ധൈര്യമായി പൊക്കോളൂ ചേച്ചി കൃത്യസമയത്ത് എത്തിയിരിക്കും." നന്ദനെ കടുപ്പിച്ച് നോക്കിയിട്ട് പറഞ്ഞു അച്ഛൻ.
"അതെ മോൻ ചെല്ല്."അമ്മയും പറഞ്ഞു.
"ശരി നിങ്ങളുടെ വാക്ക് വിശ്വസിച്ച് ഞാൻ ഇറങ്ങുന്നു."
പറഞ്ഞു കൊണ്ട് ഉണ്ണി ഇറങ്ങി അവൻ കാറിൽ കയറി പോകുന്നത് വരെ അച്ഛനും അമ്മയും പൂമുഖത്ത് തന്നെ നിന്നു. തിരിഞ്ഞു നടക്കുമ്പോൾ നന്ദൻ റൂമിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു.
"എൻ്റെ മോൻ ഒന്ന് നിൽക്ക്. ഇന്നേവരെ നിൻ്റെ സകല തോന്നിവാസത്തിനും കൂട്ടുനിന്നവനാണ് അച്ഛൻ. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും പാർട്ടിയുടെ പിന്നാലെ നടക്കുന്നത് എനിക്ക് വിലക്കാൻ അറിയാഞ്ഞിട്ടല്ല. ഞാൻ അത് ചെയ്യാത്തത് നിനക്ക് എന്നെങ്കിലും കുറച്ചു ബോധം വരുമെന്ന് കരുതിയിട്ടാണ്. ഇനിയും നീ നിൻ്റെ കുട്ടിക്കളി മാറ്റിയില്ലെങ്കിൽ, ഈ വീടിൻ്റെ പടി കയറ്റില്ല നിന്നെ ഞാൻ. നിന്നെ വിശ്വസിച്ച് അതിലുപരി നിന്നെ സ്നേഹിച്ച് വീട്ടുകാരോട് മത്സരിച്ച് നിന്നെ കല്യാണം കഴിച്ചതാണ് ശ്രീ ബാല. അവളുടെ വീട്ടുകാരെല്ലാം എതിർത്തിയിട്ടും നിന്നെത്തന്നെ വിവാഹം ചെയ്യുള്ളൂ എന്ന് നിർബന്ധം പിടിച്ച് ഈ വീടിന്റെ പടി വലതുകാൽ വച്ച് കയറി വന്നവൾ ആണ് അവൾ. കയറി വന്ന അന്നുമുതൽ എന്നെയോ നിൻ്റെ അമ്മയെയോ വിഷമിപ്പിക്കുന്ന ഒരു വാക്കുപോലും അവളിൽ നിന്നുണ്ടായിട്ടില്ല. നിനക്കൊരു ജോലി ഇല്ലാതിരുന്നിട്ടും അവളുടെ അച്ഛൻ ഈ വിവാഹത്തിന് സമ്മതിച്ചത് മകളോടുള്ള വാത്സല്യം കൊണ്ട് മാത്രമാണ്. അതെന്റെ മോൻ അയാളുടെ കഴിവുകേടായി കാണരുത്. കാരണം ഇനിയും നിനക്ക് മനസ്സിലാവാത്ത ഒന്നുണ്ട് ജീവിതം ഒരിക്കലും നമുക്ക് എഴുതിച്ചേർക്കാൻ കഴിയാത്ത ഒരു പുസ്തകമാണ്. തിരുത്തി കുറക്കാനും എളുപ്പമല്ല. കഴിഞ്ഞുപോയ ജീവിതം ഒരിക്കലും തിരിച്ചു കിട്ടില്ല. പിന്നീട് അതേ കുറിച്ച് ഓർത്ത് കരഞ്ഞിട്ട് കാര്യമില്ല. അപ്പോഴേക്കും കാലം ഒരുപാട് മുന്നോട്ട് പോയി കഴിഞ്ഞിരിക്കും. ഇന്നിൽ ജീവിക്കാൻ പഠിക്കണം. ഇതുവരെ നിൻ്റെ കൂടെ നിന്നു ബാല. നാളെ അവൾ തീരുമാനം മാറ്റിയാൽ പിന്നീട് ഒരിക്കലും നിനക്ക് തിരിഞ്ഞു നടക്കാൻ കഴിഞ്ഞെന്നു വരില്ല നഷ്ടപ്പെട്ടുപോയ നിൻ്റെ ജീവിതത്തിലേക്ക്."
അച്ഛൻ പറയുന്നതു മുഴുവൻ അനുസരണയുള്ള കുട്ടിയെ പോലെ കേട്ടു നിന്നു നന്ദൻ. തലകുനിച്ചുതന്നെ.
"അതെ മോനെ നിന്നെ അവർ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ നീ തന്നെയാണ്. അവരുടെ നിലയ്ക്ക് വിലയ്ക്കും യോജിച്ചവനല്ല നീ എന്ന നിന്റെ ഈഗോ.അതാ നിന്നെ അവരിൽ നിന്ന് വിട്ടു നിൽക്കാൻ പ്രേരിപ്പിക്കുന്നത്.ഒരു ജോലി വാങ്ങാൻ ശ്രമിക്കൂ ആദ്യം.നിന്നെ കുറ്റപ്പെടുത്തിയ അവർ തന്നെ നിന്നെ ചേർത്ത് പിടിക്കും.നീ ഒന്ന് മനസ്സ് വെച്ചാൽ മാത്രം മതി."
നന്ദൻ രനുപേരെയും ഒന്ന് നോക്കി റൂമിലേക്ക് പോയി. കട്ടിലിൽ കമിഴ്ന്നു കിടന്ന് കരയുകയാണ് ശ്രീ ബാല. പതിയെ അവളുടെ അടുത്തിരുന്നു അവൻ.അവളുടെ കണ്ണുകൾ നിറയുന്നത് ഒരിക്കലും തനിക്ക് കണ്ട് നിൽക്കാൻ കഴിയില്ല. എങ്കിലും അറിയാതെ തന്നെ അവളെ വേദനിപ്പിക്കും. അവളുടെ വീട്ടുകാരുടെ കാര്യം വന്നാൽ.തെറ്റ് തൻ്റെ ഭാഗത്ത് തന്നെയാണ്. അർഹിക്കാത്ത നിധിയാണ് ബാല.അവൾക്ക് തന്നോടുള്ള സ്നേഹം അത് മറ്റാരെക്കാളും നന്നായി അറിയാം. പക്ഷേ എന്തോ അവളുടെ വീട്ടുകാർ വില തരുന്നില്ല തനിക്ക്. അതാണ് ഇത്ര ദേഷ്യം അവരോട്. ഒന്നാലോചിച്ചാൽ അവരുടെ ഭാഗത്താണ് ശരി. വേലയും കൂലിയും ഇല്ലാത്ത മകളുടെ ഭർത്താവ്. അല്ലാതെ എന്താ ഐഡന്റിറ്റി തൻ്റെ? മനസ്സ് കൈ വിട്ടു പോയി അവൻ്റെ. ബാലയുടെ അടക്കി പിടിച്ച തേങ്ങൽ കേട്ട് നന്ദൻ്റെ ഉള്ളം പിടഞ്ഞു.
"മാളു.."
പതിയെ അവളുടെ ചുമലിൽ പിടിച്ചു കൊണ്ട് വിളിച്ചു അവൻ.
തേങ്ങൽ ഒന്നുകൂടി ഉച്ചത്തിലായി.അവളിൽ.
"ഞാൻ പെട്ടന്ന് പറഞ്ഞു പോയതാ നീ അത് വിട്. നീ പൊയ്ക്കോ.ഞാൻ കൊണ്ട് വിടാം. നാളെ തന്നെ. നിന്നെയും മോളെയും കാണാതെ എനിക്ക് പറ്റില്ല മാളു.. അതാ ഞാൻ."
നന്ദൻ്റെ സ്വരം ഇടറി പോകുന്നത് അറിഞ്ഞു കൊണ്ട് ബാല പെട്ടന്ന് എഴുന്നേറ്റിരുന്നു. അവൻറെ നെഞ്ചിൽ തലചായ്ച്ച് ഇരുകൈകൊണ്ട് അവനെ ഇറുകെ പുണർന്നു. അതിൽ കൂടുതൽ ഒന്നും നന്ദനോട് പിണങ്ങി ഇരിക്കാനോ നന്ദനോട് കഴിയുമായിരുന്നില്ല ശ്രീ ബാലക്ക്. കാരണം അവളുടെ പ്രാണവായുവാണ് നന്ദൻ.
അവനും ഇരുകൈകളും കൊണ്ട് അവളെയും നെഞ്ചോട് ചേർത്തുപിടിച്ചു. അവന്റെ കണ്ണുകളും ഈറനായി.
"നന്ദേട്ടാ.. എല്ലാവരുടെയും മുന്നിൽ ഞാനൊരു ചോദ്യചിഹ്നമാണ്. പക്ഷേ ഉണ്ണിയുടെ കാര്യത്തിന് എനിക്ക് പോകാതിരിക്കാൻ കഴിയില്ല. ഭർത്താവ് ഉണ്ടായിട്ടും ഒരു പരിപാടിക്കും ഇന്നേവരെ നന്ദേട്ടൻ എൻറെ കൂട്ടത്തിൽ വന്നിട്ടില്ല. എല്ലാവരോടും നുണ പറഞ്ഞ് ഞാൻ മടുത്തു. നന്ദേട്ടൻ ഈ വാശിയൊക്കെ ഉപേക്ഷിക്കണം. ഒരു ജോലിക്ക് ട്രൈ ചെയ്യണം. എന്നും ഇങ്ങനെ കഴിഞ്ഞാൽ മതിയോ? നമുക്കും ഒരു മോളുണ്ട്. നാളെ അവളോടും ഓരോരുത്തർ ചോദിക്കില്ലേ. ഇന്ന് ഞാൻ മൗനമായി നിൽക്കുന്നത് പോലെ നാളെ മറ്റുള്ളവർക്ക് മുൻപിൽ നമ്മുടെ മകളും തലകുനിച്ചു നിൽക്കേണ്ടിവരും. അച്ഛന് ജോലിയും കൂലിയും ഒന്നുമില്ല എന്ന കാരണത്താൽ. കൂലിപ്പണി ആയാലും അതിനു ഒരു അന്തസ്സ് ഉണ്ട് നന്ദേട്ടാ. അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി പടപൊരുതാനും തൊണ്ട പൊട്ടുമാറു മുദ്രാവാക്യം വിളിച്ചിട്ടും ഇന്നുവരെ എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ? എല്ലാം വേണം ഞാൻ ഒന്നും വേണ്ടെന്ന് പറയുന്നില്ല. ഇനിയെങ്കിലും സ്വന്തമായി ഒരു വരുമാനം. എന്നും അച്ഛൻ്റെ തണലിൽ നിൽക്കാതെ."
ബാല പറയുന്നത് കേട്ടപ്പോൾ ദേഷ്യം വന്നു എങ്കിലും അപ്പോൾ എന്തെങ്കിലും പറഞ്ഞാൽ, അവൾ ഒന്നുകൂടി വേദനിക്കും എന്നുള്ളതുകൊണ്ട് നന്ദൻ ഒന്നും മിണ്ടിയില്ല. കാരണം ഇന്നേവരെ ഒന്നിന്റെ പേരിലും തന്നെ കുറ്റപ്പെടുത്തിയിട്ടില്ല ഇവൾ. വെറുതെ അവളുടെ പുറത്ത് തഴുകിക്കൊണ്ടിരുന്നു അവൻ.അവൻ്റെ സ്നേഹലാളനങ്ങൾ പ്രണയത്തിലേക്ക് വഴി മാറി. അതുവരെ മൂടിക്കെട്ടിയ കാർമേഘം അഴിഞ്ഞുവീണു. നന്ദന്റെ കൈവിരലുകൾ അവളുടെ ശരീരത്തിൽ തഴുകി തലോടി. പിണക്കങ്ങളും പരിഭവങ്ങളും അലിഞ്ഞില്ലാതായി. നന്ദന്റെയും ബാലയുടെയും പ്രണയ നിമിഷങ്ങളിൽ
(തുടരും)
ഭാഗം 11
അത്താഴത്തിന് ഇരിക്കുമ്പോൾ പിറ്റേദിവസം രാവിലെ തന്നെ ബാലയെ വീട്ടിൽ കൊണ്ട് ചെന്നാക്കാമെന്ന് നന്ദൻ പറഞ്ഞു. അതു കേട്ടപ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷമായി; ഒപ്പം ബാലയ്ക്കും. അമ്മമ്മയുടെ വീട്ടിലേക്ക് നാളെ പോകും എന്ന് അറിഞ്ഞപ്പോൾ, മോൾക്കും വളരെ സന്തോഷമായി. അമ്മയുടെ കൂടെ അടുക്കളയിൽ സഹായിക്കുമ്പോൾ, വാ തോരാതെ ജീതുവിന്റെ വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു ബാല.
"എന്തായാലും ഉണ്ണിക്ക് യോജിച്ച കുട്ടി തന്നെയാകും അവൾ."
അമ്മ മറുപടി എന്നോണം പറഞ്ഞു.
എല്ലാം കഴിഞ്ഞ് അടുക്കള വൃത്തിയാക്കി റൂമിലേക്ക് ചെല്ലുമ്പോൾ, മോൾ നന്ദന്റെ വയറിനു മുകളിൽ ഇരുന്ന് കൊണ്ട് മാമൻ്റെ വീട്ടിലെ വിശേഷം പറയുന്നത് കേട്ടു ബാല.
"മതി മതി വിശേഷം . ഉറങ്ങാൻ നോക്ക്. ഇന്നെന്താ അച്ഛമ്മയുടെ കൂടെ കിടക്കാൻ പോകുന്നില്ലേ?"
ബാല മോളോട് ചോദിച്ചു കൊണ്ട് ലൈറ്റ് ഓഫ് ആക്കി ബെഡ് ലൈറ്റ് ഇട്ടു കൊണ്ട് മുടി വാരി കെട്ടി കിടന്നു. "ഇല്ല ഞാനിന്ന് അച്ഛൻറെ കൂടെയാണ്."
പറഞ്ഞുകൊണ്ട് നന്ദന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് കിടന്നു നിച്ചു മോൾ.
വീട്ടിലെ വിശേഷമൊന്നും നന്ദൻ ബാലയോട് ചോദിച്ചില്ല. അറിയാൻ ഒട്ടും ആഗ്രഹം പ്രകടിപ്പിച്ചതുമില്ല. കൂടുതലൊന്നും അവളും പറഞ്ഞില്ല. പതിവുപോലെ വെളുപ്പിനെ ഉണർന്ന് കുളിച്ച് പൂജ മുറിയിൽ വിളക്ക് വെച്ച് ബാല അടുക്കളയിൽ കയറി. തന്റെ ജോലികൾ ചെയ്ത് തുടങ്ങുമ്പോഴേക്കും അമ്മയും എഴുന്നേറ്റു വന്നു." മോളെ പെട്ടന്ന് ഒരുങ്ങാൻ നോക്ക്.ഇല്ലെങ്കിൽ അവൻ എവിടെ എങ്കിലും പോയ് കളയും. ജോലികൾ എല്ലാം ഞാൻ ചെയ്യാം."അമ്മ പറയുന്നത് കേട്ടപ്പോൾ,ബാല നന്ദന് ചായയും എടുത്ത് റൂമിലേക്ക് നടന്നു.അവനെ വിളിച്ച് ഉണർത്തി ചായ കൊടുത്തു.
"നേരത്തെ പോകണോ ഉച്ചയ്ക്ക് ഞാൻ വന്നിട്ട് വിട്ടാൽ മതിയോ?ഒരു മീറ്റിംഗ് ഉണ്ട് നീ ഒരുങ്ങി വരുമ്പോഴേക്കും നേരം വൈകും.ഞാൻ പോയിട്ട് വരാം."
മുണ്ട് മുറുക്കി ഉടുത്ത് നന്ദൻ എഴുന്നേറ്റു.
"ശരി ഉച്ചയ്ക്ക് വരണം ഞാൻ ചെല്ലാം എന്ന് വിളിച്ചു പറഞ്ഞു.അച്ചമ്മ നോക്കി ഇരിക്കും."
ഒരു വിസമതവും പ്രകടിപ്പിക്കാതെ പറഞ്ഞു ബാല.
"നല്ല കുട്ടി." അവളുടെ കവിളിൽ ഒന്ന് വലിച്ചു കൊണ്ട് തോർത്ത് എടുത്ത് കഴുത്തിൽ ചുറ്റി കൊണ്ട് പടികൾ ഇറങ്ങി താഴേക്ക് പോയി നന്ദൻ.അടുക്കള വാതിൽ കടന്ന് കുളത്തിലേക്ക് നടന്നു. കുളി കഴിഞ്ഞ് നന്ദൻ വരുമ്പോഴേക്കും പ്രാതൽ എടുത്തു വെച്ചിരുന്നു ബാല. മോളെയും എഴുന്നേൽപ്പിച്ചു കുളിപ്പിച്ചു ബാല.നേഴ്സറിയിൽ പോകണ്ട എന്ന് പറഞ്ഞപ്പോൾ മോൾക്ക് സന്തോഷമായി.അച്ഛൻ കഴിച്ച് കഴിഞ്ഞ് പൂമുഖത്ത് പേപ്പർ വായിച്ച് ഇരുന്നു.നന്ദൻ പെട്ടന്ന് ഡ്രസ്സ് മാറി വേഗം വരാം എന്ന് പറഞ്ഞ് ഇറങ്ങി. ഉച്ചയ്ക്ക് ബാല കഴിക്കാതെ കാത്തിരുന്നു. നന്ദൻ വന്നില്ല.കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ഛൻ്റെ ഫോണിലേക്ക് ആരോ വിളിച്ചതും തിടുക്കത്തിൽ അച്ഛൻ പുറത്തേക്ക് പോകുന്നത് കണ്ടു ബാല.
(തുടരും)
ഭാഗം 12
ബാല വഴിക്കണ്ണുമായി നന്ദനെ കാത്തിരുന്നു. അമ്മ ഇടയ്ക്ക് വന്ന് കഴിക്കാൻ നിർബന്ധിച്ചു എങ്കിലും അവള് അനുസരിച്ചില്ല. ആരോടോ വാശി തീർക്കുന്നത് പോലെ മുഖവും വീർപ്പിച്ചു കൊണ്ട് ഇരുന്നു. വീട്ടിൽ നിന്നും അമ്മയും അച്ഛനും ഉണ്ണിയും ഫോൺ വിളിച്ചു എങ്കിലും ബാല ഫോണിൽ സംസാരിച്ചില്ല. മോൾ എന്തോ പറഞ്ഞു, വന്നപ്പോൾ മോളെ വഴക്ക് പറയുകയും ചെയ്തു ബാല. അമ്മ മോളെ കൂട്ടി കൊണ്ട് അകത്തേക്ക് പോയി. ഏറെ നേരം കഴിഞ്ഞും നന്ദൻ വന്നില്ല. തൻ്റെ റൂമിലേക്ക് പോയി ബാല.ഒരു തരം നിർവികാരതയോടെ.കുറച്ചു സമയം കഴിഞ്ഞപ്പോൾ ആരൊക്കെയോ വന്ന് അമ്മയോട് ഉറക്കെ സംസാരിക്കുന്നത് കേട്ടു ബാല. അമ്മയുടെ നിലവിളി കേട്ടപ്പോഴാണ് അവൾ ഓടി ഇറങ്ങി വന്നത്.
"അല്ല പേടിക്കാൻ ഒന്നും ഇല്ല. കേസ് ആക്കാൻ വേണ്ടി ഹോസ്പിറ്റലിൽ പോയി എന്നേ ഉള്ളൂ. എതിർ പാർട്ടിക്കാർ വൈരാഗ്യം തീർത്തതാണ്. എന്തായാലും അവരുടെ ലക്ഷ്യം നടന്നില്ല. നന്ദൻ്റെ ആയുസ്സിന്റെ ബലം കൊണ്ട്. "വന്നവരിൽ ഒരാൾ പറയുന്നത് കേട്ടപ്പോൾ തല ചുറ്റുന്നത് പോലെ തോന്നി അവൾക്ക്. നന്ദേട്ടനു എന്തോ അപകടം പറ്റിയെന്ന് ആരോ വിളിച്ചു പറയുന്നത് പോലെ.
"എന്താ അമ്മേ?" വിറയലോടെ ചോദിച്ചു ബാല. ഈ സമയം അച്ഛൻ്റെ കാർ വന്ന് മുറ്റത്ത് നിന്നു. അതിൽ നിന്നും ഉണ്ണിയും അമ്മയും ഇറങ്ങി ഓടി വരുന്നത് കണ്ടതോടെ തല ചുറ്റി വീണു ബാല.
"മോളെ" അമ്മ നിലവിളിച്ചു കൊണ്ട് ബാലയെ വിളിച്ചു.
നന്ദൻ്റെ അമ്മ പെട്ടന്ന് തന്നെ വെള്ളം എടുത്തു കൊണ്ട് വന്ന് മുഖത്തേക്ക് തെളിച്ചപ്പോൾ ബാല പതിയെ കണ്ണ് തുറന്നു." ഒന്നുമില്ല മോളെ..പേടിക്കാതെ."
അമ്മ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
"അതെ നന്ദൻ്റെ അമ്മ ഒരു കാര്യം മനസ്സിലാക്കണം എൻ്റെ മകളുടെ ഭാവി ജീവിതത്തിന് ഒരു വിലയും നൽകാതെ, പാർട്ടി അത് ഇത് എന്ന് പറഞ്ഞ് നടക്കുന്ന ഒരുവൻ്റെ കൂടെ ഇനിയും ജീവിക്കാൻ എൻ്റെ മോളെ വിടില്ല ഞാൻ. കുറെ ആയി ക്ഷമിക്കുന്നു. വിവാഹബന്ധം വേർപെടുത്തി ഇവർ എൻ്റെ വീട്ടിൽ നിൽക്കുന്നതാണ് വിധവ എന്ന പേരിനേക്കാൾ എത്രയും നല്ലത്. അതികൊണ്ട് എൻ്റെ മോളെ ഞാൻ തിരികെ കൊണ്ട് പോകുന്നു. നിങ്ങളുടെ മകന് ദൈവം ഒരു അവസരം കൊടുത്തു എന്ന് കരുതിയാൽ മതി. എല്ലാം അവസാനിപ്പിച്ച് അവൻ വന്നാൽ, എന്ത് ചെയ്യണം എന്ന് ഞാൻ ആലോചിക്കാം. അതല്ലാതെ ഇനിയും ഇവളെ ഇവിടെ നിർത്തി പോകാൻ തയ്യാറല്ല ഞങ്ങൾ."
പറഞ്ഞു കൊണ്ട് ബാലയെ താങ്ങി പിടിച്ച് കൊണ്ട് എഴുന്നേൽപ്പിച്ചു അച്ഛൻ.
"മോൾ അച്ഛൻ്റെ കൂടെ വരണം.നമ്മുടെ വീട്ടിലേക്ക്."
അവള് ആദ്യം കാണുന്നത് പോലെ അച്ഛനെ നോക്കി.
"ഇല്ല...എൻ്റെ നന്ദേട്ടനു എന്തുപറ്റി എന്നറിയാതെ എവിടേക്കും വരില്ല ഞാൻ."
കണ്ണുകൾ നിറഞ്ഞൊഴുകി ഭ്രാന്തിയെ പോലെ അലറി കൊണ്ട് പറഞ്ഞു അവൾ.
"ഇപ്പോ അവൻ ചത്തിട്ടില്ല. അത് ചിലപ്പോൾ നിൻ്റെ പ്രാർത്ഥനയുടെ ഫലമായിരിക്കാം."
അച്ഛൻ പറഞ്ഞപ്പോൾ ഞെട്ടിയത് പോലെ നോക്കി ബാല.
"എന്താ പറഞ്ഞത്? എൻ്റെ ..." വാക്കുകൾ ഇടറി മുറിഞ്ഞു അവളുടെ.
"മോൾ ഇനി ഇവിടെ നിൽക്കണ്ട നമുക്ക് വീട്ടിലേക്ക് പോകാം." അമ്മയും പറഞ്ഞു
"ഇല്ല...എനിക്കിപ്പോൾ കാണണം എന്റെ നന്ദേട്ടനെ. എന്നിട്ട് .. എവിടെ വേണമെങ്കിലും വരാം ഞാൻ..പ്ലീസ് അച്ഛാ.."
അച്ഛൻ്റെ കാലു പിടിച്ചു കരഞ്ഞു ബാല. അവളുടെ അവസ്ഥ കണ്ട് കൂടി നിന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു.
"ശരി.അച്ഛൻ കൊണ്ട് പോകാം. പക്ഷേ ഇനി മോൾ ഇവിടെ നിൽക്കാൻ സമ്മതിക്കില്ല അച്ഛൻ. അവനെ കണ്ടിട്ട് നമുക്ക് വീട്ടിൽ പോകാം."
അച്ഛൻ പറഞ്ഞപ്പോൾ തൽക്കാലം ഹോസ്പിറ്റലിൽ പോയി നന്ദനെ കാണാമെന്നു മാത്രമേ അപ്പോൾ ബാല കരുതിയുള്ളൂ. ഹോസ്പിറ്റലിൽ എത്തി അവർ.വീഴാൻ പോയ ബാലയെ ഉണ്ണി താങ്ങി പിടിച്ചു. നന്ദനെ മുറിവ് ഡ്രസ്സ് ചെയ്തു റൂമിലേക്ക് മാറ്റിയിരുന്നു. പാർട്ടിക്കാർ കൂട്ടം കൂടി നിൽക്കുന്നുണ്ട് റൂമിൽ. അപ്പോഴും രാഷ്ട്രീയ ചർച്ച നടത്തുകയാണ് അവർ. തല ഉയർത്തി വെച്ചാണ് നന്ദൻ കിടക്കുന്നത്.നെറ്റിയിൽ വലിയ കെട്ട് ഉണ്ട്. ഇടതു കയ്യിലും കെട്ട് ഉണ്ട്. വേദന കൊണ്ട് മുഖം ചുളിയുന്നുണ്ട് അവൻ്റെ.
"നന്ദേട്ടാ.."ബാല കരഞ്ഞു കൊണ്ട് വിളിച്ചു.അവളുടെ വിളി കേട്ടതും നന്ദൻ ഞെട്ടിയത് പോലെ വാതിക്കലിലേക്ക് നോക്കി.
(തുടരും)
ഭാഗം 13
ആർത്തലച്ചു കൊണ്ട് ബാല ഓടി കയറി വന്നു അവൻ്റെ അരികിൽ. അഴിഞ്ഞു കിടക്കുന്ന അവളുടെ മുടിയിഴകളും കരഞ്ഞു വീർത്ത മുഖവും, ചുവന്ന കലങ്ങിയ കണ്ണുകളും കാൺകെ നോവിന്റെ കുളിർമഴ പെയ്തു നന്ദന്റെ മനസ്സിൽ.
മോളെയും എടുത്തു കൊണ്ട് കയറി വരുന്ന ബാലയുടെ അമ്മയെയും, കണ്ടപ്പോൾ അവൻ്റെ ചങ്ക് പിടഞ്ഞു. കാര്യം എന്തെന്ന് മനസ്സിലായില്ലെങ്കിലും നന്ദന്റെ തലയിലെ കെട്ടും കൈയിലെ മുറിവും അമ്മയുടെ കരച്ചിലും കണ്ടതുകൊണ്ട് നിച്ചു മോളും വലിയ വായിൽ കരയാൻ തുടങ്ങി.ഉണ്ണി അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ബാലയുടെ അച്ഛൻറെ മുഖം വലിഞ്ഞുമുറുകി. ദേഷ്യം കൊണ്ട് ആകെ ചുവന്നിരിക്കുന്നുണ്ട് അയാൾ."നന്ദേട്ടാ, എന്താ പറ്റിയത്? എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ എനിക്ക് ഇതൊന്നും കാണാൻ വയ്യല്ലോ.."
നന്ദന്റെ ഇരു കവിളിലും പിടിച്ചുകൊണ്ട് ബാല പുലമ്പി. അവളുടെ കരച്ചിൽ അസ്വസ്ഥത സൃഷ്ടിച്ചു അവനിൽ.
"ബാല നീ കരുതുന്ന പോലെ ഒന്നും പറ്റിയിട്ടില്ല എനിക്ക്. ഇതൊക്കെ വെറുതെ കെട്ടിവെച്ചതാണ്. കേസിനെ ബലം കൂട്ടാൻ. എന്തായാലും കേസ് ആകും. അപ്പോൾ കുറച്ചു കൂടി പാർട്ടിക്ക് മുൻഗണന കിട്ടാനാണ് ഇതൊക്കെ ചെയ്യുന്നത്. അല്ലാതെ നീ കരുതുന്ന പോലെ എനിക്കൊന്നും പറ്റിയിട്ടില്ല. ഒന്നാമത് നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് ഓടി പിടച്ചു വന്നത്? കുറച്ചു കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ?"
അവളുടെ സങ്കടം കണ്ട് ഒരുവിധ ദയയും കാണിക്കാതെ പറയുന്ന നന്ദനെ ദേഷ്യത്തോടെ നോക്കി അച്ഛൻ.തൻ്റെ മകൻ ആണ് എങ്കിലും ഇത്രക്ക് അഹങ്കാരം പാടില്ല.സ്വയം അടക്കി പിടിച്ചു അച്ഛൻ.
"മോളെ വാ പോകാം.ഇവിടെ നിൻ്റെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല."
അച്ഛൻ്റെ സ്വരം കേട്ടതും ബാല ദയനീയമായി എല്ലാവരെയും നോക്കി.
"ബാല നീ വീട്ടിൽ പോകൂ. എനിക്ക് കുഴപ്പമൊന്നും ഇല്ല. ഇങ്ങനെ കരഞ്ഞു നിലവിളിക്കാൻ മാത്രം മാത്രം ഞാൻ ചത്തിട്ടും ഇല്ല."
ബാലയുടെ അച്ഛൻ പറയുന്നത് കേട്ട് ദേഷ്യം വന്ന് കൊണ്ട് പറഞ്ഞു നന്ദൻ.
"നന്ദാ നിൻ്റെ അഹങ്കാരം കുറച്ച് കൂടുന്നുണ്ട്.എന്തിനും ഒരു പരിധി ഉണ്ട് കേട്ടോ. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. പറഞ്ഞ നീ മറക്കും കേട്ടവർ മറക്കണംന്നില്ല." അത്രയ്ക്ക് ദേഷ്യപ്പെട്ട് ആദ്യമായി കാണുകയാണ് നന്ദൻ്റെ അച്ഛനെ എല്ലാവരും.
"അതെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഇനിയും എൻ്റെ മകളെ വേദനിപ്പിക്കാൻ നിർത്തില്ല ഞാൻ. ഇവളെ മനസ്സിലാക്കാൻ പോലും കഴിയാത്ത ഇവൻ്റെ കൂടെ ഇനിയും നിർത്തി പോയാൽ അച്ഛൻ എന്ന നിലയിൽ എൻ്റെ മകളോട് ഞാൻ ചെയ്യുന്ന നന്ദികേട് ആയിരിക്കും അത്. മോളെ വാ.. പോകാം. അച്ഛൻ്റെ കണ്ണടയും വരെ നീ എൻ്റെ ചിറകിനടിയിൽ സുരക്ഷിതയായിരിക്കും. പാർട്ടി ഇവൻ എന്ന് ഉപേക്ഷിച്ച് ജോലിക്ക് പോകാനുള്ള തീരുമാനം എടുക്കുന്നു അന്ന് നമ്മുക്ക് ഈ ബന്ധം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം."
പറഞ്ഞു കൊണ്ട് നന്ദയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു അച്ഛൻ.
"അച്ഛാ..ഞാൻ ഒന്ന് സംസാരിച്ചിട്ടു വരാം." നന്ദ കെഞ്ചി പറഞ്ഞു.
"നീ ഇത്ര കാലം സംസാരിച്ചത് മതി ഇനി.വാടി." അമ്മയും ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് നടന്നു.
"അച്ഛാ..ഞാൻപോകില്ല അച്ഛാ.."
കുഞ്ഞ് കരഞ്ഞു.
"എടാ..ബാല മോളെ തിരിച്ചു വിളിക്ക്.നീ ഇനി ഒന്നിനും പോകില്ല എന്ന് പറയെടാ.."
അച്ഛൻ പറയുന്നത് കേട്ട് ദേഷ്യം വന്നു നന്ദന്. "പോട്ടെ എനിക്ക് എൻ്റെ പാർട്ടി ഉപേക്ഷിക്കാൻ കഴിയില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും." നന്ദൻ്റെ ഉറച്ച നിലപാട് ബാലയെ അരിശം കൊള്ളിച്ചു.
അവള് അച്ഛൻ്റെ പിടി ബലമായി വിടുവിച്ച് കൊണ്ട് നന്ദൻ്റെ അരികിൽ എത്തി. അതുവരെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അമർത്തി തുടച്ചു ബാല.
"അപ്പോ എന്നെക്കാളും നമ്മുടെ മോളെക്കളും സ്വന്തം ജീവനേക്കാൾ വലുതും പാർട്ടി ആണ് അല്ലേ? എൻ്റെ സ്നേഹത്തിനും ഈ കണ്ണുനീരിനും ഒരു വിലയും ഇല്ല അല്ലേ?"
അവളുടെ ചോദ്യം ഹൃദയത്തില് തറച്ചു എങ്കിലും അവളുടെ അച്ഛൻ്റെ വാക്കുകൾക്ക് മുന്നിൽ തല കുനിക്കാൻ കഴിയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് നന്ദൻ അവളുടെ ചോദ്യം പാടെ അവഗണിച്ച് നന്ദൻ ജനലിലൂടെ പുറത്തേക്ക് മിഴികൾ പായിച്ച് കിടന്നു.
"വേണ്ട.. മറുപടി പറയാൻ കഴിയില്ല അല്ലേ? വേണ്ട പാർട്ടി എന്ന് ഉപേക്ഷിച്ച് വരുന്നോ അന്ന് ഈ ബാല പഴയതുപോലെ തിരികെ വരും ജീവിതത്തിലേക്ക്. അല്ലെങ്കിൽ ഈ ജന്മം നന്ദന് ജീവിതത്തിലേക്ക് ഇനി ശ്രീ ബാല ഇല്ല."
പറഞ്ഞു കൊണ്ട് അമ്മയുടെ കയ്യിൽ നിന്നും മോളെ വാങ്ങി എടുത്തു ബാല. വാശിയോടെ നടന്നു പോകുന്ന അവളെ ഒരു നോട്ടം പോലും നൽകാതെ കിടന്നു നന്ദൻ നെഞ്ച് പറിയുന്ന വേദന ഉള്ളിലൊതുക്കി കൊണ്ട്.
(തുടരും)
ഭാഗം 14
ഹോസ്പിറ്റലിൽ നിന്നും തിരിച്ചുള്ള യാത്രയിൽ, ആരും ഒന്നും സംസാരിച്ചില്ല. ബാലയുടെ മനസ്സിൽ ഒരുതരം നിർവികാരതയായിരുന്നു. നന്ദന്റെ വാശിക്ക് ഇനിയും നിന്നു കൊടുക്കാൻ കഴിയില്ല. ജീവൻവെച്ചും കളിക്കാൻ തുടങ്ങിയിരിക്കുന്നു! തന്നെയും മകളെയും ഒന്ന് ഓർക്കുക പോലും ചെയ്യാതെ!! ആരോടോ ഉള്ള വാശി തീർക്കാൻ എന്നതുപോലെ, ബാലയുടെ കവിളിണകളെ ചുംബിച്ചുകൊണ്ട് മിഴിനീർത്തുള്ളികൾ ചാലിട്ട് ഒഴുകി ഇറങ്ങി. കോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന അച്ഛൻ മകളെ ഒന്ന് തിരിഞ്ഞു നോക്കി..പുറത്തേക്ക് മിഴികൾ പായിച്ച്, മോളെ നെഞ്ചോട് ചേർത്ത് ഇരിക്കുന്ന മകളെ കണ്ടപ്പോൾ, ആ പിതാവിൻ്റെ ഹൃദയം വേദനിച്ചു. എല്ലാ സൗഭാഗ്യങ്ങളും കൂടെയും വളർന്നവൾ ആയിരുന്നു തൻറെ മകൾ!! കോളേജിൽ വെച്ച് അവനെ കണ്ടുമുട്ടിയതിനു ശേഷം, അവളുടെ ജീവിതം തന്നെ ആകെ മാറിമറിഞ്ഞു. കൊട്ടാര തുല്യമായ വീട് വിട്ട്, നന്ദന്റെ പഴയ തറവാട്ടിലേക്ക് മാറിയപ്പോഴും പഠിപ്പ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോഴും, അവിടെ നന്ദന്റെ കുത്തുവാക്കുകൾ സഹിച്ചു കഴിയുമ്പോഴും, തന്നോടോ അമ്മയോടോ ഒരു പരാതിയും പരിഭവവും പറഞ്ഞിട്ടില്ല ഇതുവരെ. നന്ദനെ അത്രയ്ക്ക് ജീവനായിരുന്നു അവൾക്ക്. എന്നിട്ടും അവൻ പറഞ്ഞ വാക്കുകൾ ഓർത്തപ്പോൾ, തന്റെ മകളുടെ ഭാവിയിൽ ആശങ്ക തോന്നി.
ആ പിതാവിന്. "മോളെ...." അച്ഛൻറെ വിളി കേട്ടപ്പോൾ ചിന്തകളെ വിട്ടുണർന്നു ബാല തലചരിച്ച് അച്ഛനെ നോക്കി. "മോൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട. അച്ഛൻറെ തണലിൽ നീ സുരക്ഷിതയായിരിക്കും." അച്ഛൻ്റെ വാക്കുകൾ കേട്ട് നിറം മങ്ങിയ പുഞ്ചിരി തൂകി ബാല.
"അതെ...ചേച്ചി ഇനിയും അളിയന് എതിരെ പ്രതികരിക്കാതിരുന്നാൽ, ശരിയാകില്ല. എന്തിനും ഒരു പരിധി ഉണ്ട്." ഉണ്ണിയും ദേഷ്യത്തിൽ പറഞ്ഞു.
"നീ അവനോട് ഒന്നും പറയാത്തത് കൊണ്ടാണ് അവൻ ഇങ്ങനെ വഷളായി പോയത്. ആദ്യം തന്നെ ഒന്ന് വിലക്കണമായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, ആര് സമാധാനം പറയും? പാർട്ടിക്ക് ഒരു രക്തസാക്ഷി കൂടി ആകും. നിനക്കും നിൻ്റെ മകൾക്കും പിന്നെ ആരാണ് തുണ? അതെല്ലാം ചിന്തിക്കേണ്ട അവൻ?" അമ്മയും ഗൗരവത്തിൽ ചോദിച്ചു.
"അതെ!! എല്ലാം എൻ്റെ തെറ്റാണ് നന്ദേട്ടനെ ശാസിച്ചില്ല ഞാൻ. ഒരു കാര്യത്തിനും എതിരെ നിന്നിട്ടുമില്ല. ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് വിചാരിച്ചു കാലങ്ങൾ കഴിച്ചുകൂട്ടി. നന്ദേട്ടൻ ഒരിക്കലും മാറാൻ പോകുന്നില്ല!!" നിസ്സഹായതയോടെ പറയുന്ന അവളെ, നോക്കിയിരുന്നു അച്ഛനും അമ്മയും.
"അവന് നിന്നോട് സ്നേഹം ഉണ്ടെങ്കിൽ, നീ പറഞ്ഞത് പോലെ അവൻ എല്ലാം ഉപേക്ഷിച്ച് നിന്നെയും മോളെയും കൂട്ടിക്കൊണ്ടു പോകാൻ വരും. അത്രയ്ക്കും സ്നേഹിച്ചു വാശിപിടിച്ച് കെട്ടിയതല്ലേ? അങ്ങനെയങ്ങ് വേണ്ടെന്ന് വെക്കാൻ കഴിയുമോ അവന്.?" മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു അച്ഛൻ.
കാര്യം ദേഷ്യം വന്ന് വാശിയിൽ എന്തൊക്കെ പറഞ്ഞാലും, ഭർത്താവുമായി തന്റെ മകൾ പിരിഞ്ഞു നിൽക്കുന്നത് വേദന തന്നെയായിരുന്നു അയാൾക്ക്. വീടിൻറെ വലിയ ഗേറ്റ് കടന്ന് കാർ മുറ്റത്ത് വന്ന് നിൽക്കുമ്പോൾ തന്നെ, സിറ്റൗട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു അച്ഛമ്മ വഴിക്കണ്ണുമായി. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ അച്ഛൻ അച്ഛമ്മയെ വിളിച്ച് കാര്യങ്ങളെല്ലാം സൂചിപ്പിച്ചിരുന്നു. കാരണം അടുത്ത ബന്ധുക്കളായ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഗീതുവിന്റെ വീട്ടുകാർ വരുന്നത് പ്രമാണിച്ച്. ഏട്ടനും അനിയത്തിയും കുടുംബവും എല്ലാം. ബാല മോളെയും എടുത്ത് വെറുംകൈയോടെ കയറി വരുന്നത് കണ്ടപ്പോൾ, അച്ഛമ്മയുടെ ഹൃദയം പിടച്ചു.
"ൻ്റെ കുട്ടിക്ക് ഈ ഗതി വന്നല്ലോ ഭഗവാനെ.." പറഞ്ഞുകൊണ്ട് അവർ ബാലയുടെ അടുത്തേക്ക് വന്നു നിറകണ്ണുകളോടെ.
"അച്ഛമ്മ വിഷമിക്കേണ്ട. നന്ദേട്ടന് അധികമൊന്നും എന്നോട് പിണങ്ങി നിൽക്കാൻ കഴിയില്ല. നന്ദേട്ടൻ വരും അച്ചമ്മേ." അച്ഛമ്മയോട് ആശ്വാസവാക്ക് പറയുമ്പോഴും, മനസ്സിൽ അതിയായി ആഗ്രഹിച്ചു ബാല. നന്ദന്റെ മാറ്റത്തിനുവേണ്ടി.
"മോള് വിഷമിക്കേണ്ട എല്ലാം ശരിയാകും. അമ്മായി അപ്പോഴും പറഞ്ഞതാണ് നമുക്ക് ചേരുന്ന ബന്ധമല്ല അതെന്ന്." അച്ഛൻറെ ഇളയ പെങ്ങൾ പറഞ്ഞുകൊണ്ട് അകത്തുനിന്നും ഇറങ്ങിവന്നു.
"അങ്ങനെയൊന്നുമില്ല അമ്മായി.. നന്ദേട്ടൻ നല്ലവനാണ്. ഇതിപ്പോ ഒരു വാശി അത്രയേ ഉള്ളൂ.
"എല്ലാവരോടും ചിരിച്ചുകൊണ്ട് പറയുമ്പോഴും, ഉള്ളിൽ ആർത്തിരമ്പുന്ന സങ്കടക്കടൽ ആയിരുന്നു ബാലയുടെ. ഇതേസമയം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി നന്ദൻ. പോലീസുകാർ വന്ന് വിവരങ്ങളെല്ലാം എഴുതി എടുത്തു പോയപ്പോൾ, പാർട്ടിക്കാർ തന്നെ അവനെ വീട്ടിലേക്ക് കൊണ്ടുവിടാൻ ഉള്ള ഏർപ്പാട് ചെയ്തു.
അച്ഛൻ ഒന്നും മിണ്ടാതെ കൂടെ തന്നെ നിൽക്കുന്നുണ്ട് എങ്കിലും, അച്ഛനെ നോട്ടം കൊണ്ട് നേരിടാൻ പോലും അശക്തനായി നന്ദൻ. ഗൗരവത്തിൽ നോക്കുന്ന അച്ഛൻറെ നോട്ടം പോലും ഭയന്നു അവൻ. അമ്മ ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നന്ദൻ കാറിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ, കരഞ്ഞുകൊണ്ട് അവർ ഓടിയിറങ്ങി വന്നു.
"എന്തിനാടാ മോനെ ആ പാവം പെൺകൊച്ചിനെ ഇറക്കിവിട്ടത്? മരുമകൾ ആയിട്ടല്ല സ്വന്തം മകൾ ആയിട്ടാണ്, ഞാനും നിൻ്റെ അച്ഛനും ബാലയെ കണ്ടിട്ടുള്ളത്. അർഹതയില്ലാത്ത നിധി ഈശ്വരൻ ഏൽപ്പിച്ചിട്ടും, അതിനെ കാക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോ?" അമ്മ പറയുന്നത് കേട്ടപ്പോൾ ദേഷ്യം വന്നു കൊണ്ട് നന്ദൻ അകത്തേക്ക് പോയി. വാശിയും വൈരാഗ്യവും മനസ്സിൽ നിറച്ചുകൊണ്ട്. മുറിയിലെത്തിയ അവൻ വലതു കൈകൊണ്ട് ചുവരിൽ ആഞ്ഞടിച്ചു.
"ഇവിടെ സുഖസൗകര്യങ്ങൾ പോരാത്തത് കൊണ്ടായിരിക്കും.. റാണി കൊട്ടാരത്തിലേക്ക് തിരിച്ചു പോയത്.അനിയൻ്റെ കല്യാണമൊക്കെ കൂടിയിട്ട് സാവകാശം വരട്ടെ. നന്ദൻ ഒരാളുടെ പിന്നാലെയും പോകില്ല. കെഞ്ചി കൊണ്ട്. ആർക്കുവേണ്ടിയും പാർട്ടി ഉപേക്ഷിക്കുകയും ഇല്ല. ഇതുവരെ നന്ദൻ എന്തായിരുന്നു അതുതന്നെയായിരിക്കും ഇനി അങ്ങോട്ടും." വാശിയോടെ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവൻ വീണ്ടും.
( തുടരും)
ഭാഗം 15
മുറിയിൽ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു നന്ദൻ. ജലദോഷ പനി വന്നാൽ പോലും, തൻ്റെ അരികിൽ നിന്നും മാറാതെ ശുശ്രൂഷിക്കുന്നവളാണ് ബാല. തുളസി വെള്ളവും ചുക്ക് കാപ്പിയും മാറി മാറി കൊണ്ട് വരും. തൊട്ട് തലോടി അരികിൽ നിന്നും മാറില്ല... എന്നിട്ടും താൻ ഈ അവസ്ഥയിൽ ആയിട്ട്... ഇട്ടുപോയി.!!
വേണ്ട... നന്ദന് ആരും വേണ്ട!! പുറമേക്ക് പരിക്കുകൾ ഒന്നും ഇല്ല എങ്കിലും, ശരീരം മുഴുവൻ വേദനിക്കുന്നുണ്ടായിരുന്നു അവന്. മനസ്സും ശരീരവും ഒന്ന് പോലെ വേദനിച്ചു. അവൻ്റെ നെറ്റിയിലെ മുറിവ് വലിയുന്നതിൻ്റെ വേദന തലയിൽ പെരുപ്പ് പോലെ തോന്നി അവന്. പതിയെ ബെഡിൽ കിടന്നു അവൻ. ബെഡിൽ ബാല ഊരിയിട്ട് പോയ വസ്ത്രങ്ങൾ ചിതറി കിടന്നു. നന്ദൻ അവളുടെ സാരി മാറോടു ചേർത്തു പിടിച്ചു.. ബാലയുടെ ഗന്ധം മൂക്കിലേക്ക് ആവാഹിച്ചു അവൻ. വാശിയോടെ അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്നാലും... നിനക്ക് എന്നെ വേണ്ടതായി അല്ലേ? ഈ നന്ദേട്ടനെ വിട്ട് പോകാൻ...നിനക്ക് കഴിഞ്ഞു..നിന്നെയും മോളെയും കാണാതെ ഇരിക്കാൻ എനിക്ക് കഴിയുമോ....മാളൂ..." നന്ദൻ മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു. അടുത്ത നിമിഷം സാരി അവൻ വലിച്ച് മുക്കിലേക്ക് എറിഞ്ഞു.കണ്ണുകൾ അമർത്തി തുടച്ചു നന്ദൻ.
"വേണ്ട...എന്നെ വേണ്ടാതെ പോയതല്ലേ നീ? എനിക്കും വേണ്ട...ഇനി നിന്നെ ഓർത്തു കരയില്ല ഞാൻ.ആരുടെ പിന്നാലെയും വരില്ല ഞാൻ. വാശി നിനക്ക് മാത്രം അല്ല..എനിക്കും ഉണ്ട്." പറഞ്ഞു കൊണ്ട് ചെരിഞ്ഞ് കിടന്നു അവൻ.
"മോനേ.... ദാ ഇത് കുടിക്ക്.." അമ്മയുടെ ശബ്ദം കേട്ട് നന്ദൻ എഴുന്നേറ്റ് ഇരുന്നു. അമ്മയുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ട് തല താഴ്ത്തി ഇരുന്നു നന്ദൻ. മകൻ്റെ ഇരിപ്പ് കണ്ട് പറയാൻ വന്ന കാര്യം വിഴുങ്ങി അമ്മ.ചായ കൊടുത്തു കൊണ്ട് തിരിഞ്ഞ് നടന്നു അവർ. ഒരു കണക്കിന് ആശ്വാസം തോന്നി നന്ദന്. ഒരു കുറ്റപ്പെടുത്തൽ ഒഴിവായി കിട്ടിയല്ലോ..
ഇതേസമയം ഓരോരുത്തരും പറയുന്നത് കേട്ട് മറ്റേതോ ചിന്തയിലായിരുന്നു ബാല. അമ്മയും അമ്മായിയും പാപ്പനും എല്ലാം നന്ദനെ മത്സരിച്ച് കുറ്റം പറയുകയായിരുന്നു. അച്ഛമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് ബാല. ആരോടും ഒന്നും പറയാൻ തോന്നിയില്ല അവൾക്ക്. വല്യച്ഛൻ ഗൗരവത്തിൽ എല്ലാം കേട്ടുകൊണ്ടിരിക്കുന്നുണ്ട്.
"എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. കുറച്ചിസം കഴിഞ്ഞാൽ എല്ലാം ശരിയാവും. അതുവരെ ൻ്റെ കുട്ടിക്ക് ഇത്തിരി സമാധാനം കൊടുക്ക. പിന്നെ നാളെ ജീതുവിന്റെ വീട്ടിൽ നിന്ന് വരുന്നവർ ആരും ഈ കാര്യം അറിയേണ്ട. എല്ലാവരും ശ്രദ്ധിക്കണം. തീ ഉണ്ടാക്കാൻ എളുപ്പമാണ്, ആളിപ്പടർന്നു കഴിഞ്ഞാൽ അണക്കാൻ എളുപ്പമല്ല.. ആരും മറന്നു പോകരുത് അത്. ഇതേപ്പറ്റി ഇനി ചർച്ച വേണ്ട.!!" അവസാനം താക്കീതോടെ പറഞ്ഞു അച്ഛമ്മ. അധികം ആരോടും എതിരഭിപ്രായം പറയാറില്ല അച്ഛമ്മ. എന്നാൽ അച്ഛമ്മയുടെ തീരുമാനമാണ് അന്തിമം. അതുകൊണ്ടുതന്നെ എല്ലാവരുടെയും നാവാടഞ്ഞു. ബാലക്കും അതൊരു ആശ്വാസമായിരുന്നു. ഇനി ആരും കുറ്റം പറയുന്നത് കേൾക്കണ്ടല്ലോ.
"മോള് റൂമിലേക്ക് ചെല്ല്. ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ ക്ഷീണം മാറും." അച്ഛമ്മ പറഞ്ഞപ്പോൾ റൂമിലേക്ക് നടന്നു ബാല. മോൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. കുറച്ച് അധികം സമയം കരഞ്ഞതു കൊണ്ടായിരിക്കാം, അവിടെ നിന്ന് എത്തി കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഉറങ്ങി. താഴെ റൂമിൽ ആണ് കിടത്തിയിരിക്കുന്നത്. കട്ടിലിനോട് ചേർത്തിട്ടിരിക്കുന്ന മേശപ്പുറത്ത് വിവാഹ ഫോട്ടോ ഇരിക്കുന്നത് കണ്ട് അവളുടെ ഹൃദയം വേദനിച്ചു. ആ ഫോട്ടോയിലുള്ള നന്ദൻറെ രൂപത്തിലൂടെ വിരൽ ഓടിച്ചു അവൾ.
"ന്നാലും എന്നെക്കാളും മോളെക്കാളും വലുത് പാർട്ടിയാണ് അല്ലേ? നന്ദേട്ടന്റെ ജീവിതത്തിൽ എനിക്കൊരു സ്ഥാനവുമില്ല!!" അനുസരണയില്ലാതെ മിഴികൾ നിറഞ്ഞൊഴുകി അവളുടെ.ബെഡിൽ ഇരുന്നു ബാല.ഫോട്ടോയിൽ തന്നെ നോക്കി കൊണ്ട്. പുറത്ത് ഇരുട്ടിന് കനം വെച്ച് തുടങ്ങി.ബാല മനസ്സിനെ ഓരോന്നും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൾ തന്നെ ചോദ്യവും ഉത്തരവും കണ്ടുപിടിച്ചു. നന്ദേട്ടൻ തന്നെ കൊണ്ടുപോകാൻ വരുമെന്ന പ്രതീക്ഷയോടെ തന്നെ കിടന്നു അവൾ. നന്ദനെ മനസ്സിൽ ഓർത്തുകൊണ്ട്. എല്ലാവരും ഉള്ളതുകൊണ്ട് തന്നെ അത്താഴം വേണ്ടെന്നു പറഞ്ഞിട്ടും, നിർബന്ധിച്ചു കഴിപ്പിച്ചു എല്ലാവരും കൂടി അവളെ.. ആഹാരത്തിന് പതിവ് രുചിയൊന്നും തോന്നിയില്ല അവൾക്ക്. അതെ അവസ്ഥയിലൂടെ തന്നെയായിരുന്നു നന്ദനും. ആവി പറക്കുന്ന കഞ്ഞിയും, ചുട്ടരച്ച ചമ്മന്തിയും നാവിലെ രുചി മുകുളങ്ങളെ ഉണർത്തിയില്ല.
ഉറക്കമില്ലാതെ കിടക്കുമ്പോൾ, തിരിച്ചറിയുകയായിരുന്നു നന്ദൻ ഇടതു നെഞ്ചിൽ, ബാലയുടെ ഭാരമില്ലാതെ തനിക്കുറങ്ങാൻ കഴിയില്ല എന്ന്..!! അന്നത്തെ രാത്രി വേഗം അവസാനിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോയി അവൻ. പുലരാൻ തുടങ്ങുമ്പോൾ ആണ് ഉറക്കം കൺപോളകളെ തഴുകിയത് അവൻ്റെ. നേരത്തെ എഴുന്നേറ്റിട്ടും എവിടേക്കും പോകാനില്ലാത്തത് കൊണ്ട് തന്നെ ചൂളി കൂടി കിടന്നു നന്ദൻ. ഒന്നിനും ഉത്സാഹം തോന്നിയില്ല ബാലക്ക്. അമ്മ ശകാരിച്ചപ്പോഴാണ് കുളിച്ച് വേഷം മാറിയത്.
ജീതുവിന്റെ വീട്ടിൽ നിന്നും കൃത്യസമയത്തു തന്നെ എല്ലാവരും എത്തി. വീടും വീട്ടുകാരെയും വന്നവർക്കും ഇഷ്ടപ്പെട്ടു. അടുത്തൊരു മുഹൂർത്തത്തിൽ നിശ്ചയം നടത്താമെന്ന് കാരണവന്മാർ പറഞ്ഞു. അടുത്തമാസം തന്നെ നിശ്ചയവും അതിനടുത്ത മാസം കല്യാണവും.. ഉണ്ണിയുടെ കാര്യത്തിൽ തീരുമാനമായി. എല്ലാവർക്കും വളരെയേറെ സന്തോഷമുണ്ട്. എല്ലാവരും നന്ദനെ കുറിച്ച് തിരക്കി. ചോദ്യങ്ങൾക്കു മുമ്പിൽ പലപ്പോഴും പതറിപ്പോയി ബാല. അവർ പോയി വൈകിട്ടോടെ വീട്ടിൽ നിന്ന് ബന്ധുക്കളും പിരിഞ്ഞു. പാപ്പനും അമ്മായിയും പോകുമ്പോൾ, തറവാട്ടിലേക്ക് അച്ഛമയും തിരികെ പോയി. എല്ലാവരും പോയതോടെ, വീണ്ടും ഒറ്റപ്പെട്ടു പോയതുപോലെ തോന്നി അവൾക്ക്. ഓരോ ദിവസവും കടന്നു പോയിക്കൊണ്ടിരുന്നു. അമ്മയും അച്ഛനും ഉണ്ണിയും അവരുടേതായ ലോകത്തിലേക്ക് കടന്നു. അമ്മ വിമൻസ് ക്ലബ്ബിൽ പോയി തുടങ്ങി. അച്ഛൻ ബിസിനസ് തിരക്കിലും.. ഉണ്ണി ഓഫീസിൽ നിന്ന് വന്നുകഴിഞ്ഞാൽ, ജീതുവുമായി സംസാരത്തിലാണ്. ശരിക്കും ഒറ്റപ്പെടൽ അറിഞ്ഞു തുടങ്ങി ബാല.
(തുടരും)
ഭാഗം 16
ബാലയും മകളും വീട്ടിൽ നിന്ന് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു. അമ്മയും നന്ദനോട് പഴയതുപോലെ സംസാരിക്കാതെയായി. മൂന്നാഴ്ച കയ്യിലെ കെട്ടഴിക്കാൻ റസ്റ്റ് എടുക്കണം എന്ന് പറഞ്ഞതുകൊണ്ട്, റൂമിൽ തന്നെ അടച്ചിരിപ്പാണ് നന്ദൻ. എല്ലാത്തിനും മടുപ്പ് തോന്നി അവന്. നന്ദന്റെ ഭാര്യ പിണങ്ങി പോയെന്ന് നാട്ടുകാർ എല്ലാം പറഞ്ഞു തുടങ്ങി.
നന്ദനെ കുറ്റപ്പെടുത്തുന്നവർ ആയിരുന്നു മിക്കവരും. ചായക്കടയിലും സംസാരം എത്തിയപ്പോൾ, ചേരിതിരിഞ്ഞായിരുന്നു സംഭാഷണം. നന്ദൻറെ പാർട്ടിക്കാർ ഒരുഭാഗത്തും ഭരണകക്ഷിയിലുള്ളവർ മറുഭാഗത്തും. എല്ലാം കേട്ടിരിക്കുകയായിരുന്നു ബാലൻ മാഷ്. "ഒരു കുടുംബം കൂടി പാർട്ടിയുടെ പേരിൽ തല്ലി പിരിഞ്ഞു. എല്ലാം വേണം അതിര് വിട്ട് പോകരുത് ഒന്നിനും. അതുകൊണ്ടാണ് എനിക്ക് ഈ അവസ്ഥ വന്നത്. എല്ലാം വിട്ടുകളഞ്ഞു പാർട്ടി എന്നും പറഞ്ഞു നടന്നു.. എന്നിട്ട് എന്തായി? പാർട്ടിക്കാർ അവസരം മുതലെടുത്തു.. എല്ലാം തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും, പലതും നഷ്ടപ്പെട്ടു സ്വന്തം എന്ന് കരുതിയ വീട്ടുകാർ പോലും. ഇപ്പോൾ ഞാൻ ഒറ്റയ്ക്കായി. പാർട്ടിക്കും വേണ്ട വീട്ടുകാർക്കും വേണ്ട!! അനുഭവിച്ചവർക്കേ അതിൻ്റെ വേദന അറിയൂ..!! ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാ.. എന്ന് പറഞ്ഞതുപോലെ." ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കുന്നതുപോലെ ബാലൻ മാഷ് പറഞ്ഞു.
"എല്ലാത്തിനും പാർട്ടിയെ കുറ്റം പറയുന്നത് എന്തിനാണ്? പാർട്ടി എന്ന് പറഞ്ഞു നടക്കുന്നവൻ പെണ്ണ് കെട്ടാൻ പാടില്ല!! ഇതിപ്പോ പെണ്ണ് കെട്ടുകയും വേണം പണിക്കും പോകാൻ കഴിയില്ല. പാർട്ടിക്കുവേണ്ടി അത്രയും ആത്മാർത്ഥതയുള്ളവരാണെങ്കിൽ, ജീവിതം തന്നെ പാർട്ടിക്ക് വേണ്ടി ഒഴിഞ്ഞുവയ്ക്കണം. ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടുകയും വേണം കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല.. അതാണ് ഇപ്പോൾ ഇവിടെ സംഭവിച്ചത്."
ബീരാൻകുട്ടി എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു.
"എന്നാലും ആ പെൺകുട്ടിയുടെ ഒരു വിധിയെ.. വായിൽ സ്വർണ്ണക്കരണ്ടിയോടെ ജനിച്ചവളായിരുന്നു. പ്രേമവും മണ്ണാങ്കട്ടയും.. ഒന്നെങ്കിൽ അവനവന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചവനെ പ്രേമിക്കണം. അല്ലെങ്കിൽ വേലയ്ക്കും കൂലിക്കും പോകുന്നവനെ. ഇതിപ്പോൾ എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ കരഞ്ഞിട്ട് എന്ത് കാര്യം? ആ പെൺകുട്ടിയുടെ ഭാവി പോയി."
ലാസറേട്ടൻ പറഞ്ഞത് കേട്ട് എല്ലാവരും തല കുലുക്കി. "അത് ലാസറേട്ടൻ പറഞ്ഞത് ശരിയാണ്. ഇവനെപ്പോലുള്ള ഒരുത്തനെ വാശിപിടിച്ച് കെട്ടിയിട്ട് ഇപ്പോൾ എന്തായി. അച്ഛനും ആങ്ങളയും കൂടി തിരികെ കൊണ്ടുപോയത് നന്നായി. ഇല്ലെങ്കിൽ ജീവിതം മടുത്തു ആ പെൺകുട്ടി വല്ല കൈയ്യബദ്ധവും കാണിച്ചേനെ.." സുകു ചായ കുടിച്ചു കൊണ്ട് പറഞ്ഞു. "എന്തായാലും ഞാൻ നന്ദനെ ഒന്ന് കാണുന്നുണ്ട്. അയാൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ,ആ പെൺകുട്ടിയുടെ വീട്ടുകാരുമായി ഒന്ന് സംസാരിച്ചു നോക്കാമല്ലോ.. ഒരു കുടുംബം ചിതറി പോകുന്നത് കാണാൻ വയ്യ." ബാലൻ മാഷ് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
"മാഷ് വെറുതെ പോയി നന്ദേട്ടന്റെ വായിലിരിക്കുന്നത് കേൾക്കണ്ട കേട്ടോ. പാർട്ടി ഉപേക്ഷിക്കാൻ തയ്യാറാവുകയില്ല നന്ദേട്ടൻ. പിന്നെ അവരുടെ വാശി അത്രയ്ക്ക് അങ്ങ് വിട്ടുകൊടുക്കാൻ കഴിയുമോ? പാർട്ടി ഉപേക്ഷിക്കണം പണിക്ക് പോണം... എന്തൊക്കെ നിബന്ധനകളാണ്.." നന്ദന്റെ അനുയായി രമേശൻ ദേഷ്യത്തിൽ പറഞ്ഞു.
"മോനേ രമേശാ.. നിനക്ക് ഇപ്പോൾ ഇതൊന്നും പറഞ്ഞാൽ മനസ്സിലാവുകയില്ല. കാരണം നീ ചെറുപ്പമാണ്. ചെറുപ്പത്തിലെ ആവേശത്തിൽ ഇങ്ങനെയൊക്കെ തോന്നും. വയസ്സുകാലത്ത് അവനവൻറെ പായും തലയണയും മാത്രമാവും കൂട്ടിന്. ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു തരാൻ ആരും ഉണ്ടാവില്ല. അങ്ങനെ ഒരു കാലത്തിലേക്ക് നമ്മൾ എത്തും. അപ്പോൾ മനസ്സു മാറി ചിന്തിക്കാൻ തുടങ്ങും. എന്തുകാര്യം? എല്ലാത്തിനും അതിൻറെതായ സമയമുണ്ട്. ബന്ധങ്ങൾ എളുപ്പം പൊട്ടിച്ചെറിയാൻ കഴിയും, പക്ഷേ തിരികെ വിളക്കി ചേർക്കാനാണ് പാട്. ഞാനൊന്നു സംസാരിച്ചു നോക്കട്ടെ."
മാഷ് പോകുന്നത് നോക്കി ഇരുന്നു എല്ലാവരും. ഈ സമയം നന്ദന്റെ വീട്ടിൽ മകളുടെ അടുത്തേക്ക് പോകുന്നതിന്റെ തിരക്ക് തുടങ്ങിയിരുന്നു. മുളകും മല്ലിയും ഒക്കെ ഉണക്കുന്ന തിരക്കിലായിരുന്നു അമ്മ. ബാലൻ മാഷ് വഴി കടന്നു വരുന്നത് കണ്ടപ്പോൾ വേദനയോടെ ചിരിച്ചു അവർ. " അല്ല... മാഷോ.. കുറെ നാളായല്ലോ മാഷ് ഈ വഴി വന്നിട്ട്? മാഷ് നന്നായി ക്ഷീണിച്ചിരിക്കുന്നു." ഗീത കുശലം ചോദിച്ചു. "വയസ്സായി വരികയല്ലേ പണ്ടത്തെപ്പോലെ നടക്കാൻ ഒക്കെ പ്രയാസമാണ്. ചായക്കട വരെ മാത്രമേ വരാറുള്ളൂ. കുറച്ച് സമയം അവിടെ ചിലവഴിക്കും. നേരെ വീട്ടിലേക്ക്. കാത്തിരിക്കാനും വിളമ്പി തരാനും ഒന്നും ആരും ഇല്ലല്ലോ.. എന്തെങ്കിലും കഴിച്ചാൽ ആയി. അതും അപ്പുറത്തെ വീട്ടിൽ നിന്നാണ്. മാസം അവർക്ക് പൈസ കൊടുക്കും. വേണ്ടെന്ന് കുറെ പറഞ്ഞു. എന്നാലും അർഹതയില്ലാതെ കഴിക്കുന്നത് വയറിനു പിടിക്കില്ല എന്നൊരു തോന്നൽ." നെടുവീർപ്പോടെ ബാലൻ മാഷ് പറയുന്നത് കേട്ടുനിന്നു ഗീത.
"അച്യുതമേനോൻ ഇല്ലേ ഇവിടെ?" മാഷ് പൂമുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. "പറമ്പിലേക്ക് പോയിട്ടുണ്ട്. പശുവിനെ നോക്കാൻ ഒരു കൂട്ടർ വന്നിട്ടുണ്ട്. അടുത്തമാസം ഞങ്ങള് ശ്രീദേവിയുടെ അടുത്തേക്ക് പോവുകയാണ്. പ്രസവത്തിന് ഡേറ്റ് ആകാറായി. അവിടെത്തന്നെയാണ് പ്രസവം നോക്കുന്നത് സൂരജ്. അവൻറെ അമ്മയെ കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അവർക്ക് പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണ്ടിവന്നു. അതുകൊണ്ട് പോകാതിരിക്കാൻ പറ്റില്ലല്ലോ മാഷേ.. നമ്മുടെ കുട്ടിയല്ലേ?" ഗീത തെല്ലു വിഷമത്തോടെയാണ് പറഞ്ഞത്. "അത് ശരിയാണ്. അപ്പോൾ ഇവിടത്തെ കാര്യങ്ങളൊക്കെ.. ബാലമോളും ഇവിടെ ഇല്ലല്ലോ." മാഷ് ചോദിച്ചു. "മാഷ് കയറി ഇരിക്കൂ.. അതുകൊണ്ടാണ് പശുവിനെ വിൽക്കുന്നത്. നന്ദന് ഒന്നും കൂട്ടിയാൽ കൂടില്ല. ഞങ്ങൾ കൂടി പോയാൽ, ആരും ശാസിക്കാനും ഇല്ല. തോന്നിയ പടി ആയിരിക്കും. അച്ഛനും ഏതാണ്ട് കൈയൊഴിഞ്ഞ മട്ടാണ്. മിണ്ടാപ്രാണിയെ ഇവിടെ നിർത്തി പോയാൽ, അവിടെ ഞങ്ങൾക്കൊരു സമാധാനം ഉണ്ടാവുകയില്ല. മനസ്സോടെ അല്ല എന്നാലും ആവശ്യമായതുകൊണ്ട് ചെയ്യുന്നതാണ്."
പശുവിനെ വിൽക്കുന്നതിനുള്ള വിഷമം കൊണ്ട് പറഞ്ഞു ഗീത. "അത് ശരിയാണ്. എന്തായാലും ഞാൻ നന്ദനെ ഒന്ന് കണ്ട് സംസാരിക്കട്ടെ. എല്ലാം കേട്ടിട്ട് അവിടെ ഇരിക്കാൻ ഒരു സമാധാനമില്ല.അതാണ് പോന്നത്. എവിടെ അയാൾ?" ബാല മാഷ് ചോദിച്ചു. "മുകളിലെ റൂമിൽ തന്നെയാണ് ഏത് സമയവും. കഴിക്കാൻ മാത്രം പുറത്തേക്ക് വരും. കണ്ടിട്ട് സഹിക്കുന്നില്ല മാഷേ.." ഗീത സാരി തലപ്പുകൊണ്ട് കണ്ണുതുടച്ചു. "എല്ലാം ശരിയാകും.. നന്ദനെ ഒന്ന് വിളിക്ക്." മാഷ് പറഞ്ഞപ്പോൾ ഗീത അകത്തേക്ക് നടന്നു. അല്പസമയം കഴിഞ്ഞപ്പോൾ നന്ദൻ പുറത്തേക്ക് വന്നു. "അല്ല മാഷോ?" ഭവ്യതയോടെ ചോദിച്ചു നന്ദൻ. "താനിരിക്ക്." മാഷ് അടുത്ത് കിടക്കുന്ന കസേര നീക്കിയിട്ടു കൊണ്ട് പറഞ്ഞു. "വേണ്ട മാഷേ ഞാൻ ഇവിടെ നിന്നോളാം.." നന്ദൻ പറഞ്ഞത് കേട്ട് മാഷ് ചിരിച്ചു. "ഞാൻ പഠിപ്പിച്ചിട്ടുണ്ട് ഒത്തിരി കുട്ടികളെ. അവരെ മിക്കപ്പോഴും പലയിടത്തും വെച്ച് ഞാൻ കാണാറുണ്ട്. എന്നാലും നന്ദന്റെ അത്ര ബഹുമാനമുള്ള കുട്ടികൾ കുറവാണ്. എന്നിട്ടും എന്താടോ താൻ ഇങ്ങനെ ആയിപ്പോയത്?" മാഷിൻറെ വാക്കുകളിൽ നോവ് കലർന്നിരുന്നു. "അത് പിന്നെ മാഷേ.." വാക്കുകൾക്കായി പരതി നന്ദൻ. "താൻ ഇവിടെ ഇരിക്ക് ചിലത് പറയാനുണ്ട് എനിക്ക്.. പ്രായത്തിന്റെ ചോരത്തിളപ്പിൽ പലതും തോന്നും. അതിന് ഉത്തമ ഉദാഹരണമാണ് തൻറെ മുന്നിലിരിക്കുന്ന മാഷ്. തന്നെക്കാൾ പാർട്ടിക്കുവേണ്ടി ശബ്ദമുയർത്തിയവനും, ജീവിതം തന്നെ പാർട്ടിയാണ് എന്ന് കരുതി എല്ലാം കൈവിട്ടവനുമാണ്. പക്ഷേ വിശ്വസിച്ച പാർട്ടി തന്നെ പുറകിൽ നിന്നും കുത്തി. അതൊക്കെ തനിക്കും അറിയാവുന്നതല്ലേ? എന്തിനാടോ ഈ വാശിയും വൈരാഗ്യവും ഒക്കെ.. തനിക്കുവേണ്ടി ബാലഗോപാലൻ നായരോട് സംസാരിക്കാൻ ഞാൻ തയ്യാറാണ്. സ്വന്തം ജീവിതത്തെക്കാൾ വലുതല്ല ഒരു പാർട്ടിയും." മാഷ് നന്ദന്റെ വലതു കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. മാഷുടെ വാത്സല്യവും സ്നേഹവും അറിയാൻ കഴിഞ്ഞു നന്ദന്. ആ ചേർത്ത് പിടിക്കലിൽ നിന്നും. "പക്ഷേ മാഷേ.. ബാലേയും മോളെയും എനിക്ക് വേണം. ബാലഗോപാലൻ നായരുടെ ഒരു ശാഠ്യത്തിനും സമ്മതിക്കില്ല ഞാൻ. മാഷോട് ബഹുമാനമില്ലാതെ അല്ല പറയുന്നത്. ഒരു വിട്ടുവീഴ്ചയ്ക്ക് ഞാൻ തയ്യാറാണ്. മുഴുവൻ സമയവും പാർട്ടി എന്നു പറഞ്ഞു നടക്കില്ല ഇനി. എന്തെങ്കിലും ഒരു ജോലിക്ക് ട്രൈ ചെയ്യണം. അതാണല്ലോ ബാലയുടെ ആവശ്യം.. അതിന് ഞാൻ തയ്യാറാണ്. ഒരാഴ്ച കൂടി റെസ്റ്റ് ഉണ്ട് എനിക്ക്. അതുകഴിഞ്ഞാൽ ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് ട്രൈ ചെയ്യാം. പക്ഷേ പാർട്ടി അതിൽ നന്ദൻ പ്രവർത്തിക്കുക തന്നെ ചെയ്യും. ആര് എന്തൊക്കെ പറഞ്ഞാലും." നന്ദൻ പറയുന്നത് കേട്ടുകൊണ്ടാണ് അകത്തുനിന്നും ചായയുമായി ഗീത വന്നത്. ജോലിക്ക് പോകാമെന്ന് നന്ദൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ, ആശ്വാസം തോന്നിയവർക്ക്..
( തുടരും)
ഭാഗം 17
ജോലിക്ക് പോകാമെന്ന് നന്ദൻ പറയുന്നത് കേട്ടുകൊണ്ടാണ് ചായയുമായി ഗീത വന്നത്. "കേട്ടപ്പോൾ തന്നെ ആശ്വാസമായി. നല്ല ബുദ്ധി ഇപ്പോഴെങ്കിലും തോന്നിയല്ലോ?" മാഷക്ക് ചായ കൊടുത്തുകൊണ്ട് പറഞ്ഞു ഗീത.
"ജോലിക്ക് പോകാമെന്ന് പറഞ്ഞതുകൊണ്ട് ബാലയെയും മോളെയും തിരികെ കൊണ്ടുവരാം. ബാക്കിയെല്ലാം പിന്നീട് ആലോചിക്കാം." മാഷ് ചായ വാങ്ങി കുടിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും പറമ്പിൽ നിന്ന് അച്യുതമേനോനും കയറി വന്നിരുന്നു.
"അല്ല മാഷോ എന്താ ഈ വഴി?" ചോദിച്ചുകൊണ്ട് പൂമുഖത്തേക്ക് കയറി അച്യുതമേനോൻ.
"ഇവിടുത്തെ കാര്യങ്ങളെല്ലാം ഇപ്പോൾ കവലയിൽ ചർച്ച വിഷയം.. ഒന്ന് വന്ന് അന്വേഷിച്ചു പോകാം എന്ന് കരുതി വന്നതാണ്. നന്ദൻ ജോലിക്ക് പോകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇനി മോളെയും കൂട്ടിക്കൊണ്ടു വരണം. വെറുതെ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു അവസരം നമ്മളായി ഉണ്ടാക്കി കൊടുത്തുകൂടാ. പാർട്ടിയും മറ്റും ആവശ്യത്തിന് വേണം. അല്ലെങ്കിൽ പിന്നെ ഒറ്റ തടിയായിരിക്കണം. തോന്നിവാസത്തിന് നടക്കാൻ. എത്രയെന്ന് വെച്ചാണ് അവർ സഹിക്കുക! ബാല ആയതുകൊണ്ടാണ് ഇത്രയും കാലം ക്ഷമിച്ചു നിന്നത്. തൻറെ പാതിയുടെ ജീവൻ അപകടത്തിൽ ആകും എന്ന് കണ്ടാൽ, ഏതൊരു ഭാര്യയും ശഠിക്കുന്നത് പോലെ തന്നെയാണ് ബാലയും പ്രതികരിച്ചത്. അത് തന്നോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല. അത് മനസ്സിലാക്കണം. അതെ തന്റെ പാർട്ടിക്കാർ ആരെങ്കിലും പിന്നെ വന്നു നോക്കിയോ തന്നെ?" മാഷ് ചുഴിഞ്ഞ് നോക്കി കൊണ്ട് ചോദിച്ചു.
"ആരു വരാനാ മാഷേ? അവർക്ക് അതിൻറെ പണിയല്ലേ? ഹോസ്പിറ്റലിൽ നിന്ന് ഘോരഘോരം പ്രസംഗിച്ച് ഇവിടെ കൊണ്ടുവന്ന ആക്കി പോയി. ആ പോയ പോക്കാണ് പിന്നെ ആരെയും ഈ വഴി കണ്ടതില്ല." അമ്മ പറഞ്ഞപ്പോൾ ദേഷ്യത്തിൽ നന്ദൻ അമ്മയെ നോക്കി.
"ഇനി എന്നെ നോക്കി പേടിപ്പിക്കേണ്ട കാര്യം പറഞ്ഞൂന്നേയുള്ളൂ." പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്ക് വലിഞ്ഞു.
"അടക്കയായാൽ മടിയിൽ വെക്കാം മാഷേ. അടക്കാ മരം ആയാലോ? ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ്. നിച്ചു മോൾ പോയതോടെ വീട് ഉറങ്ങി. അടുത്തമാസം പോകാനിരുന്ന യാത്ര, നേരത്തെ ആയാലോ എന്നാണ് ഇപ്പോഴത്തെ ആലോചന." മനസ്സ് മുട്ടിയത് പോലെ പറയുന്ന അച്ഛനെ, നേരിടാൻ ശക്തി പോരാതെ നന്ദൻ തലകുനിച്ചു.
"എനിക്കറിയാം മേനനെ.. അവരാരും വരില്ല. എനിക്ക് അനുഭവമാണ്. നമ്മൾ പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും. ഒടുവിൽ ചിലപ്പോൾ കിട്ടുന്നത് രക്തസാക്ഷി പട്ടം ആയിരിക്കും. നമ്മളെ ചുറ്റിപ്പറ്റി നിൽക്കുന്നവരെ ബാധിക്കും, അതായത് അച്ഛനും അമ്മയും കൂടെപ്പിറപ്പും ഭാര്യയും മക്കളും. ആദ്യമൊക്കെ ആരവം ഉണ്ടാകും. പതിയെ പതിയെ അതൊക്കെ കെട്ടിടങ്ങും. കാലം നമുക്ക് കാണിച്ചു തന്നത് അതൊക്കെ തന്നെയാണ്. അതൊക്കെ തനിയാവർത്തനം തന്നെ. എന്നാൽ ഞാൻ ഇറങ്ങട്ടെ, ബാലയുടെ വീട്ടിൽ പോയി സംസാരിക്കണം. മേനനും ഭാര്യയും കൂടി പോയാൽ മതി. ജോലിക്ക് പോകാൻ സമ്മതിച്ചു എന്ന് പറഞ്ഞാൽ തന്നെ അവരൊന്ന് അയയും. ബാലഗോപാലിനും പിടിച്ച വാശിയാണ്. വാശി നാശത്തിലേക്ക് ആണ് പോവുക. വേണമെങ്കിൽ ഞാനും കൂട്ടു വരാം. പോകുന്ന ദിവസം അറിയിച്ചാൽ മതി." പറഞ്ഞുകൊണ്ട് മാഷ് പോകാൻ ഇറങ്ങി.
"അറിയിക്കാം മാഷേ.." അച്ഛനെ നേരിടാനുള്ള ശക്തി പോരാതെ നന്ദൻ റൂമിലേക്ക് നടന്നു. ശൂന്യമായ മനസ്സോടെ കട്ടിലിൽ കിടക്കുമ്പോൾ, മനസ്സിലേക്ക് ഓടിയെത്തിയത് മോളുടെ മുഖമാണ്. മോളെ ഒന്ന് കാണാൻ അവളുടെ കിളികൊഞ്ചൽ കേൾക്കാൻ അതിയായി മനസ്സ് കൊതിച്ചു നന്ദന്റെ. ഫോണെടുത്ത് ബാലയുടെ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങിയ അവനെ, ഉള്ളിലെ ഈഗോ തടഞ്ഞു.
"വേണ്ട... പോയിട്ട് ഇത്ര ദിവസമായില്ലേ? വയ്യാതെ ഇരുന്നിട്ടും തന്നെ ഒന്ന് വിളിച്ച് അന്വേഷിക്കാൻ തോന്നിയില്ലല്ലോ.. വേണ്ട വിളിക്കണ്ട..!" ഫോൺ എടുത്തു വെച്ചു നന്ദൻ. ഈ സമയം ബാലയുടെ വീട്ടിൽ, നിച്ചു മോൾക്ക് പനി കൂടിക്കൂടി വരികയായിരുന്നു. പനിയുടെ ചൂടിൽ കുഞ്ഞ് പിച്ചും പേയും പറയാൻ തുടങ്ങിയിരിക്കുന്നു.
"മോളെ ഇനിയും വൈകിച്ചു കൂടാ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം." അമ്മയും അച്ഛനും പറഞ്ഞതോടെ, മോളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങി ബാല. നന്ദൻ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആശിച്ചുപോയി ബാല.
(തുടരും)
ഭാഗം 18
വാടിയ ചെമ്പിൻ തണ്ട് പോലെ കിടക്കുന്ന മോളെ വാരിയെടുത്ത് ബാല വണ്ടിയിൽ കയറി. മോളുടെ ദേഹത്തെ പൊള്ളുന്ന ചൂട് ബാലയുടെ ദേഹത്തെയും ചുട്ടു പൊളിച്ചു. ബാല തൻ്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടക്കുന്ന കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു. "മോളെ... കണ്ണ് തുറക്കു മോളെ..അമ്മയെ ഒന്ന് നോക്ക് പൊന്നേ..." നെഞ്ച് പൊട്ടി കരഞ്ഞു ബാല.
" എന്താ മോളെ...കുഞ്ഞിന് വെറുമൊരു പനി വന്നതിന്, എന്തിനാ മോളെ നീ ഇങ്ങനെ വിഷമിക്കുന്നത്?"
അമ്മ ചോദിക്കുന്നത് ഒന്നും കേട്ടില്ല ബാല.
"അതെ ചേച്ചി മോൾക്ക് ഒന്നും സംഭവിക്കില്ല!! നമ്മൾ ഹോസ്പിറ്റലിലേക്ക് അല്ലേ പോകുന്നത്? അച്ഛാ ചേച്ചിക്ക് ഇത്രയും വിഷമം ഉണ്ടാകുമായിരുന്നെങ്കിൽ നമുക്ക് മോളെ നേരത്തെ തന്നെ കൊണ്ടുവരാമായിരുന്നു. മരുന്നു കൊടുത്തു കുറയുന്നുണ്ടോ എന്ന് നോക്കാൻ നിൽക്കേണ്ടിയിരുന്നില്ല." ബാലയുടെ വിഷമം കണ്ട് ഡ്രൈവിങ്ങിനിടയിൽ പിന്നിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു ഉണ്ണി.
"ഡോക്ടറെ കാണിച്ച് മരുന്നു കൊടുത്താൽ കുറയും പനി എന്നല്ലേ നമ്മളും കരുതിയത്. സാരമില്ല ഇനി എന്തായാലും പറഞ്ഞിട്ട് കാര്യമില്ല. നീ വേഗം വണ്ടി വിട്." ബാലഗോപാലനായർ പറഞ്ഞു. ഉണ്ണി നല്ല സ്പീഡിൽ തന്നെയാണ് വണ്ടി വിട്ടത്. ഹോസ്പിറ്റലിൽ എത്തി. ഡ്യൂട്ടി ഡോക്ടർമാരാണ് കാഷ്വാലിറ്റിയിൽ ആദ്യം നോക്കിയത്. പിന്നീട് കുട്ടികളുടെ ഡോക്ടർക്ക് റഫർ ചെയ്തു. ഇഞ്ചക്ഷനും മരുന്നുകളും എല്ലാം കൊടുത്തു കിടത്തി മോളെ. അപ്പോഴും അർദ്ധ മയക്കത്തിൽ, കുഞ്ഞ് വിളിക്കുന്നത് അച്ഛനെ ആയിരുന്നു.
"ഈ കുട്ടിയുടെ അച്ഛൻ നാട്ടിൽ ഇല്ലേ?" കരഞ്ഞ് തളർന്നു ഇരിക്കുന്ന ബാലയേ നോക്കി ചോദിച്ചു ഡോക്ടർ.
"ഇതെന്റെ മോളാണ് ബാല. ഇവളും കുഞ്ഞും കുറച്ചു ദിവസമായിട്ട് ഞങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്. ചില ഫാമിലി ഇഷ്യൂസ് കൊണ്ട്. അതാണ് കുഞ്ഞിൻറെ അച്ഛൻ ഇപ്പോൾ കൂടെ ഇല്ലാത്തത്." അച്ഛൻ പറയുന്നത് കേട്ട് ഒന്നും മിണ്ടാത്തെ തലതാഴ്ത്തി ബാല.
"സീ മിസ്റ്റർ എന്ത് ഫാമിലി ഇഷ്യൂസ് ആയാലും, കുഞ്ഞിൻറെ അച്ഛൻ നാട്ടിലുണ്ടല്ലോ അയാളോട് കുട്ടിയെ വന്നു കാണാൻ പറയൂ. ചിലപ്പോൾ കുട്ടിയുടെ ഈ അവസ്ഥയ്ക്ക് അച്ഛനെ കണ്ടാൽ മാറ്റം വന്നേക്കാം. മരുന്നിനേക്കാൾ ഈ പ്രായത്തിലുള്ള കുട്ടികളെ ഇഫക്ട് ചെയ്യുന്നത് അവർ സ്നേഹിക്കുന്നവരുടെ സാന്നിധ്യമാണ്." അത്ര താല്പര്യം ഇല്ലാത്തതുപോലെ ഡോക്ടർ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു.
"പിന്നെ കുറച്ചു ടെസ്റ്റുകൾ ചെയ്തു നോക്കാനുണ്ട്.കൂടെ കൂടെ പനി വരാറുണ്ടോ മോൾക്ക്? " ഡോക്ടർ ബാലയോട് ചോദിച്ചു. " ഇടയ്ക്ക്... പനി വരും..മരുന്ന് കൊടുത്താൽ മാറും.ഇതിപ്പോ...മരുന്ന് കൊടുത്തിട്ടും മാറുന്നില്ല.." ബാല വിക്കി കൊണ്ട് പറഞ്ഞു.
"ശരി..എന്തായാലും നോക്കട്ടെ.കുട്ടിയുടെ അച്ഛനോട് ഒന്ന് വരാൻ പറയണം.എന്ത് പ്രശ്നം വീട്ടിൽ ഉണ്ടായാലും അത് വേഗത്തിൽ ബാധിക്കുന്നത് കുഞ്ഞ് മനസ്സുകളെ ആണ്.അതുകൊണ്ട് പറഞ്ഞു തീർക്കാവുന്നതാണെങ്കിൽ, തീർക്കണം.കുട്ടിക്ക് വേണ്ടി എങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. എനിക്ക് ഇപ്പോൾ ഇതൊന്നും പറയേണ്ട കാര്യമില്ല, എന്നാലും നിങ്ങളുടെ അവസ്ഥ കണ്ടപ്പോൾ പറയണമെന്ന് തോന്നി." പറഞ്ഞു കൊണ്ട് ഡോക്ടർ പുറത്തേക്ക് പോയി." നീ എന്ത് പറയുന്നു? എനിക്ക് താല്പര്യം ഇല്ല അവൻ വരുന്നത്!! പിന്നെ എല്ലാം നിൻ്റെ ഇഷ്ട്ടം.ഒരു കാര്യം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം. മോൾക്ക് വേണ്ടി അവൻ കാണാൻ വരുന്നതിൽ എനിക്ക് കുഴപ്പമില്ല. പക്ഷേ അവൻറെ കൂടെ പോകാനാണ് നിൻറെ തീരുമാനം എങ്കിൽ, അത് നടക്കില്ല!! പറഞ്ഞ വാക്ക് അവൻ കഴിഞ്ഞാൽ നീയും മോളും അവൻറെ കൂടെ പൊയ്ക്കോ. അതല്ലെങ്കിൽ മോൾക്ക് മാത്രം പോകാം അച്ഛൻറെ കൂടെ.. എൻറെ മോളാണെങ്കിൽ നീ പോകരുത്. അച്ഛൻറെ മുഖത്ത് ഒരിക്കൽ കരിവാരി തേച്ചു നീ.. ഇനിയും തേക്കാനാണ് ഭാവമെങ്കിൽ, സമ്മതിക്കില്ല ഞാൻ.." നോക്കി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയി.
എന്ത് ചെയ്യണം എന്നറിയാതെ ബാല മോളുടെ അരികിൽ ഇരുന്നു.
"ചേച്ചി... അളിയനെ ഞാൻ വിളിച്ചു പറഞ്ഞോളാം.. മോൾക്ക് അസുഖം ഭേദമാകും എങ്കിൽ ആകട്ടെ. പക്ഷേ അച്ഛൻ പറഞ്ഞതുപോലെ മോൾക്ക് വേണ്ടി മാത്രം.ഇനിയും ഉറച്ചു നിന്നില്ല ചേച്ചി എങ്കിൽ, അളിയൻ വീണ്ടും പഴയതു പോലെ ആകും. ഇപ്പോ പിടിച്ചാൽ കിട്ടും.ഈ അവസരം ഉപയോഗിക്കുകയാണ് വേണ്ടത്." ഉണ്ണി പറഞ്ഞു.
"അതേ മോളെ..ഉണ്ണി പറഞ്ഞതിലും കാര്യമുണ്ട്. നീ ഒന്ന് ശഠിച്ചു നിന്നാൽ, നന്ദൻ പാർട്ടി ഉപേക്ഷിക്കുകയും ജോലിക്ക് പോവുകയും ചെയ്യും. അല്ലെങ്കിൽ നിചൂ മോൾക്ക് മാത്രം അച്ഛനായി അവൻ മതി. നിനക്ക് ഭർത്താവായി വേണ്ട.!!" എല്ലാവരും ഓരോന്ന് പറഞ്ഞു കേട്ടപ്പോൾ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി ബാലക്ക്.
"എനിക്കിപ്പോൾ, മറ്റൊന്നും ചിന്തിക്കാൻ ഇല്ല.എൻ്റെ മോൾക്ക് ഒന്നും സംഭവിക്കരുത്.അതിന് നന്ദേട്ടൻ ഇവിടെ വരണം. മറ്റൊന്നും എൻ്റെ ചിന്തയിലില്ല ഇപ്പോൾ. എൻറെ മോളാണ് എൻറെ ലോകം." കരഞ്ഞുകൊണ്ട് അവർക്ക് നേരെ കൈ കൂപ്പി പിടിച്ചു കൊണ്ട് പറഞ്ഞു ബാല. ബാലയെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടു നിൽക്കാൻ, കഴിയുമായിരുന്നില്ല ഉണ്ണിക്കും അമ്മയ്ക്കും. അതുകൊണ്ട് അപ്പോൾ തന്നെ ഫോൺ എടുത്ത് ഉണ്ണി നന്ദന്റെ നമ്പറിലേക്ക് വിളിച്ചു.
വെറുതെ ഓരോന്ന് ഓർത്തു കിടക്കുകയായിരുന്നു നന്ദൻ. മോളുടെ മുഖമാണ് മനസ്സിൽ എപ്പോഴും തെളിയുന്നത്. മോളെ കാണാൻ അതിയായി കൊതിച്ചു അവൻ്റെ ഉള്ളം. ഉണ്ണിയുടെ നമ്പർ കണ്ട് ഫോൺ എടുത്തു നന്ദൻ. "അളിയാ...നിച്ചുട്ടി ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. പനി കൂടി കൊണ്ട് വന്നതാണ്. മോൾ അച്ഛനെ കാണണം എന്ന് പറഞ്ഞ് ഒരേ വാശിയിലാണ് ചേച്ചിയും കരച്ചിലാണ്. സാധിക്കുമെങ്കിൽ ഒന്ന് ഇവിടം വരെ വരണം. സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ആണ്. കുട്ടികളുടെ വർഡിൽ 15 റൂം നമ്പർ." പറഞ്ഞുകൊണ്ട് പെട്ടെന്ന് ഫോൺ വെച്ചു ഉണ്ണി.
നന്ദൻ പറഞ്ഞു കേട്ട ഷോക്കിലാണ്. തൻ്റെ നിച്ചുട്ടി...മോളെ..വിളിച്ചു കൊണ്ട് നന്ദൻ ചാടി എഴുന്നേറ്റു. ഹാങ്കറിൽ കിടന്ന ഷർട്ട് എടുത്തിട്ടു. ലുങ്കി മാറി ഷെൽഫിൽ നിന്നും വെള്ളമുണ്ട് എടുത്തു ഉടുത്ത് താഴെക്കിറങ്ങി. അച്ഛനോടും അമ്മയോടും വിവരം പറഞ്ഞപ്പോൾ, അവരും ആകെ വെപ്രാളത്തിൽ ആയി. നന്ദന്റെ പരവേശവും വെപ്രാളവും കണ്ട് കുട്ടിക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചു എന്ന് പോലും ഭയന്നു അവർ.. അടുത്തുള്ള ഉണ്ണിയുടെ കൂട്ടുകാരൻ ജയന്റെ കാർ വിളിച്ച് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു അവരെല്ലാം. നടക്കാൻ ചെറിയ പ്രയാസം ഉണ്ടായിരുന്നിട്ടും, നന്ദൻ മോളേ കാണാൻ വർദ്ധിച്ച ഹൃദയമിടിപ്പോടെ വേഗത്തിൽ നടന്നു.. റൂമിന് പുറത്ത് എത്തിയപ്പോൾ കേട്ടു ബാലയുടെ അടക്കിപ്പിടിച്ച തേങ്ങൽ..
"മോളെ..." നന്ദൻറെ അമ്മയുടെ വിളി കേട്ട് ബാല മോളുടെ അരികിൽ നിന്നും എഴുന്നേറ്റു.
"അമ്മേ.." വിളിച്ചുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് വീണു അവൾ.
"അമ്മേ....നമ്മുടെ മോൾ... കിടക്കുന്നത് കണ്ടോ.. എനിക്ക് സഹിക്കുന്നില്ല അമ്മേ.." കരഞ്ഞുകൊണ്ട് പറയുന്ന ബാലയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിന്നു അവർ.
നന്ദൻ മോളുടെ അരികിൽ ഇരുന്നു. ആരെയും അവൻ ശ്രദ്ധിച്ചില്ല.. അവന്റെ കണ്ണിൽ നിറയെ വാടി തളർന്നുകിടക്കുന്ന തന്റെ പൊന്നു മകളുടെ മുഖം മാത്രമായിരുന്നു.. "മോളെ... അഛേടെ വാവേ..." കിടക്കുന്ന കുഞ്ഞിനെ വലതു കൈകൊണ്ട് എടുത്ത് നെഞ്ചോട് ചേർത്തു നന്ദൻ. ഇടതു കൈയിൽ പ്ലാസ്റ്റർ ആയിരുന്നിട്ടും, ആ കൈകൊണ്ട് പതിയെ തല താങ്ങി പിടിച്ചു അവൻ. പ്ലാസ്റ്റർ ഇട്ട കൈ വേദനിച്ചു എങ്കിലും അതൊന്നും കാര്യമാക്കിയില്ല നന്ദൻ. മോളുടെ കുഞ്ഞുമുഖത്ത് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു അവൻ.. "അച്ഛടെ പൊന്നേ കണ്ണുതുറക്ക്... നോക്ക്...മോളെ.." കരഞ്ഞുകൊണ്ട് പറഞ്ഞു നന്ദൻ. അങ്ങനെയൊരു ഭാവത്തിൽ നന്ദനെ ആദ്യമായി കാണുകയായിരുന്നു എല്ലാവരും... പതിയെ കുഞ്ഞു കണ്ണുകൾ തുറന്നു അവനെ നോക്കി നിച്ചു.
"അഛേ....മോക്ക്...വാവൂ.... വേദനിച്ചു.അച്ച...എവിടേം പോകല്ലെ... കേട്ടോ...മോക്ക്...പേടിയാ..." കുഞ്ഞ് ബുദ്ധിമുട്ടി അത്രയും പറഞ്ഞുകൊണ്ട് വീണ്ടും കണ്ണുകൾ അടച്ചു.
"ഇല്ലടാ..... പൊന്നേ ....അച്ച...ഇവിടെ...ഉണ്ട് .. കേട്ടോ....പേടിക്കണ്ട...അച്ച വന്നല്ലോ.." നന്ദൻ കുഞ്ഞിനെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു. കണ്ടുനിന്ന അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറയുന്നത് കണ്ടു ബാല.. നെഞ്ച് പൊട്ടുന്ന വേദനയിൽ ബാല നന്ദനെ നോക്കി.. തനിക്ക് നേരെ ഒരു നോട്ടം പോലും നീളുന്നില്ല നന്ദന്റെ.. എന്നത് ഏറെ വേദനിപ്പിച്ചു അവളെ..
(തുടരും)
ഭാഗം 19
ബാല വേദനയോടെ നന്ദനെ നോക്കി.അച്ഛനും മകളും മാത്രമായ ഒരു ലോകം. തനിക്ക് ചുറ്റും മറ്റാരും ഇല്ലെന്ന പോലെയാണ് നന്ദൻ മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിയുന്നത്.
"അച്ചമ്മടെ പൊന്നു മോളേ." അമ്മയുടെ കരച്ചിൽ കേട്ട് ബാലയുടെ ഉള്ളം നീറി.
" അച്ചമ്മേ.." അച്ഛൻറെ നെഞ്ചില് നിന്നും മുഖം ഉയർത്തി നിച്ചു മോൾ വിളിച്ചു.
"അച്ഛമ്മടെ കുട്ടിക്ക്...ഒന്നും ഇല്ലാട്ടോ.. വാവു വേഗം മാറും കേട്ടോ..ൻ്റെ കുട്ടി പേടിക്കണ്ട."
മോളുടെ അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു അച്ഛമ്മ. ബാലയുടെ അച്ഛനും അമ്മയും റൂമിന് പുറത്ത് നിൽക്കുകയാണ്. ഉണ്ണിയും ഉണ്ട് കൂടെ.ഡോക്ട്ടർ വിളിക്കുന്നു എന്ന് പറഞ്ഞ് സിസ്റ്റർ വന്നു.ഉണ്ണിയും അച്ഛനും കൂടി ഡോക്കട്ടറുടെ റൂമിലേക്ക് പോയി. "ഇരിക്കൂ.." മുന്നിലെ മോണിറ്ററിൽ ശ്രദ്ധിച്ചു കൊണ്ട് ഡോക്കട്ടർ പറഞ്ഞു.
"മോളുടെ ടെസ്റ്റ് റിപ്പോർട്ട് കുറെ ഒക്കെ റിസൾട്ട് വന്നു...കുറച്ച് കോമ്പ്ലികേറ്റഡ് ആണ് കേസ്. പനി എന്ന് പറഞ്ഞ് തള്ളി കളയാൻ കഴിയില്ല!!" ഡോക്ട്ടർ ഒന്ന് നിർത്തി അവരെ നോക്കി. ഉണ്ണിയും ബാല ഗോപാലൻ നായരും മുഖത്തോട് മുഖം നോക്കി.
"എന്താ സർ? മോൾക്ക്..എന്തെങ്കിലും..." വിക്കി കൊണ്ട് ചോദിച്ചു ഉണ്ണി.
"ചെറിയ പ്രോബ്ലം ഉണ്ട്..ചെറുത് എന്ന് പറഞ്ഞ് തള്ളി കളയാൻ കഴിയില്ല!!എത്രയും പെട്ടെന്ന് സർജറി നടത്തണം. മോളുടെ ഹൃദയത്തിൽ ഒരു ദ്വാരം. എത്രയും പെട്ടെന്ന് സർജറി ചെയ്ത് അത് അടയ്ക്കണം. ഇല്ലെങ്കിൽ കൂടുതൽ കോംപ്ലിക്കേഷൻ ആവും. ഹാർട്ടിലെ സുഷിരം പെട്ടന്ന് വലുതാകുന്നതല്ല എങ്കിലും, ഇപ്പോൾ തന്നെ സർജറി ചെയ്താൽ, റിസ്ക് കുറവുണ്ട്. മാത്രമല്ല ഇവിടെ സർജറി നടത്താനുള്ള ഫെസിലിറ്റീസ് ഇല്ല. കൂടുതൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ടിവരും. വൈകാതെ അതിനുള്ള നടപടികൾ ചെയ്യണം. ഞാൻ ഈ കേസ് റഫർ ചെയ്തിട്ടുണ്ട്. നിങ്ങളുടെ സമ്മതം കിട്ടിയാൽ, എത്രയും പെട്ടെന്ന് സർജറി ചെയ്യാം. കൊണ്ടുപോകാനുള്ള സൗകര്യം എല്ലാം ഇവിടെ നിന്നും ചെയ്തു തരുന്നതാണ്. പിന്നെ സർജറിക്ക് നല്ലൊരു എമൗണ്ട് ആകും. കാരണം അത്രയ്ക്കും റിസ്ക് ഉണ്ട്. 25 ലക്ഷം രൂപയെങ്കിലും ചിലവ് വരും. ഓപ്പറേഷൻ കഴിഞ്ഞാലും, മോള്ക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. അതുകൊണ്ട് ഹോസ്പിറ്റലിൽ തന്നെ കിടക്കേണ്ടിവരും ദിവസങ്ങളോളം. ഓരോ ദിവസം ചെല്ലുന്തോറും കോംപ്ലിക്കേഷൻ കൂടും. ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തണം നിങ്ങൾ ആദ്യം. അതല്ലാതെ മറ്റൊരു മാർഗവും ഇല്ല. സർജറി മസ്റ്റ് ആയിട്ടും ചെയ്യാതെ വേറെ ഒരു വഴിയുമില്ല."
ഡോക്ടർ പറയുന്നത് കേട്ട് തരിച്ചിരിക്കുകയാണ് ബാലഗോപാലനും ഉണ്ണിയും.
"പിന്നെ കുട്ടിയുടെ അമ്മയോട് തൽക്കാലം ഈ വിവരം പറയേണ്ട. ആ കുട്ടി ആകെ അപ്സെറ്റ് ആണ് ഇതുകൂടി അറിഞ്ഞാൽ. സഹിക്കാൻ കഴിയില്ല അവർക്ക്. കുട്ടിയുടെ അച്ഛനെ വിവരം അറിയിക്കണം. അച്ഛനും അമ്മയും പൂർണ്ണസമതത്തോടെ സൈൻ ചെയ്യണം പേപ്പറുകളിൽ. ഞാൻ പറഞ്ഞതിന്റെ സീരിയസ് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?" ഡോക്ടർ രണ്ടുപേരെയും മാറിമാറി നോക്കിക്കൊണ്ട് ചോദിച്ചു.
"മനസ്സിലായി ഡോക്ടർ... ഒരു ആപത്തും കൂടാതെ ഓടി നടന്ന കുഞ്ഞാണ്.. ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ..." വാക്കുകൾ ഇടറിക്കൊണ്ട് ബാലഗോപാലൻ പറഞ്ഞു." വിട്ടുമാറാത്ത പനി ഇടയ്ക്കിടെ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പനിക്ക് മരുന്ന് കൊടുത്ത് അത് മാറ്റും. പക്ഷേ കൂടുതൽ എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ ടെസ്റ്റുകൾ ഒന്നും നടത്തിയിട്ടില്ല.. ടെസ്റ്റുകൾ നടത്താതെ രോഗം കണ്ടുപിടിക്കാനും കഴിയില്ല. മൂന്നു വയസ്സല്ലേ ആയിട്ടുള്ളൂ.. ഇടയ്ക്കിടെ പനിയും മറ്റും വരുന്നത് സ്വാഭാവികം. ഇങ്ങനെയൊരു മുന്നറിയിപ്പ് ആയിരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാകുകയില്ല. ഇപ്പോൾ എന്തായാലും അറിഞ്ഞ സ്ഥിതിക്ക്, ഇനി നമുക്ക് മുന്നിൽ അധിക സമയമില്ല. എത്രയും പെട്ടെന്ന് സർജറി ചെയ്യണം. കുറച്ചുകൂടി റിപ്പോർട്ടുകൾ വരാനുണ്ട്. എന്താണ് വേണ്ടത് എന്ന് ആലോചിച്ച് തീരുമാനം വേഗത്തിൽ എടുക്കണം. കുട്ടിയുടെ അച്ഛനോട് എന്നെ വന്ന് കാണാൻ പറയണം. വിശദമായി ഞാൻ തന്നെ പറയാം."
ഡോക്ടറുടെ മുറിയിൽ നിന്നും, തളർച്ചയോടെയാണ് രണ്ടുപേരും പുറത്തേക്കിറങ്ങിയത്. റൂമിൽ ഇരിക്കുന്നവരോട് എന്തുപറയും എന്ന ചിന്തയായിരുന്നു അവർക്ക്. തൽക്കാലം ആരോടും ഒന്നും പറയാൻ തോന്നിയില്ല അവർക്ക്. മനസ്സിൽ തന്നെ അടക്കിപ്പിടിച്ചു നിന്നു രണ്ടുപേരും. കുഞ്ഞിന് വീണ്ടും എന്തൊക്കെയോ മരുന്നുകൾ ചെയ്യുന്നുണ്ട്. സെഡേഷൻ ആയതുകൊണ്ട് കുഞ്ഞ് ഉറങ്ങാൻ തുടങ്ങി.നന്ദൻ മോളുടെ അരികിൽ നിന്നും മാറാതെ തന്നെ ഇരുന്നു. ബാലയും മോൾക്ക് എതിർവശത്ത് ഇരിക്കുന്നുണ്ട്.
"റൂമിൽ രണ്ടുപേർക്കും മാത്രമേ നിൽക്കാൻ കഴിയുള്ളൂ. ഈ സെക്ഷനിൽ വിസിറ്റേഴ്സിനെ അലൗഡ് അല്ല. അതുകൊണ്ട് രണ്ടുപേർ മാത്രം നിന്നിട്ട് ബാക്കിയുള്ളവർ, താഴെ വിസിറ്റേഴ്സിനു ഇരിക്കാനുള്ള ഏരിയയിൽ പോയി ഇരിക്കണം." നേഴ്സ് വന്നു പറഞ്ഞപ്പോൾ, മനസ്സില്ല മനസ്സോടെ നന്ദൻറെ അച്ഛനും അമ്മയും പോകാൻ ഇറങ്ങി. ഉണ്ണി നിർബന്ധിച്ച് നന്ദനെ പുറത്തേക്ക് കൊണ്ടുപോയി. ആദ്യം പോകാൻ കൂട്ടാക്കിയില്ലെങ്കിലും, ഡോക്ടർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ഉണ്ണി അവനെ കൊണ്ടുപോയത്. വിവരങ്ങൾ നന്ദനെ അറിയിക്കാതിരിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നി അവർക്ക്. എത്രയും പെട്ടെന്ന് മോൾക്ക് ഓപ്പറേഷൻ നടത്തണമെന്ന് മാത്രമായിരുന്നു ബാലഗോപാലൻ നായരുടെ മനസ്സിൽ. നന്ദനോടുള്ള പകയും വൈരാഗ്യവും എല്ലാം ഒറ്റ നിമിഷം കൊണ്ട് മറന്നു അയാൾ. നന്ദനെ വിവരം അറിയിക്കുന്നത് വല്ലാത്തൊരു പ്രതിസന്ധി തന്നെയായിരുന്നു ഉണ്ണിക്ക്. സമചിത്തതയോടെ ഉണ്ണി പറയുന്നതെല്ലാം കേട്ടു നിന്നു നന്ദൻ. ഒന്നും മിണ്ടാതെ നിൽക്കുന്ന അവൻറെ മനസ്സിൽ എന്താണെന്ന്, ഉണ്ണിക്കും ബാലഗോപാലൻ നായർക്കും മനസ്സിലായില്ല.
"എല്ലാവരും കൂടി നാടകം കളിക്കുകയാണ് അല്ലേ? ഡോക്ടർക്ക് എത്ര കൊടുത്തു? എന്നെ വരുതിയിൽ ആക്കാൻ വേണ്ടിയല്ലേ ഇതൊക്കെ മെനയുന്നത്? വേണ്ട എൻ്റെ മോളുടെ ജീവിതം വെച്ച്, കളിക്കാൻ ഞാൻ സമ്മതിക്കില്ല. എൻ്റെ മോളെ ഞാൻ വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയാണ്. കയ്യിൽ പണമില്ലാത്തവർക്ക് ചികിത്സക്ക് ഉള്ളതാണ് ഇവിടുത്തെ മെഡിക്കൽ കോളേജുകൾ. എന്നെപ്പോലെയുള്ളവർക്ക് പോകാൻ. അവിടെ ഇതിനേക്കാൾ നല്ല ഡോക്ടർമാരുണ്ട്. അവരെ കാണിച്ചോളാം ഞാൻ എന്റെ മോളെ. ഇതൊക്കെ വെറുതെ തട്ടിപ്പിനു വേണ്ടി ഇരിക്കുന്നവരാണ്. എന്തെങ്കിലും പറയാമെന്ന് വെച്ചാണോ..! എന്റെ മോൾക്ക് ഒന്നും ഇല്ല...എല്ലാം ഇവർ ഉണ്ടാക്കുന്നതാണ്.. സമ്മതിക്കില്ല ഞാൻ." വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞു അവൻ, ശരിക്കും ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു നന്ദന്റെ പെരുമാറ്റം. അവർ പറഞ്ഞുതൊന്നും ഉൾക്കൊള്ളാൻ അവൻറെ മനസ്സ് തയ്യാറായിരുന്നില്ല.!!
"വെറുതെ.. പറയുകയാണ് എല്ലാവരും.. എന്നെ തോൽപ്പിക്കാൻ വേണ്ടി. തോറ്റ് തരില്ല നന്ദൻ.. ഞാൻ കൊണ്ടുപോവുകയാണ് എന്റെ മോളെ."നന്ദൻ ദേഷ്യത്തിൽ അവരെ നോക്കി പറഞ്ഞു. നന്ദൻ പറയുന്നത് കേട്ട്, പകച്ചുനിന്നു അച്ഛനും മകനും.
(തുടരും)
ഭാഗം 20
നന്ദൻ ആകെ അപ്സെറ്റ് ആയിരുന്നു. അവൻ എന്തൊക്കെയോ പുലമ്പി കൊണ്ട് ചുവരിൽ ചാരി നിന്നു. കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നുണ്ട്. ഉണ്ണി പറഞ്ഞതൊന്നും അവൻറെ മനസ്സിനു ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. "ഇങ്ങനെ ടെൻഷൻ ആകാതെ.. ഞാൻ പറഞ്ഞത് വിശ്വാസമില്ലെങ്കിൽ ഡോക്ടറോട് സംസാരിച്ചോളൂ.. പക്ഷേ എത്രയും പെട്ടെന്ന് മോൾക്ക് ഓപ്പറേഷൻ ചെയ്യണം. ഇനിയും അധിക സമയമില്ല നമുക്ക് മുന്നിൽ." ഉണ്ണി നന്ദന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "ഇല്ല...ഉണ്ണി.. എനിക്ക്.. എൻ്റെ മോൾക്ക് ഒന്നുമില്ല.. ചിരിച്ചു കളിച്ചു ഓടി നടന്നതാ എൻ്റെ മോള്.." വാശിയോടെ കണ്ണുകൾ രണ്ടും അമർത്തി തുടച്ചുകൊണ്ട് പറഞ്ഞു നന്ദൻ.
"നന്ദാ... മോളെ വെച്ച് നാടകം കളിക്കേണ്ട കാര്യമൊന്നുമില്ല ഞങ്ങൾക്ക്. മോളെ ഞങ്ങൾക്കും പ്രാണനാണ്.. അവളെ വെച്ച് ഒരു കളിക്കും മുതിരില്ല ഈ ബാലഗോപാലൻ നായർ. അതുകൊണ്ട് ഞങ്ങളെ വിശ്വാസമില്ലെങ്കിൽ നിനക്ക് ഡോക്ടറോട് സംസാരിക്കാം. അല്ലെങ്കിൽ വേണ്ട ഡോക്ടർ നേരിട്ട് പറയുമ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലോഎന്ന് കരുതി പറഞ്ഞതാണ്. നീ തന്നെ ഡോക്ടറോട് സംസാരിക്കൂ.. ഞങ്ങൾ പുറത്തു നിൽക്കാം. വാ നമുക്ക് ഡോക്ടറുടെ റൂമിലേക്ക് പോകാം."
പറഞ്ഞുകൊണ്ട് ബാലഗോപാലൻ നായർ നടന്നു. പിന്നാലെ വിറക്കുന്ന കാലടികളോടെ നന്ദനും അവൻറെ തോളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് ഉണ്ണിയും നടന്നു. ഡോക്ടറുടെ മുറിയിൽ നിൽക്കുന്ന നേഴ്സിനോട് വിവരം പറഞ്ഞു. ഓ പിയിൽ ആളുകളെ നോക്കുകയായിരുന്നു ഡോക്ടർ ഈ സമയം. 5 മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു നേഴ്സ്. നന്ദൻ അവിടെ കണ്ട കസേരയിലേക്ക് തളർന്നിരുന്നു. ഹൃദയം പടപട മിടിച്ചു കൊണ്ടിരുന്നു നന്ദന്റെ. ശരീരം കുഴയുന്നതുപോലെ.. ഒരു നിമിഷം ബാലയുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി. ബാല ഈ വിവരം അറിഞ്ഞാൽ? ചങ്കുപൊട്ടി മരിക്കും ഉറപ്പ്!! തനിക്കോ മോൾക്കോ എന്തെങ്കിലും വരുന്നത് സഹിക്കാൻ പോലും കഴിയില്ല അവൾക്ക്. ഇല്ല ഒന്നും സംഭവിക്കില്ല തന്റെ പൊന്നുമോൾക്ക്.. മനസ്സിൽ ഒരു തവണയല്ല ആയിരം തവണ പറഞ്ഞു പഠിപ്പിച്ചു നന്ദൻ.
റൂമിൽ ഉണ്ടായിരുന്ന പേഷ്യന്റ് ഇറങ്ങിയപ്പോൾ, സിസ്റ്റർ അവരെ അകത്തേക്ക് വിളിച്ചു. നന്ദൻ മാത്രമാണ് കയറിയത്. ഡോക്ടർ സാവധാനം കാര്യങ്ങൾ പറയാൻ തുടങ്ങി. അപ്പോഴും നന്ദൻ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.. അവൻ കുറേ വാദഗതികൾ നിരത്തി. ഒടുവിൽ മോളുടെ സ്കാനിങ് റിപ്പോർട്ടും ചെയ്ത ഹൃദയത്തിന്റെ ഫോട്ടോ മോണിറ്ററിൽ കാണിച്ചുകൊണ്ട് വിശദമായി തന്നെ ഡോക്ടർ വിശദീകരിച്ചു കൊടുത്തു. അതോടെ നന്ദൻ വിയർത്തു കുളിച്ചു.
തന്റെ മോൾക്ക് കാര്യമായ അസുഖം ഉണ്ടെന്ന് തന്നെ മനസ്സിലാക്കി നന്ദൻ. "ഡോക്ടർ ഞാൻ എൻ്റെ മോളെ വേറെ എവിടെയെങ്കിലും കൊണ്ട് പോട്ടെ..? മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാം.." ദയനീയമായി പറഞ്ഞു ഡോക്ടറെ നോക്കി നന്ദൻ. " സീ മിസ്റ്റർ നന്ദൻ മോളെ നിങ്ങൾക്ക് എവിടെ ചികിത്സിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. പക്ഷേ കോംപ്ലിക്കേഷൻ ഉള്ള കേസ് ആകുമ്പോൾ, അതിന്റേതായ സീരിയസോടെ കാണാൻ ശ്രമിക്കണം. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനോട് എനിക്ക് അഭിപ്രായ കുറവില്ല. ബട്ട് എത്രയും വേഗം സർജറി ചെയ്യണം. അവിടെയാകുമ്പോൾ കാലതാമസം നേരിടും. ഇതുപോലുള്ള സർജറി ഇവിടെ ഉണ്ടാകണമെന്നില്ല. തിരുവനന്തപുരത്തോ മറ്റോ കൊണ്ടുപോകേണ്ടിവരും. ഈ ഹോസ്പിറ്റലിലും ഈ സർജറി ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് മറ്റൊരു സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് ഈ കേസ് റഫർ ചെയ്തത്. മെഡിക്കൽ കോളേജിൽ സർജറിക്ക് ഊഴം അനുസരിച്ച് കാത്തു നിൽക്കേണ്ടിവരും. എത്രയും പെട്ടെന്ന് ചെയ്താൽ അത്രയും നല്ലത്. കൊണ്ടുപോകുന്നെങ്കിൽ ആയിക്കോളൂ എന്തായാലും വേഗം വേണം. ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തൂ." അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞുകൊണ്ട് ഡോക്ടർ തൻറെ മുന്നിലിരിക്കുന്ന ഫയലിലേക്ക് മിഴികൾ താഴ്ത്തി.
നന്ദൻ ആടിയുലഞ്ഞുകൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു. പുറത്തേക്ക് നടക്കുമ്പോൾ, കാലിടറി വീഴാൻ പോയി അയാൾ. ചുവരിൽ പിടിച്ച് വീഴാതെ പുറത്തേക്ക് നടന്നു നന്ദൻ. പുറത്ത് ബാലഗോപാലൻ നായരും ഉണ്ണിയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. നന്ദൻറെ ഭാവം കണ്ടപ്പോൾ, ഡോക്ടർ എല്ലാം പറഞ്ഞു എന്ന് അവർക്ക് മനസ്സിലായി. "എൻ്റെ മോൾക്ക് സർജറി ചെയ്യണമെന്ന് തന്നെയാണ് ഡോക്ടർ പറഞ്ഞത്.. എൻ്റെ മോളുടെ ജീവൻ രക്ഷിച്ചേ പറ്റൂ.." നിസ്സഹായതയോടെ പറഞ്ഞു അവൻ.
"സർജറി എത്രയും പെട്ടെന്ന് ചെയ്യണം..നിൻ്റെ കയ്യിൽ കാശ് വല്ലതും ഉണ്ടോ? സർജറിക്ക് 25 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണ് പറഞ്ഞത്. അതുകഴിഞ്ഞ് ഹോസ്പിറ്റലിൽ തുടരണം. ഒത്തിരി പൈസക്ക് ചിലവുണ്ട്." ബാലഗോപാലൻ നായർ പറഞ്ഞപ്പോൾ, നന്ദൻ ഞെട്ടി കൊണ്ട് അയാളെ നോക്കി. 25 ലക്ഷം.. ഒരു രൂപ പോലും എടുക്കാനില്ലാത്ത താൻ എവിടെപ്പോയി ഉണ്ടാകും? അവൻറെ മനസ്സ് ആവർത്തിച്ചു ചോദിച്ചു അവനോട് ആ ചോദ്യം. ഈ സമയം ബാലഗോപാലൻ നായരുടെ അനിയൻ അവിടേക്ക് വന്നു. അനിയനെ കണ്ടപ്പോൾ ബാലഗോപാലൻ നായർ അയാളുടെ അടുത്തേക്ക് പോയി. വിവരങ്ങളെല്ലാം അനിയനെ ധരിപ്പിച്ചു. "ബാലേട്ടാ.. ഇത് നമുക്ക് വീണു കിട്ടിയ അവസരമാണ്. ഇപ്പോൾ പ്രാവർത്തികമാക്കിയാൽ, നന്ദൻ എന്നന്നേക്കുമായി ബാലമോളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകും. ഏട്ടൻ ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തണം. ആദ്യം കുറച്ചു വിഷമം തോന്നുമെങ്കിലും, പിന്നീട് മോൾ അത് ഉൾക്കൊള്ളും. ഈ ഓപ്പറേഷൻ നടത്താൻ എന്തായാലും നന്ദനെ കഴിയില്ല. ഇനി അഥവാ നന്ദൻറെ അച്ഛൻ ശ്രമിച്ചാലും, പറമ്പോ മറ്റോ വിൽക്കാനും കാലതാമസം നേരിടും. ഇപ്പോൾ പിടിച്ചാൽ എന്നെന്നേക്കുമായി നന്ദൻ ഒഴിഞ്ഞു പൊക്കോളും." അനിയൻ പറയുന്നത് കേട്ട് ആലോചനയോടെ ബാലഗോപാലൻ നായർ നന്ദനെ നോക്കി. അവൻറെ ഈ അവസ്ഥയിൽ വിലപേശുന്നത് എങ്ങനെ? മാത്രമല്ല ബാല അവനെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. ഇപ്പോൾ അറിഞ്ഞില്ലെങ്കിലും പിന്നീട് ബാലഅറിഞ്ഞാൽ!!! വേണ്ട അതൊന്നും ശരിയാവില്ല.. തന്റെ സ്വത്തുക്കൾക്ക് പാതി അവകാശി ബാലയാണ്. മാത്രമല്ല നിഷ്പ്രയാസം ഈ ഓപ്പറേഷൻ നടത്താൻ കഴിയും തനിക്ക്. എല്ലാം അറിഞ്ഞു കഴിഞ്ഞാൽ തന്റെ മകൾ തന്നെ വെറുക്കും.. ജീവൻ തന്നെ വേണ്ടെന്നു വെച്ചന്നു വരും അവൾ. പാടില്ല നിച്ചു മോളുടെ ജീവൻ വെച്ച് ഒരു കളിക്കും താനില്ല. മനസ്സിൽ ഉറപ്പിച്ചു ബാലഗോപാലൻ നായർ. "അതൊന്നും ശരിയാവില്ല. ഈ അവസ്ഥയിൽ അവനോട് വിലപേശുന്നത് ശരിയല്ല. മോളുടെ ഓപ്പറേഷൻ ഞാൻ നടത്തും." അനിയനെ നോക്കി തന്റെ തീരുമാനം പറഞ്ഞു അയാൾ. "ബാലേട്ടാ നമുക്ക് വീണ കിട്ടിയ അവസരം മുതലാക്കണം. എന്നെന്നേക്കുമായി നന്ദനെ ഒഴിവാക്കാൻ കിട്ടിയ അവസരമാണ്." അനിയൻ വീണ്ടും പറഞ്ഞു. ഇല്ല അത്രയ്ക്കും നീചനല്ല ബാലഗോപാലൻ നായർ.. അയാൾ മറ്റൊന്നും പറയാതെ നന്ദന്റെ അരികിലേക്ക് വന്നു.
"അച്ഛാ ഞാൻ അച്ഛനോട് സംസാരിക്കട്ടെ.. വീട് പണയപ്പെടുത്തി ആരുടെയെങ്കിലും കയ്യിൽ നിന്ന് കുറച്ചു പൈസ കിട്ടുമോ എന്ന്." പറഞ്ഞുകൊണ്ട് നന്ദൻ വിസിറ്റേഴ്സ് റൂമിലേക്ക് പോയി. അച്ഛനോട് നേരിട്ട് സംസാരിച്ചിട്ടില്ല വർഷങ്ങളായി താൻ.. ഇതിപ്പോൾ തൻ്റെ ആവശ്യമായി പോയല്ലോ.. നന്ദൻ വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ പകച്ചു നിന്നു അച്യുത മേനോൻ. "മോനെ അതിന് നമ്മുടെ വീടിൻ്റെ ആധാരം സൊസൈറ്റിയിൽ പണയത്തിലാണ്. ശ്രീദേവിയുടെ വിവാഹ ആവശ്യത്തിന് വേണ്ടി കടമെടുത്തതാണ്. മാസം മാസം നല്ലൊരു തുക സൊസൈറ്റിയിൽ അടയ്ക്കാൻ ഉണ്ട്. എല്ലാം തീർത്ത് ആധാരം കയ്യിൽ കിട്ടണമെങ്കിൽ, 5 ലക്ഷം കൂടി അടയ്ക്കേണ്ടി വരും. അതിപ്പോ എങ്ങനെ ചെയ്യും?" അച്ഛൻ കൈമലർത്തിക്കൊണ്ട് ചോദിച്ചപ്പോഴാണ്, താൻ അതൊന്നും അറിഞ്ഞ കാര്യമല്ലെന്ന് മനസ്സിലാക്കിയത്. ശ്രീദേവിയുടെ വിവാഹ കാര്യം വന്നപ്പോൾ അമ്മ തന്നോട് സംസാരിച്ചിരുന്നു അന്ന് താൻ കൂടുതൽ ഒന്നും ശ്രദ്ധിക്കാതെ അച്ഛൻ എന്താണ് വെച്ചാൽ ചെയ്യട്ടെ എന്ന് പറഞ്ഞു. ആർഭാടമായി തന്നെയാണ് ശ്രീദേവിയുടെ വിവാഹം കഴിഞ്ഞത്. അതിനു പുറകെ അത്യാവിശം ഗംഭീര രീതിയിൽ തൻ്റെ വിവാഹവും. രണ്ടു വിവാഹവും നടത്തിയത് അച്ഛൻ തന്നെയായിരുന്നു. അച്ഛനോട് പൈസ എവിടെ നിന്നാണ് എന്നൊന്നും ഇന്നേവരെ താൻ അന്വേഷിച്ചിട്ടുമില്ല..!! ആദ്യമായി കുറ്റബോധം തോന്നി നന്ദന്. സ്വന്തം മകളുടെ ചികിത്സയ്ക്ക് ഇരക്കേണ്ടിവരുന്ന അച്ഛൻ.. ഇത്ര വർഷത്തിനിടയ്ക്ക് താൻ എന്ത് സമ്പാദിച്ചു? സഖാവ് നന്ദൻ എന്ന പേരോ? സ്വയം തന്നോട് തന്നെ ചോദിച്ചു അവൻ.
(തുടരും)
ഭാഗം 21
നന്ദൻ സ്വയം പുച്ഛിച്ചു. "മോനേ..എന്തെങ്കിലും ഉടനെ ചെയ്യണം.അമ്മയുടെ കയ്യിൽ കുറച്ച് ആഭരണങ്ങൾ ഉണ്ട്.അത് വിൽക്കാം. അച്ഛൻ സോസൈറ്റി വരെ പോയിട്ട് വരാം. ആധാരത്തിൻ മേൽ കുറവ് ലോൺ കൂട്ടി വെക്കാൻ പറ്റുമോ എന്ന്.." അച്ഛൻ്റെ വെപ്രാളം കണ്ട്,ദയനീയമായി നന്ദൻ നോക്കി. താൻ നിസ്സഹായനായി പോകുന്നത് അറിഞ്ഞു അവൻ.
"മോനെ ആലോചിച്ച് നിൽക്കാൻ സമയമില്ല. അച്ഛനും അമ്മയും വീട്ടിൽ ഒന്ന് പോയിട്ട് വരാം. ഇവിടെ നിന്ന് അമ്മയോട് എന്തെങ്കിലും പറഞാൽ അവള് ബഹളം കൂട്ടും." അച്ഛൻ, അമ്മയുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞപ്പോൾ നന്ദൻ തടഞ്ഞു.
"ഞാൻ ഒന്ന് പോയിട്ട് വരാം.നേതാവ് ദാസേട്ടൻ സഹായിക്കും. പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് ദാസേട്ടൻ ആണ്.സഹയികാതെ ഇരിക്കില്ല." നന്ദൻ കണ്ണും മുഖവും അമർത്തി തുടച്ചു കൊണ്ട് പറഞ്ഞു. കച്ചി തുറുമ്പ് കിട്ടിയ അവസ്ഥയിലായിരുന്നു നന്ദൻ.
"പോയിട്ട് പെട്ടന്ന് വരണം..." വേഗത്തിൽ പുറത്തേക്ക് പോകുന്ന നന്ദനെ നോക്കി പറഞ്ഞു അച്ഛൻ.
നന്ദൻ പോകുന്നത് കണ്ടാണ് ശ്രീദേവി വിളിച്ച് സംസാരിക്കുകയായിരുന്ന അമ്മ അച്ഛൻ്റെ അടുത്തേക്ക് വന്നത്.
"അല്ല... നന്ദൻ എവിടേക്കാണ് തിടുക്കത്തിൽ പോകുന്നത് കണ്ടല്ലോ? മോളുടെ അച്ഛനുംമായി വഴക്കിട്ടു പോകുന്നതന്നോ?"
വെപ്രാളത്തിൽ ചോദിക്കുന്ന ഭാര്യയോട് എന്ത് പറയണം എന്നറിയാതെ വിഷമിച്ചു നിന്നു അച്യുത മേനോൻ.
"അതൊന്നും അല്ല. ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് പോയതാ." ഭാര്യയിൽ നിന്നും മുഖം മറച്ചു പിടിച്ചു കൊണ്ട് വരാന്തയിലെ കസേരയിൽ പോയി തളർന്നിരുന്നു അയ്യാൾ."
എന്തേ വയായിക വല്ലതും ഉണ്ടോ? മുഖം മാറി ഇരിക്കുന്നുലോ.." അച്യുത മേനോൻ്റേ അടുത്ത് കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു ഗീത.
"ഒന്നും ഇല്ലഡോ.. നിച്ചൂ മോളുടെ കാര്യം ഓർത്തിട്ടു..ഒരു സമാധാനവും ഇല്ല..കുഞ്ഞിൻറെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല..നമുക്ക് ഒന്ന് വീട്ടിൽ പോയിട്ട് വരാം. താൻ പോയി ബാല മോളുടെ അമ്മയോട് പറഞ്ഞിട്ട് വാ.."
"അല്ല... നന്ദൻ പോയി വന്നിട്ട് പോയാൽ പോരെ? അവർ എന്ത് കരുതും?"
കുറച്ചു മാറി ഇരിക്കുന്ന ബാലയുടെ അമ്മയെ നോക്കി കൊണ്ട് ചോദിച്ചു ഗീത. "അവരോട് ഒന്ന് പോയി പറഞ്ഞിട്ട് വാ..." ഭാര്യയെ നോക്കി പറഞ്ഞു അച്യുത മേനോൻ.
" ശരി.." ഗീത അവരുടെ അടുത്തേക്ക് ചെന്നു. " ഞാനും നന്ദൻ്റെ അച്ഛനും കൂടി വീട് വരെ ഒന്ന് പോയിട്ട് വരാം. പശുനെ തൊഴുത്തിലേക്ക് കെട്ടണം. ഇരുട്ടി തുടങ്ങിയിരിക്കുന്നു.." പെട്ടന്നാണ് ആ കാര്യം നന്ദൻ്റെ അമ്മ ഓർത്തത്. " അതിനെന്താ..പൊയ്ക്കോളൂ..ഞാനും അച്ഛനും കുറച്ച് കഴിഞ്ഞാൽ ഇറങ്ങും. ഉണ്ണി ഇവിടെ ഉണ്ടാകും. പിന്നെ മോളുടെ കൂടെ നന്ദനും മോളും ഉണ്ടല്ലോ. ഇവിടെ ആരെയും നിർത്തില്ല എന്നാണ് പറഞ്ഞത്. വെറുതെ നിന്നിട്ട് എന്തിനാ? പിന്നെ പോയിട്ടും കുറച്ച് കാര്യങ്ങളും ഉണ്ട്. ഇനി ഇപ്പോ നീട്ടി വെക്കാൻ പറ്റില്ലല്ലോ..?"
ബാലയുടെ അമ്മ എന്താ പറഞ്ഞത് എന്ന് മനസ്സിലായില്ല നന്ദൻ്റെ അമ്മയ്ക്ക്.
"പോയിട്ട് വരും ..അവിടെ ഇരുന്നാലും സമാധാനം കിട്ടില്ല..ഇതിപ്പോ പശുവും കിടാവും പുറത്ത് നിൽക്കുന്നത് കൊണ്ടാ.. പെറ്റ പശു ആണ്.വെള്ളവും കൊടുക്കണം. നാളെ അവർ വന്ന് കൊണ്ട് പോകും. കച്ചവടം ഉറപ്പിച്ചു നിൽക്കുന്നതാണ്." ഗീത പറഞ്ഞത് കേട്ട് ഒന്ന് മൂളി ബാലയുടെ അമ്മ.
ഗീതയും അച്യുത മേനോനും വീട്ടിലേക്ക് തിരിച്ചു. ഓട്ടോ പിടിച്ച് വീട്ടിലേക്ക് എത്തുമ്പോഴേക്കും ഇരുട്ടിനു കട്ടി വെച്ച് തുടങ്ങിയിരുന്നു.ഈ സമയം നന്ദൻ ദാസേട്ടൻ്റെ വീട്ടിലെ തിണ്ണയിൽ ഇരിക്കുകയാണ്. ബീഡി പാതി വലിച്ച് മുറ്റത്തേക്ക് നീട്ടി എറിഞ്ഞു കൊണ്ട് ദാസേട്ടൻ,നന്ദനെ നോക്കി.
"കാര്യം നീ പറയുന്നത് മനസ്സിലായി, എനിക്ക്.പക്ഷേ ഇത്ര വലിയ തുക പാർട്ടി ഫണ്ടിൽ ഇല്ല. മാത്രമല്ല ഉള്ളത് കഴിഞ്ഞ പാർട്ടി സമേളനത്തിന് കൊടുക്കുകയും. ചെയ്തു. ഇനി പാർട്ടിയിൽ നിന്നും ഫണ്ട് കിട്ടണം എങ്കിൽ, ഇലക്ഷൻ വരണം. പിരിക്കാൻ മുകളിൽ നിന്നുള്ളവരുടെ അനുവാദം കൂടാതെ പറ്റുകയും ഇല്ല.!! അഞ്ചോ പത്തോ അല്ലല്ലോ. ഇരുപത്തഞ്ച് ലക്ഷം എന്നൊക്കെ പറഞാൽ...! പിന്നെ ഞാൻ ഒന്നു നോക്കട്ടെ...രണ്ടോ മൂന്നോ ലക്ഷം ഉണ്ടാക്കാൻ പറ്റുമോ എന്ന്. നീ വേറെ ഏതെങ്കിലും വഴി നോക്ക്. അല്ലാതെ എനിക്ക് ഒന്നും പറയാനില്ല. പിന്നെ നമ്മൾ ആരും കൊടുത്തു വെച്ച തുക ഒന്നും അല്ല, ചോദിക്കുമ്പോൾ എടുത്തു തരാൻ."
അയാളുടെ വാക്കുകളിലെ പരിഹാസ ചുവ മനസ്സിലാക്കി നന്ദൻ. "വേണ്ട ദസേട്ടാ....ഇപ്പോ എനിക്ക് മനസിലായി നമ്മൾ ജീവനെ പോലെ കരുതി നടന്നതൊന്നും നമ്മുക്ക് ഒരാവശ്യം വന്നാൽ ഉണ്ടാകില്ല എന്ന്. എൻ്റെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച പാഠം അതാണ്.!!" പറഞ്ഞു കൊണ്ട് നന്ദൻ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു. കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളികൾക്ക് ചുട്ടു പൊള്ളിക്കാൻ കഴിയുമായിരുന്നു അവൻ്റെ മനസ്സിനെ. കവലയിൽ വെച്ച് രമേശനെ കണ്ടു നന്ദൻ. അവനെ കണ്ടതും രമേശൻ അടുത്തേക്ക് വന്നു. " അല്ല..നീ ഈ ഇരുട്ടത്ത് എവിടെ നിന്ന് വരുന്നു? നിൻ്റെ പ്ലാസ്റ്റർ വെട്ടിയില്ലെ ഇതുവരെ..?" ചോദിച്ചു രമേശൻ. " ഇല്ല... നാല് ദിവസം കൂടി കഴിയും. പക്ഷേ എനിക്ക് ഇപ്പോ തന്നെ ഇത് വെട്ടണം. നീ എൻ്റെ കൂടെ താലൂക്ക് ഹോസ്പിറ്റലിലേക്ക് ഒന്ന് വാ.. മോൾക്ക് കുറച്ചു കൂടുതലായിട്ട് ഹോസ്പിറ്റലിലാണ്. ഇനിയും കെട്ടുമായി നടക്കാൻ വയ്യ." നന്ദൻ ചുരുക്കത്തിൽ കാര്യങ്ങളെല്ലാം ഉറ്റ സുഹൃത്തായ രമേശനോട് പറഞ്ഞു.
"അല്ലെങ്കിലും ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ പാർട്ടിയോട് അമിത സ്നേഹമൊന്നും കാണിക്കേണ്ട എന്ന്. സുകുവിന്റെ രക്തസാക്ഷിത്വത്തോടെ ഞാൻ ഒഴിവാക്കി പാർട്ടി. എന്നിട്ടും നിൻ്റെ കണ്ണ് തുറന്നില്ലല്ലോ..കൂട്ടത്തിൽ ഒരുത്തനെ വെട്ടി മാറ്റിയിട്ട്..വേണ്ട...അതൊന്നും പറയുന്നില്ല ഞാൻ.!! കോളേജിൽ പോയി പഠിച്ചിട്ട് ഒരു ജോലിക്ക് ശ്രമിച്ചിട്ടുണ്ടോ നീ ഇന്നുവരെ? നിന്നെപ്പോലെ തന്നെയായിരുന്നു ഞാനും. കുടുംബവും കുട്ടികളും ഒക്കെയായി, എല്ലാത്തിനും ഒരു പരിധി വെച്ചു. തരക്കേടില്ലാത്ത ജോലിയും ഉണ്ട്. ഇനിയെങ്കിലും നീയൊന്ന് ചിന്തിക്ക്. പിഎസ്‌സി എഴുതാൻ നോക്ക് സമയം ഒന്നും കഴിഞ്ഞിട്ടില്ല. ഇലക്ട്രിസിറ്റിയിലും മറ്റും ജോലി കിട്ടിയാൽ രക്ഷപ്പെട്ടില്ലേ? നിനക്ക് അത്യാവശ്യം വിദ്യാഭ്യാസം ഉള്ളതല്ലേ? വാ ഞാൻ നിന്നെ കൊണ്ട് വിടാം. പറഞ്ഞ ദിവസം തന്നെ എടുത്താൽ മതി പ്ലാസ്റ്റർ.അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രശ്നമാകും. നീ വിഷമിക്കാതെ എല്ലാത്തിനും ഒരു വഴി കാണാം. നീ ഒന്ന് മനസ്സ് വെച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ബാലയുടെ അച്ഛനുമായിട്ട്. അദ്ദേഹം മോളുടെ ഓപ്പറേഷനു വേണ്ട പൈസ എല്ലാം നിഷ്പ്രയാസം എടുക്കും. നിന്റെ വാശിയും ഈഗോയും ഒന്ന് കളയണം. അവരെ കുറ്റം പറയാൻ കഴിയില്ലല്ലോ.. തെറ്റ് നിൻ്റെ ഭാഗത്തും ഉണ്ടല്ലോ."
രമേശൻ പറയുന്നതൊന്നും നിരസിക്കാൻ തോന്നിയില്ല നന്ദന്.ഹോസ്പിറ്റലിൽ നന്ദനെ ഇറക്കി തിരികെ പോയി രമേശൻ. മോളെ കാണണമെന്നുണ്ടായിരുന്നെങ്കിലും അവിടേക്ക് ആരെയും കയറ്റില്ല എന്നറിഞ്ഞപ്പോഴാണ് രമേശൻ തിരികെ പോയത്. വിസിറ്റിംഗ് റൂമിൽ ഇരിക്കുന്നുണ്ടായിരുന്നു ഉണ്ണി. ആകെ തകർന്നുവരുന്ന നന്ദനെ കണ്ടപ്പോൾ, വല്ലാത്തൊരു വിഷമം തോന്നി ഉണ്ണിക്ക്. അലം കോലമായി കിടക്കുന്ന മുടിയും താടിയും..!!
"അളിയാ.. ചേച്ചി ഇപ്പോൾ കൂടി ചോദിച്ചതേയുള്ളൂ അളിയൻ എവിടെ എന്ന്.. പുറത്തേക്ക് പോയിട്ട് വന്നിട്ടില്ല എന്ന് പറഞ്ഞു ഞാൻ. ചേച്ചി ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല. ഞങ്ങൾക്കാർക്കും ചേച്ചിയോട് പറയാനുള്ള ധൈര്യമില്ല. അളിയൻ തന്നെ വേണം ചേച്ചിയോട് പറയാൻ. ചേച്ചിയെ ആശ്വസിപ്പിക്കാൻ അളിയന് മാത്രമേ കഴിയൂ." ഉണ്ണി പറയുന്നത് കേട്ട് കൊണ്ടാണ് കുറച്ച് മാറി ഇരിക്കുകയായിരുന്നു നന്ദൻറെ അച്ഛനും അമ്മയും അവിടെക്ക് വന്നത്. അമ്മയുടെ മുഖമാകെ കരഞ്ഞു വീറ്ത്തിയിട്ടുണ്ട് അമ്മ മോളുടെ കാര്യം അറിഞ്ഞെന്ന് മനസ്സിലായി നന്ദന്. " അമ്മേ...എൻ്റെ മോൾ...." നന്ദൻ അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ കരഞ്ഞു. അമ്മയ്ക്കും സഹിക്കാൻ കഴിഞ്ഞില്ല. " മോനെ നമ്മുടെ നിച്ചുട്ടിക്ക് ഒന്നും വരില്ല..എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടക്കണം. അമ്മയുടെ ആഭരണങ്ങൾ വിൽക്കാം. സൊസൈറ്റിലെ പ്രസിഡൻറ്നിന്നോട് അച്ഛൻ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. മീറ്റിംഗ് കൂടി നാളെത്തന്നെ തീരുമാനം അറിയിക്കാം എന്നാണ് പറഞ്ഞത്. എന്നാലും ബാക്കി നമ്മൾ എന്ത് ചെയ്യും?" ഉണ്ണി അവരെ സഹതാപത്തോടെ നോക്കി. " ഗീതമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട. മോളുടെ ഓപ്പറേഷൻ നമ്മൾ നടത്തും. ഒരു ആപത്തുംകൂടാതെ നമ്മുടെ അടുത്തേക്ക് തന്നെ മകൾ വരും. നിങ്ങൾ ഒന്ന് സമാധാനമായി ഇരിക്ക്. അളിയൻ സമ്മതിച്ചാൽ മതി എത്രയും പെട്ടെന്ന് മോളെ നമുക്ക് ഓപ്പറേഷനു ഫെസിലിറ്റീസ് ഉള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാം. ഒരു കാര്യം മാത്രം എനിക്ക് ഉറപ്പു തരണം. എന്റെ ചേച്ചിയെ ഇനിയും വേദനിപ്പിക്കില്ല എന്ന്.."
ഉണ്ണി നിറഞ്ഞ കണ്ണുകളോടെ നന്ദനെ നോക്കി. നന്ദൻ ദേഷ്യപ്പെടും എന്നാണ് അച്ഛനുമമ്മയും കരുതിയതു. എന്നാൽ അവർക്ക് തെറ്റി നന്ദൻ ഉണ്ണിയെ കെട്ടിപ്പിടിച്ചു, "എനിക്കെല്ലാം മനസ്സിലായി ഉണ്ണി.. നമ്മൾ സ്നേഹിക്കുന്നവർക്ക് വേണ്ടിയല്ല, മറിച്ച് നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് നമ്മൾ ജീവിക്കേണ്ടത്. ഞാനിതുവരെ ആത്മാർത്ഥമായി സ്നേഹിച്ചത് എൻറെ പാർട്ടിയെ ആയിരുന്നു. അതിനുശേഷം മാത്രമേ ബാല പോലും എൻ്റെ ജീവിതത്തിലുണ്ടായിട്ടുള്ളൂ. അവിടെയാണ് എനിക്ക് തെറ്റിയത്. എല്ലാം തിരുത്താൻ നന്ദൻ തീരുമാനിച്ചു. എത്രയും പെട്ടെന്ന് ഒരു ജോലി.അത് നേടണം.ബാല കുറെ അനുഭവിച്ചു ഞാൻ കാരണം.ഇനി ഉണ്ടാവില്ല. എൻ്റെ അച്ഛനെയും അമ്മയെയും പിടിച്ച് സത്യം ചെയ്യുന്നു. നിങ്ങളെല്ലാവരും ആഗ്രഹിച്ചത് പോലെ ഒരു ജീവിതം. അതിലേക്കാണ് ഇനി നന്ദന്റെ യാത്ര."
"മതി അളിയന്റെ നാവിൽ നിന്നും ഇങ്ങനെ ഒരു വാക്ക് കേൾക്കാനാണ് ഞങ്ങളും ആഗ്രഹിച്ചത്. അളിയൻ ചേച്ചിയുടെ അടുത്തേക്ക് ചെല്ല്.. പാവം ഒത്തിരി വിഷമിച്ചാണ് ഇരിക്കുന്നത്. അച്ഛനെ വിളിച്ച് ഇപ്പോൾ തന്നെ കാര്യങ്ങൾ പറയാം. നാളെ തന്നെ ഓപ്പറേഷന് വേണ്ട ഏർപ്പാടുകൾ ചെയ്യാം. ഇപ്പോഴാണ് ശ്വാസം നേരേ വീണത്. അളിയൻ അഭിമാനത്തിന്റെ പേരിൽ, മോളുടെ ജീവൻ വെച്ച് കളിക്കുമോ എന്ന് പോലും ഭയന്നിരുന്നു ഞാൻ.." ആത്മാർത്ഥതയോടെ ഉണ്ണി പറഞ്ഞു കൊണ്ട് നന്ദനെ കെട്ടി പിടിച്ചു.
"അതെ... അച്ഛനോട് പറയണം നന്ദനോട് ക്ഷമിക്കാൻ. എൻ്റെ ബാലയുടെ അടുത്തേക്ക് ചെല്ലട്ടെ ഞാൻ. അവളോട് എങ്ങനെ പറയണമെന്നനിക്കറിയില്ല. എന്നാലും പറയാതെ വയ്യല്ലോ.." പറഞ്ഞു കൊണ്ട് നന്ദൻ ലിഫ്റ്റിനടുത്തേക്ക് പോയി നന്ദൻ.
റൂമിലേക്ക് ചെല്ലുമ്പോൾ,ബാല മോളുടെ തലയിൽ പതിയെ തലോടി കൊണ്ട് ഇരിക്കുകയാണ്. മോൾ ഉറക്കത്തിലാണ്. പിൻ തിരിഞ്ഞ് ഇരിക്കുന്ന ബാല അറിഞ്ഞിട്ടില്ല നന്ദൻ പിന്നിൽ വന്ന് നിന്നത്. "മാളു...." നന്ദന്റെ വിളികേട്ട് ഞെട്ടിയത് പോലെ അവനെ നോക്കി ബാല. കഴിഞ്ഞ കുറെ നാളുകളായി താൻ കേൾക്കാൻ ആഗ്രഹിച്ച ശബ്ദം..
"നന്ദേട്ടാ...." കസേരയിൽ നിന്നും എഴുന്നേറ്റ് ബാല, നന്ദന്റെ അടുത്തേക്ക് ഓടി വന്നു അവൻ്റെ വലതു കൈ അവൾക്ക് നേരെ നീട്ടി പിടിച്ചു നന്ദൻ. അവൻ്റെ മാറിലേക്ക് വീണു ബാല. " നന്ദേട്ടാ...നമ്മുടെ മോള്...നിക്ക്... സഹിക്കുന്നില്ല നന്ദേട്ടാ..മോളുടെ കിടപ്പ് കണ്ടിട്ട്....വേറെ എന്തെങ്കിലും കുഴപ്പം ഉണ്ടോ നമ്മുടെ മോൾക്ക്... എനിക്ക് പേടിയാകുന്നു നന്ദേട്ടാ.." ബാല അവൻ്റെ നെഞ്ചില് തലയിട്ട് ഉരുട്ടി കൊണ്ട് കരഞ്ഞു.
" ഏയ്...ഒന്നുമില്ല... മാളു..നമ്മുടെ മോൾക്ക്..നീ പേടിക്കാതെ .. ഞാനില്ലേ.." പറഞ്ഞു കൊണ്ട് നന്ദൻ അവളെ ഒന്നുകൂടി തന്നിലേക്ക് അമർത്തി പിടിച്ചു.ഇനിയാണ് പറയേണ്ടത്..നന്ദൻ ദീർഘ ശ്വാസം എടുത്തു. " മാളൂ.. ഞാൻ ഇനി പറയാൻ പോകുന്ന കാര്യം കേട്ട് നീ ബഹളം വയ്ക്കരുത്. നീ കരുതുന്ന പോലെ ഒരു കുഴപ്പവുമില്ല എന്നാലും ചെറിയൊരു പ്രശ്നമുണ്ട്. നമ്മുടെ മോൾക്ക് ഹൃദയത്തിലേക്ക് പോകുന്ന വാൾവിനൊരു ചെറിയൊരു ദ്വാരം.. ഇപ്പോൾ ഒരു സർജറി കൊണ്ട് ഭേദമാകും. വൈകുംതോറും അപകടമാണ്. എത്രയും പെട്ടെന്ന് സർജറി ചെയ്യണം. നല്ല ചിലവ് വരുന്നതാണ് ഈ ഹോസ്പിറ്റലിൽ ചെയ്യാനും ഒക്കില്ല. എത്രയും പെട്ടെന്ന് നമ്മുടെ മോളെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റും. പിന്നെ ഇതുവരെ ഞാൻ പോയത് അതിനുള്ള കാശ് സംഘടിപ്പിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ വേലയും കൂലിയും ഇല്ലാതെ നടക്കുന്ന നന്ദനു ആര് പൈസ തരാൻ? വീടിൻറെ ലോണ് പുതുക്കാൻ അച്ഛൻ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ ചെയതു വരുമ്പോഴേക്കും സമയം എടുക്കും. തൽക്കാലം നിൻ്റെ അച്ഛനോട് തന്നെ സഹായം ചോദിക്കാം.. അല്ലാതെ വേറെ വഴിയില്ല നന്ദനു മുന്നിൽ." നന്ദൻ പറയുന്നതുമുഴുവൻ ശ്വാസം പിടിച്ചാണ് ബാല കേട്ട് നിന്നത്. വല്ലാത്തൊരു ഭാവത്തോടെ.
"ഇപ്പോൾ നന്ദേട്ടനു എൻ്റെ അച്ഛൻ്റെ സഹായം വേണ്ടിവന്നു അല്ലേ?" അവളുടെ വാക്കുകൾക്ക് വല്ലാതെ മൂർച്ചയുള്ളതുപോലെ തോന്നി നന്ദന്.
(തുടരും)
ഭാഗം 22
നന്ദൻ, ബാലയെ തുറിച്ചു നോക്കി. അവളുടെ മുഖത്ത് ദേഷ്യം സങ്കടവും എല്ലാം ഒരുമിച്ച് ഉണ്ടായി. നന്ദൻ്റെ കോളറിൽ ഇരു കൈകളും കൊണ്ട് കുത്തിപ്പിടിച്ചു ബാല.
"നമ്മുടെ മോൾക്ക് ഈ അസുഖം വരേണ്ടി വന്നു... നന്ദേട്ടന്റെ മനസ്സു മാറാൻ അല്ലേ? ഇപ്പോഴാണ് നന്ദേട്ടനു എല്ലാം ചിന്തിക്കാൻ കഴിഞ്ഞത്? അതെ നമുക്ക് ഒരു ആവശ്യം വരുമ്പോഴല്ലേ ചുറ്റുമുള്ളവരെ കാണാൻ നമ്മൾ കണ്ണ് തുറക്കൂ... എനിക്കറിയാം എന്റെ അച്ഛനെ.. എല്ലാം മറന്ന് നമ്മുടെ മോൾക്ക് വേണ്ടി എന്തും ചെയ്യാൻ അച്ഛൻ തയ്യാറാകുമെന്ന്. പക്ഷേ ഒരു കാര്യം... ഒരേയൊരു കാര്യം മാത്രം. നന്ദേട്ടൻ എനിക്ക് ഉറപ്പു തരണം.."
ബാല അവൻ്റെ മിഴികളിലേക്ക് നോക്കി പറഞ്ഞു.
"എന്താ ബാല.... എന്ത് ഉറപ്പാണ് ഞാൻ തരേണ്ടത്?"
നന്ദൻ കുറ്റബോധത്തോടെ ചോദിച്ചു.
"ഇപ്പോൾ നമ്മുടെ മോളുടെ ജീവനാണ് നമുക്ക് വലുത്.. അതിനെത്ര പണം ആവശ്യമുണ്ടെങ്കിലും അച്ഛൻ സഹായിക്കും എന്നെനിക്കറിയാം. പക്ഷേ നന്ദേട്ടൻ ജോലി ചെയ്തു ആ കടം വീട്ടണം.. ഉറപ്പുണ്ടെങ്കിൽ മാത്രം അച്ഛൻറെ കയ്യിൽ നിന്നും പണം വാങ്ങിയാൽ മതി."
ബാല ദേഷ്യത്തിൽ പറഞ്ഞു.
"എല്ലാം എനിക്ക് സമ്മതം ബാല.. ഇത് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. എത്രയും പെട്ടെന്ന് ഒരു ജോലി. എൻ്റെ തെറ്റുകൾ ഞാൻ തിരിച്ചറിഞ്ഞു. ഇനി നിന്റെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. നീ ആഗ്രഹിച്ചത് പോലെ ഒരു ജീവിതം. നീയും ഞാനും മോളും അച്ഛനും അമ്മയും നിൻറെ അച്ഛനുമമ്മയും ഉണ്ണിയും എല്ലാവരും കൂടി സന്തോഷത്തോടെ ഒരു ജീവിതം. അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞതാണ്."
നന്ദൻ ബാലയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ബാലയുടെ മനസ്സിൽ ഒരു കുളിർകാറ്റ് വീശി.
അച്ഛനും അമ്മയും കെട്ടി പിടിച്ചു നിൽക്കുന്ന കാഴ്ച കണ്ട് നിച്ചൂ മോൾ കയ്യടിച്ചു കൊണ്ട് എഴുന്നേറ്റു.
"ഡോക്ടർ അങ്കിൾ.... ഈ കളിയിൽ നിച്ചു മോൾ ജയിച്ചു കേട്ടോ.."
റൂമിലേക്ക് പുഞ്ചിരിയോടെ കടന്നു വന്ന ഡോകട്ടർ നന്ദനെയും ബാലയെയും നോക്കി ചിരിച്ചു. ഡോക്ടർക്ക് പിന്നാലെ ബാലയുടെ അച്ഛനും അമ്മയും ഉണ്ണിയും നന്ദൻറെ അച്ഛനും അമ്മയും കയറി വന്നു.
"മോളെ എന്തായാലും അച്ഛനെയും അമ്മയെയും ഒരുമിപ്പിക്കാൻ മോള് ഇത്രയ്ക്കും അഭിനയിക്കുമെന്ന് അങ്കിൾ കരുതിയില്ല കേട്ടോ.. ഈ വർഷത്തെ മികച്ച നടിക്ക് കൊടുക്കുന്ന ഓസ്കാർ അവാർഡ് മോൾക്ക് തന്നെ കിട്ടും."
പറഞ്ഞുകൊണ്ട് ഡോക്ടർ മോൾക്ക് ഹാൻഡ് കൊടുത്തു.
"ഡോക്ടർ എന്തൊക്കെയാണ് പറയുന്നത് ഒന്നും മനസ്സിലായില്ല..."
ബാലഗോപാലൻ നായർ മുന്നിലേക്ക് കയറി നിന്നുകൊണ്ട് ചോദിച്ചു.
നന്ദനും ബാലയും പരസ്പരം നോക്കി.
"എല്ലാവരോടും കൂടി ഞാൻ ഒരു സത്യം പറയാം. കർത്താവ് തമ്പുരാൻറെ അനുഗ്രഹം കൊണ്ട് നിച്ചു മോൾക്ക് യാതൊരു അസുഖവും ഇല്ല. പിന്നെ മോള് കരഞ്ഞു പറഞ്ഞപ്പോൾ, കുഞ്ഞുങ്ങളുടെ മനസ്സ് എത്ര നിഷ്കളങ്കമാണ് അവിടെ ഒരു കള്ളവുമില്ല പിന്നെ എനിക്ക് കള്ളം പറയേണ്ടി വന്നു എല്ലാവരോടും. ഇവിടെ എൻറെ അടുത്ത് മോളെ കൊണ്ടുവന്നപ്പോൾ, നല്ല പനിയുണ്ടായിരുന്നു. അതൊരു സാധാരണ പനിക്ക് അപ്പുറത്തേക്ക് ഒന്നുമില്ല. പിന്നെ മോൾ എന്നോട് പറഞ്ഞു അച്ഛനും അമ്മയും വഴക്കാണ് എന്ന്. മോൾക്ക് രണ്ടുപേരെയും വേണമെന്ന്. എങ്ങനെയെങ്കിലും അച്ഛനെയും അമ്മയെയും ഒന്നിക്കാൻ പറ്റുമോ ഡോക്ടർ എന്നായിരുന്നു ഇവളുടെ ചോദ്യം. മോളുടെ ആവശ്യം ന്യായമാണെന്ന് മനസ്സിലായി എനിക്ക്
അതിനാണ് ഇങ്ങനെയൊരു കളിക്ക് ഞാനും കൂട്ടുനിന്നത്. മോൾക്ക് അച്ഛനെ കാണാൻ കൊതിയാകുന്നു എന്നും പറഞ്ഞു. വീട്ടിൽ ബന്ധം പിരിയുന്നതിനുള്ള സംസാരം നടന്നത് കുഞ്ഞ് കേട്ടിട്ടുണ്ട്. കുഞ്ഞു മനസ്സലെ.. അച്ഛനും അമ്മയും ഇനി ഒരിക്കലും പിണക്കം മാറിയൊന്നാവില്ല എന്ന് കരുതി ഒരുപാട് വേദനിച്ചു കാണും. പരസ്പരം പഴിചാരാനും കുറ്റപ്പെടുത്താനും സമയം കണ്ടെത്തുന്നതിൽ കുഞ്ഞുങ്ങളെ ആര് ശ്രദ്ധിക്കാൻ? നിങ്ങൾക്കിടയിലെ പ്രശ്നം എന്താണെന്ന് എനിക്കറിയില്ല.. എന്നാലും ഈ മോളുടെ ആഗ്രഹം ന്യായമാണെന്ന് തോന്നി. ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം എന്റെ പ്രൊഫഷണൽ ജീവിതത്തിലുണ്ടാകുന്നത്. ഈ കുഞ്ഞ് അപേക്ഷയോടെ കൈകൂപ്പി പറഞ്ഞപ്പോൾ, നിരസിക്കാൻ തോന്നിയില്ല. നിങ്ങളെല്ലാവരും ഒരുപാട് വേദനിച്ചു കാണും എന്ന് അറിയാം. എന്നാലും ഇവളുടെ കുഞ്ഞു മനസ്സ് വേദനിച്ചത്ര വേദനിച്ചു കാണില്ല ആരും. കുഞ്ഞുങ്ങൾ എപ്പോഴും മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നത്. അല്ലാതെ രണ്ടുപേരും രണ്ടു വഴിക്ക് ജീവിക്കുന്നത് കാണാനല്ല. ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് പൂർണ ബോധ്യം ഉണ്ട്. എന്നാലും ഇവളുടെ ഒരു കുഞ്ഞ് ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞല്ലോ എന്ന കൃതജ്ഞതയുണ്ട്. ഇനിയും ഈ മകളെ വേദനിപ്പിക്കാതെ രണ്ടുപേരും ഒന്നിച്ച് കഴിയണം. പറഞ്ഞു തീർക്കാം എന്ന പ്രശ്നങ്ങൾ പറഞ്ഞു തീർക്കണം. പരസ്പരം ധാരണയോടെ വീണ്ടും ഒന്നിക്കണം. ഈ കുഞ്ഞിൻറെ അത്രയും വിവേകം പോലും രണ്ടുപേർക്കും ഇല്ലാതെ പോയല്ലോ... ചെറിയ ചെറിയ വഴക്കുകളിൽ തുടങ്ങി ബന്ധം പിരിയാൻ പോലും മടിക്കാറില്ല ഇന്നത്തെ ദാമ്പത്യം. ഒരു വിട്ടുവീഴ്ചയ്ക്കും ആരും തയ്യാറല്ല. ഇനിയും നിങ്ങളുടെ തീരുമാനം മാറ്റാൻ ഉദ്ദേശിച്ചിട്ടില്ല എങ്കിൽ, മോൾ ഒരു തീരുമാനം എന്നോട് പറഞ്ഞിട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒന്നിച്ച് ജീവിക്കാത്ത ഇടത്തേക്ക് മോൾ തിരികെ ഇല്ല എന്ന്... ഏതോ സിനിമയിൽ അനാഥാലയത്തിൽ വളരുന്ന കുഞ്ഞുങ്ങളെ മോള് കണ്ടിട്ടുണ്ട്.. അതേപോലെ ഒരിടത്തേക്ക് മോളെ വിടണം എന്നാണ് എന്നോട് പറഞ്ഞത്. എന്തുവേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.."
ഡോക്ടർ ഇരുകൈയും കെട്ടി നിച്ചു മോളുടെ അടുത്തേക്ക് നിന്നു. അവളും മുഖം വീർപ്പിച്ച് അച്ഛനെയും അമ്മയെയും നോക്കി ഇരിക്കുകയാണ്.
"നന്ദേട്ടാ എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല..."
ബാലയുടെ വലതുകൈ നന്ദന്റെ ഇടതു കൈയിൽ മുറുകി.
"എന്റെ മോൾ അല്ലേ ഇതല്ല ഇതിനപ്പുറവും കാണിക്കും.."
പറഞ്ഞുകൊണ്ട് നന്ദൻ മോളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു. എല്ലാവരും നിറ കണ്ണുകളോടെ കൈയ്യടിച്ചു. ബാലയും അവരുടെ അടുത്തേക്ക് ചെന്നു നന്ദൻ മോളെ വാരിയെടുത്തു. ബാലയും അവൻ്റെ അരികിൽ നിന്നു കൊണ്ട് മോളെ ഉമ്മ വെച്ചു.
"കാന്താരി ഇത്രയൊക്കെ ചെയ്യുമെന്ന് സ്വപ്നത്തിൽ കരുതിയില്ല.."
അച്ഛമ്മ പറഞ്ഞുകൊണ്ട് അടുത്തേക്ക് വരുമ്പോൾ, അച്ഛൻ്റെ ഒക്കത്തിരുന്ന് ഒറ്റ കണ്ണിറുക്കി കാണിച്ചു നിച്ചു മോൾ.
"മോനേ എൻ്റെ ഭാഗത്തും വീഴ്ചകൾ ഉണ്ട്. എൻറെ മോൾക്ക് യോജിച്ചവനല്ല നീയെന്ന എൻ്റെ ഉള്ളിലെ വിഷമം പലപ്പോഴും ദേഷ്യമായി പുറത്തേക്ക് വന്നിട്ടുണ്ട്. അതൊക്കെ നന്ദന്റെ മനസ്സിലും വേദനയായി കാണും. എല്ലാവർക്കും തെറ്റുപറ്റിയിട്ടുണ്ട്. ഇനി എല്ലാം മറന്നു നമുക്ക് ഒരേ മനസ്സോടെ കഴിയാം.. കഴിഞ്ഞുപോയതൊക്കെ മറന്നു കൊണ്ട്."
"അങ്ങനെ ഇവന്നോട് മാപ്പ് ചോദിക്കേണ്ട കാര്യമൊന്നുമില്ല ബാലഗോപാലൻ നായരെ. ഇവൻ്റെ ഭാഗത്താണ് തെറ്റ് മുഴുവൻ. ഇനിയെങ്കിലും അത് മനസ്സിലാക്കി ഒരു ജോലി ചെയ്തു ജീവിക്കട്ടെ. പാർട്ടിയെയും ആളുകളെയും എല്ലാം ഇപ്പോൾ മനസ്സിലായി കാണും.. ആപത്ത് കാലത്ത് ആരാണ് കൂടെ നിൽക്കുന്നത് എന്നും.."
അച്യുതമേനോൻ പറഞ്ഞപ്പോൾ ബാലഗോപാലൻ നായർ ചിരിച്ചു.
"തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്... എനിക്ക് എല്ലാം മനസ്സിലായി.. ആ തെറ്റ് തിരുത്തി ഇനി നന്ദൻ ജീവിക്കും. എല്ലാവർക്കും അഭിമാനമായി."
"സിസ്റ്റർ മോളെ ഡിസ്ചാർജ് എഴുതിക്കോളൂ.. ഇനി ഇവർ സന്തോഷത്തോടെ കഴിയട്ടെ.. ഇനി ഇങ്ങനെ ഒരു ആവശ്യവുമായി ഡോക്ടർ അങ്കിളിന്റെ അടുത്തേക്ക് വരരുത് കേട്ടല്ലോ.."
ഡോക്ടർ നിച്ചു മോളുടെ തലമുടിയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു.
"ഇനി വരില്ല ഡോക്ടർ... എൻറെ അച്ഛൻ പറഞ്ഞത് കേട്ടില്ലേ.."
സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു മോൾ.
"എന്നാലും എൻറെ കുഞ്ഞി പെണ്ണേ.... നീ ഇത്രയ്ക്കും വലിയ പണി അച്ഛന് തന്നെ കൊടുത്തല്ലോ.."
ബാല ചിരിച്ചു കൊണ്ട് മോളുടെ വയറിൽ ഇക്കിളി കൂട്ടിക്കൊണ്ടു പറഞ്ഞു.
"എന്നാലും നിനക്ക് ആരുടെ ബുദ്ധിയാണ് കിട്ടിയത് എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.."
ഉണ്ണി ആലോചനയോടെ പറഞ്ഞപ്പോൾ, നിച്ചു മോൾ പൊട്ടിചിരിച്ചു. ആശുപത്രിയിലെ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ്, ബാലഗോപാലൻ നായരുടെ കാറിൽ നന്ദൻറെ വീട്ടിലേക്ക് തിരിച്ചു എല്ലാവരും. അന്ന് അവിടെ കഴിഞ്ഞ് പിറ്റേദിവസമാണ് അവർ തിരികെ പോയത്.
രണ്ടുമാസത്തിനുശേഷം ഒരു ദിവസം.
"ബാല ഞാൻ ഓഫീസിൽ നിന്ന് നേരെ വീട്ടിലേക്ക് വന്നോളാം. നീ മോളെ കൂട്ടി ഉണ്ണിയുടെ കൂടെ പൊയ്ക്കോ. ഉണ്ണി വിളിച്ചിരുന്നു എന്നെ. എന്തായാലും വിവാഹം അല്ലേ കുറച്ചുദിവസം ഓഫീസിലെ കാര്യങ്ങളെല്ലാം എനിക്ക് വിട്ടു തന്നിരിക്കുകയാണ് എൻ്റെ പുന്നാര അളിയൻ. എന്തായാലും അവൻ ഇനി വരുന്നതുവരെ എൻ്റെ മനസ്സമാധാനം നഷ്ടപ്പെട്ടു. നിൻ്റെ തന്ത പിടിയുടെ ബിസിനസ് സാമ്രാജ്യം ഇത്ര വലുതാണെന്ന് ഞാൻ കരുതിയില്ല പെണ്ണേ.."
കുളി കഴിഞ്ഞ് വന്ന നന്ദൻ ഈറൻ മുടി അവളുടെ മുഖത്തേക്ക് ഒന്ന് കുടഞ്ഞുകൊണ്ട് പറഞ്ഞു.
"എന്തൊക്കെയായിരുന്നു എൻറെ അച്ഛനെ പറ്റി പറഞ്ഞത്? ഇപ്പോൾ എംഡിയുടെ കസേരയിൽ അല്ലേ മരുമകനെ അച്ഛൻ ഇരുത്തിയിരിക്കുന്നത്. എന്നെക്കാൾ അച്ഛനു ഇപ്പോൾ ഇഷ്ടം നന്ദേട്ടനെയാണ്. എന്നാലും ശ്രീദേവിയുടെ അടുത്തേക്ക് പോയ അച്ഛനും അമ്മയും ഉണ്ണിയുടെ വിവാഹത്തിന് തിരികെ വരുമെന്നാണ് കരുതിയത്. അവർക്ക് വരാൻ കഴിഞ്ഞില്ല അല്ലേ നന്ദേട്ടാ.."
നന്ദൻറെ അച്ഛനും അമ്മയും വിദേശത്തേക്ക് പോയ സങ്കടമുണ്ടായിരുന്നു അവൾക്ക്.
"എന്താന്നറിയില്ല ഒരു മാസം കൂടി കഴിഞ്ഞിട്ടേ വരുള്ളൂ അച്ഛനും അമ്മയും. എന്തായാലും ഉണ്ണിയുടെ വിവാഹം ഗംഭീരമായി നടക്കും.. നീ വിഷമിക്കേണ്ട."
പറഞ്ഞുകൊണ്ട് ഓഫീസിലേക്ക് പോകാൻ ഡ്രസ്സ് മാറി നന്ദൻ.
"ഉണ്ണി വരാമെന്ന് പറഞ്ഞിട്ടുണ്ട്.. പെട്ടെന്ന് ഒരുങ്ങാൻ നോക്കിക്കോ.."
പറഞ്ഞുകൊണ്ട് നന്ദൻ താഴേക്ക് ഇറങ്ങിപ്പോയി. മോൾ കുളി കഴിഞ്ഞു വന്നപ്പോൾ ബാല പുതിയ ഡ്രസ്സ് ഇട്ടു കൊടുത്തു. അപ്പോഴേക്കും ഉണ്ണിയുടെ കാർ ഗേറ്റിലെത്തി ഫോൺ മുഴക്കി.
"മാമാ..."
വിളിച്ചുകൊണ്ട് മോൾ മുറ്റത്തേക്ക് ഓടിയിറങ്ങി. ഗേറ്റ് തുറന്നു കൊടുത്തു. കാർ മുറ്റത്ത് നിർത്തി ഇറങ്ങി ഉണ്ണി.
"മാമൻറെ കാന്താരി ഒരുങ്ങിയല്ലോ.."
ഇറങ്ങിയ ഉണ്ണി അവളെ എടുത്തു ഉയർത്തിക്കൊണ്ട് കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.
"മാമാ രണ്ടുദിവസം കൂടി കഴിഞ്ഞാൽ മാമൻറെ കല്യാണം അല്ലേ.. ഞാൻ എത്ര ദിവസമായി പറയുന്നു..അവിടേക്ക് പോകണം എന്ന്.പിന്നെ അമ്മ പറഞ്ഞു കല്യാണം കഴിഞ്ഞ് നിന്നാൽ മാമി കൂടി ഉണ്ടാകും എന്ന്.. മോൾക്ക് കുറച്ചുദിവസം നഴ്സറിയിൽ പോകണ്ടല്ലോ.."
വളരെ സന്തോഷത്തിൽ പറഞ്ഞു മോൾ.
"അത് ശരി നേഴ്സറിയിൽ പോകാതിരിക്കാൻ ഉള്ള അടവാണ് അല്ലേ.."
"എന്താ അവിടെ തന്നെ നിന്നത് വാ.."
നന്ദൻ ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. ഉണ്ണി മോളെയും എടുത്ത് അകത്തേക്ക് കയറി. ബാലയും സാരി മാറി കഴിഞ്ഞിരുന്നു. ഉണ്ണിക്ക് ചായ കൊടുത്ത് ഗ്ലാസ് കഴുകി വെച്ച്, പിന്നിലെ വാതിലൊക്കെ പൂട്ടി ബാല. ഇനി കുറച്ചു ദിവസം തന്റെ വീട്ടിലാണ്. എന്നാലും ആ വീട്ടിൽ നിന്ന് കുറച്ചു ദിവസം മാറിനിൽക്കണമല്ലോ എന്നോർത്തപ്പോൾ, ചെറിയൊരു സങ്കടം തോന്നി അവൾക്ക്... താനും മോളും നന്ദേട്ടനും മാത്രമായി കുറച്ചുദിവസം.. അതുവരെ അനുഭവിക്കാത്ത സന്തോഷത്തിലായിരുന്നു താൻ. ബാഗ് കാറിൽ എടുത്തു വെച്ചു നന്ദൻ. ഉണ്ണിയുടെ കൂടെ കാറിൽ കയറി ബാലയും നിച്ചുവും നന്ദൻ തൻറെ ബൈക്കിലും ഓഫീസിലേക്ക് പോകാൻ ഇറങ്ങി.
വീട്ടിലേക്ക് എത്തുമ്പോൾ തന്നെ കണ്ടു ഉണ്ണിയുടെ വിവാഹത്തിനായി ഒരുങ്ങിയിരിക്കുന്ന വീട്. പുതിയ പെയിൻറ് അടിച്ചിരിക്കുന്നു.മുറ്റത്ത് വലിയ പന്തലും. അവരെ പ്രതീക്ഷിച്ച് അച്ഛമ്മ സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നുണ്ട്.കാർ നിർത്തി ഇറങ്ങി അവർ.
"അച്ചമ്മേ ..."
ബാല വിളിച്ചു കൊണ്ട് അച്ചമയെ കെട്ടി പിടിച്ചു.പാപനും അമ്മായിയും മക്കളും വലിയച്ഛനും ചേച്ചിയും എല്ലാവരും എത്തിയതോടെ വീട്ടിൽ ആകെ ബഹളമായി.. ബന്ധുക്കൾ എല്ലാവരും തലേദിവസം തന്നെ എത്തി. നന്ദൻ എല്ലാത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു അച്ഛൻറെ കൂടെ. അച്ഛനും ചോദിച്ചിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. രാവിലെ ജീതുവിൻ്റെ വീട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങി എല്ലാവരും. കാഞ്ചിപുരം പട്ട് സാരിയും, അത്യാവശ്യം ആഭരണങ്ങളും ഇട്ട് ബാല ഒരുങ്ങി. അതേ നിറത്തിലുള്ള പട്ടുപാവാട ആയിരുന്നു മോൾക്ക്. സാരിയുടെ അതേ നിറത്തിലുള്ള ഷർട്ടും, കസവുമുണ്ടായിരുന്നു നന്ദന്റെ വേഷം. കെട്ടുകഴിഞ്ഞ് ഫാമിലി ഫോട്ടോ എടുക്കാൻ നിന്നു നന്ദനും ബാലയും മോളും ബാലഗോപാലൻ നായരും ഭാര്യയും... ഏറെ സന്തോഷത്തോടെ.. നിറഞ്ഞ മനസ്സോടെ നന്ദൻ ബാലഗോപാൽ നായരുടെ തോളിൽ കയ്യിട്ടു നിന്നു. അച്ഛനും മകനും നിൽക്കുന്നത് പോലെ..!! ഏറെ അഭിമാന നിമിഷം ആയിരുന്നു ബാലഗോപാലൻ നായർക്ക്. എല്ലാവരും ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
(അവസാനിച്ചു)